തടവറയെന്നാൽ ചില സങ്കൽപങ്ങളൊക്കെയുണ്ട്. വിലക്കുകൾ, അസ്വാതന്ത്ര്യം തുടങ്ങി ക്രൂര പീഡനങ്ങൾ വരെ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. എന്നാൽ അതെല്ലാം പൊളിച്ചെഴുതിക്കൊണ്ടുള്ളൊരു കഥയാണ് ഹോണ്ടുറാസിലെ ഈ ജയിലിൽ നിന്നു പുറത്തു വരുന്നത്. 52 ഇഞ്ച് ടെലിവിഷൻ, സമയം കൊല്ലാൻ വിഡിയോ ഗെയിം തുടങ്ങി സന്ദർശനത്തിനെത്തുന്ന ഭാര്യമാർക്കും കൂട്ടുകാരികൾക്കുമൊപ്പം ലൈംഗികത അനുഭവിക്കാൻ പ്രത്യേക മുറി വരെ ഒരുക്കിയിരിക്കുന്നു ഈ ജയിലിൽ. ഹോണ്ടുറാസിലെ തമാരയിലെ ‘ഉന്നതരായ’ തടവു പുള്ളികളാണ് ഈ സുഖങ്ങളെല്ലാം അനുഭവിക്കുന്നത് എന്നു മാത്രം.
ഇവിടുത്തെ ജയിൽ പുള്ളികൾ ചില്ലറക്കാരല്ലായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? എംഎസ് 13 എന്ന രാജ്യാന്തര ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് ഈ ജയിലിൽ ഉള്ളവരിൽ ഏറെ. പിന്നെ ബാരിയോ 18 എന്ന ഹോണ്ടുറാസിൽ തന്നെയുള്ള ഗുണ്ടാ സംഘത്തിലുള്ളവരും. ലൊസാഞ്ചലസ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാകളാണ് എംഎസ് 13 സംഘത്തിലുള്ളത്. ഇവിടുത്തെ ജയിലിൽ ആളുകളുടെ എണ്ണം കൂടിയതിനെ തുടർന്നാണ് എഴുന്നൂറിലധികം ജയിൽ പുള്ളികളെ ല ടോവയിലെ എൽ പോസോ 2 ജയിലിലേയ്ക്ക് മാറ്റിയത്. ഇതത്ര പിടിക്കാതിരുന്ന ചിലരാണ് തങ്ങൾ അനുഭവിച്ചു വന്ന സുഖ സൗകര്യങ്ങളുടെ വിവരം പുറംലോകത്തെത്തിച്ചത്.
ഡിസൈനർ ഫ്ലാറ്റിനെ വെല്ലുന്ന ഭിത്തികൾ, എയർ കണ്ടീഷൻ, മനോഹരമായ നിറങ്ങൾ നൽകി അലങ്കരിച്ച ഫർണിച്ചറുകൾ, കോഫി മെഷിനുകൾ, ഫുഡ് ബ്ലണ്ടറുകൾ, ഫ്രിഡ്ജ്, ഫ്രീസർ, ഫാനുകൾ, മുഖം നോക്കുന്നതിനുള്ള വലിയ കണ്ണാടി എന്നു തുടങ്ങി ഒരു അത്യാധുനിക ആഡംബര മുറിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഇവിടെ. ബാരിയൊ 18 ക്രിമിനൽ സംഘം അവരുടെ മുറിയിൽ ഒരുക്കിയിട്ടുള്ള ഗ്ലാസ് ഫ്രെയിം അതിലും മനോഹരം. 18 ആകൃതിയിൽ പാമ്പിന്റെ ചിത്രത്തിൽ ഫ്രെയിം ചെയ്ത കണ്ണാടിയാണ് ഒരു മുറിയെ മനോഹരമാക്കുന്നത്. നേരത്തെ തങ്ങളുടെ തലവൻമാരായിരുന്ന, മരിച്ചു പോയ ചിലരുടെ ചിത്രങ്ങളും ഭിത്തിയിൽ തൂക്കിയിട്ടുണ്ട്.
കൂട്ടുകാരിമാരൊ, ഭാര്യമാരൊ എത്തിയാൽ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഒരുക്കിയ പ്രത്യേക മുറികൾ മുതിർന്ന ഗുണ്ടാ തലവൻമാർക്കും അത്ര പിടിപാടുള്ളവർക്കും മാത്രമാണ്. എന്തായാലും ജയിലിൽ നിന്നുള്ള ആഡംബര ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഹോണ്ടുറാസ് വാസികളും അധികൃതരും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവിടുത്തെ മുൻ ജയിൽ പുള്ളികൾ ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. എന്തായാലും ജയിൽ ദൃശ്യങ്ങളും വാർത്തകളും പുറത്തു വന്നതോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടിരിക്കുകയാണ് ഹോണ്ടുറാസ് ഭരണാധികാരികൾ.
കലാപങ്ങൾ, തീപ്പിടിത്തം, ജയിൽ ചാട്ടം, പീഡനങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും കുപ്രസിദ്ധിയാർജിച്ചിട്ടുള്ള ജയിലുകളാണ് മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലുള്ളത്. 2012ൽ ഇവിടെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കലാപത്തെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 357 പേർ കൊല്ലപ്പെട്ടിരുന്നു.