നായ്ക്കൾ മൂലമുള്ള അലർജിയെക്കുറിച്ചു പരാതിപ്പെട്ട യാത്രക്കാരിയെ വലിച്ചിഴച്ചു വിമാനത്തിൽ നിന്നിറക്കിവിട്ടു. യുഎസിലെ ബാൾട്ടിമോറിൽനിന്നു ലൊസാഞ്ചലസിലേക്കു പറന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസിലാണു സംഭവം. ചൊവ്വാഴ്ച രാത്രി പറന്ന വിമാനത്തിൽ ‘യാത്രക്കാരായി’ രണ്ടു നായ്ക്കളും ഇടംപിടിച്ചിരുന്നു. എന്നാൽ, നായ്ക്കൾക്കൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് ഇവർ വാശിപിടിച്ചു.
അങ്ങനെയെങ്കിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ജീവനക്കാർ ഈ സ്ത്രീയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അവർ നിരാകരിച്ചതോടെയാണ് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടത്. പുറത്തിറങ്ങാനുള്ള പൊലീസിന്റെ നിർദ്ദേശം ഇവർ നിരാകരിച്ചതോടെ വിമാനത്തിൽനിന്ന് വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധിച്ച യാത്രക്കാരിയെ പുറത്തക്കിയശേഷം വിമാനം ലൊസാഞ്ചലസിലേക്കു പറന്നു.
മൃഗങ്ങളിൽനിന്നുള്ള അലർജി ജീവനുതന്നെ ഭീഷണിയാണെന്ന് അവകാശപ്പെട്ടാണ് യാത്രക്കാരി നായ്ക്കളുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചത്. അതേസമയം, അവർക്ക് ഇതു സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കാനായില്ല. ഇതോടെ, വിമാനത്തിൽനിന്ന് ഇറങ്ങണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതിനും അവർ ചെവികൊടുക്കാതിരുന്നതോടെ പൊലീസെത്തി ബലപ്രയോഗത്തിലൂടെ ഇവരെ പുറത്താക്കി. അതേ വിമാനത്തിൽ യാത്ര ചെയ്ത സിനിമാ സംവിധായകനായ ബിൽ ഡുമാസാണ് വിഡിയോ ചിത്രീകരിച്ചത്.
സംഭവം വിവാദമായതിനെത്തുടർന്ന് സൗത്ത്‌വെസ്റ്റ് എയർലൈൻസ് അധികൃതർ മാപ്പു പറഞ്ഞു. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ യുവതിയോടു സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലത്തെ വിമാനത്തിൽത്തന്നെ ടിക്കറ്റ് നൽകാമെന്ന് അറിയിച്ചിട്ടും അവർ സഹകരിക്കാതെ വന്നപ്പോഴാണ് പൊലീസിനെ വിളിച്ചത്. യാത്രക്കാരിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിറ്റേദിവസം പിതാവിന്റെ ശസ്ത്രക്രിയയാണെന്നും താനൊരു പ്രഫസറാണെന്നും വലിച്ചിഴയ്ക്കുമ്പോൾ അവർ പൊലീസിനോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.