നാനൂറിലധികം തിമിംഗലങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ന്യൂസ്‌ലൻഡിലെ ഫേർവെൽ സ്പിറ്റിലുള്ള ഗോൾഡൻ ബേ തീരത്തടിഞ്ഞത്. ജീവനു വേണ്ടി പോരാടുന്ന നാനൂറിലധികം പൈലറ്റ് തിമിംഗലങ്ങളെയാണ് പ്രദേശവാസികൾ പുലർച്ചെ കണ്ടത്. സുരക്ഷാ പ്രവർത്തകരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്. നിരവധി തിമിംഗലങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. ജീവനുള്ളവയെ തിരികെ കടലിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
കടലിൽ നിന്നു മത്സ്യങ്ങൾ കൂട്ടത്തോടെ വന്നു കരയിലേക്കടിയുന്ന മാസ് ബീച്ചിങ് എന്ന പ്രതിഭാസം സ്വാഭാവികമാണെങ്കിലും ഇത്രയധികം തിമിംഗലങ്ങൾ തീരത്തടിയുന്നത് ഇതാദ്യമാണെന്ന് പ്രാദേശിക വിഭാഗം പ്രതിനിധി ആൻഡ്രൂ ലാമ്സൺ പറഞ്ഞു. 416 പെലറ്റ് തിമിംഗലങ്ങളാണ് ഈ പ്രതിഭാസത്തിന്റെ ഫലമായി തീരത്തടിഞ്ഞത്. വന്യജീവി വിഭാഗം എത്തിയപ്പോഴേക്കും 70 ശതമാനത്തിലധികം തിമിംഗലങ്ങൾക്കും ജീവൻ നഷ്ടമായിരുന്നു. അഞ്ഞൂറിലധികം സന്നദ്ധ പ്രവർത്തകർ ജീവനുള്ള തിമിംഗലങ്ങളെ തിരികെ കടലിലെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇതിനിടെയിൽ കടലിലേക്കു തിരികെവിട്ട നൂറോളം തിമിംഗലങ്ങൾ കൂറ്റൻ തിരമാലകളിൽ പെട്ട് വീണ്ടും തീരത്തടിഞ്ഞത് സന്നദ്ധ സേവകരുടെ പരിശ്രമങ്ങൾക്കു തിരിച്ചടിയായി.
തീരത്തടിഞ്ഞ മിക്ക തിമിംഗലങ്ങളും അവശനിലയിലാണ്. 20 അടിയോളം നീളവും 2 ടൺ ഭാരവുമുള്ള പൈലറ്റ് തിമിംഗലങ്ങളെ ചുറ്റും ചികറിക്കിടക്കുന്ന ചത്ത തിമിംഗലങ്ങൾക്കിടയിലൂടെ കടലിലേക്കു വിടാനുള്ള ദൗത്യം ശ്രമകരമാണ്.എങ്കിലും സന്നദ്ധ പ്രവർത്തകർ ആവും വിധം രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. തിരികെ കടലിലേക്കു വിട്ട തിമിംഗലങ്ങൾ തിരയിൽപ്പെട്ടു തീരത്തെത്താതിരിക്കാൻ മനുഷ്യ ചങ്ങല തീർത്തു പ്രതിരോധിക്കുകയാണ് ഇപ്പോൾ പ്രവർത്തകർ.