യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. ദിവസങ്ങൾക്കിടെ രണ്ടു മിസൈലാണ് ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ പരീക്ഷിച്ചത്. ഇതിനു പുറമെ ഹൈഡജൻ ബോംബ് പരീക്ഷണവും. ഒരു വശത്ത് അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും മറുവശത്ത് ഉത്തരകൊറിയയും. വലിപ്പത്തിലും ശേഷിയിലും എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെ, ജപ്പാനും ഒട്ടും പിന്നിലല്ല. കൊറിയൻ മുനമ്പിൽ പ്രകോപനം തുടർന്നാൽ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ അണ്വായുധം പ്രയോഗിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. എന്നാൽ ജപ്പാനു മുകളിലൂടെ രണ്ടു തവണ മിസൈല്‍ പരീക്ഷണം നടത്തിയിട്ടും ഉത്തരകൊറിയക്കെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക ശ്രമിക്കാത്തതെന്ത്? ഡൊണൾഡ് ട്രംപിന് കിങ് ജോങ് ഉന്നിനെ പേടിയാണോ? പിന്തിരിഞ്ഞു നിൽക്കാൻ അമേരിക്കയ്ക്ക് ഒന്നല്ല, രണ്ടര കോടി കാരണങ്ങൾ ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.
ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങിന്റെ ബലം ഉത്തരകൊറിയയല്ല, ദക്ഷിണ കൊറിയയാണ്. അതെ, ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക എന്തു സൈനിക നടപടിയെടുത്താലും ദുരിതം അനുഭവിക്കേണ്ടി വരിക ദക്ഷിണകൊറിയയും ജപ്പാനും കൂടിയാണ്. അമേരിക്കയെ തകർക്കാൻ ഉൻ ആയുധങ്ങളുടെ വൻശേഖരം ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും മേലാകും വർഷിക്കുക. അമേരിക്കയുടെ സഖ്യരാജ്യമാണ് ദക്ഷിണകൊറിയയും ജപ്പാനും. ഫലത്തിൽ ദക്ഷിണകൊറിയയെയും ജപ്പാനെയും തകർക്കുന്നതിനൊന്നും അമേരിക്ക ഒരുങ്ങില്ലെന്ന ലളിതയുക്തിയിലാണ് കിങ് ജോങ് ഉൻ വീര്യമെല്ലാം കാണിക്കുന്നത്. ഇരുകൊറിയകൾക്കും ഇടയിൽ സൈനികരഹിത മേഖലയുണ്ട്. ഇവിടെ യുഎസ് വൈസ് പ്രസിഡന്റ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.