പാക്കിസ്ഥാനിൽ ചൈനീസ് നിർമിത പോർവിമാനങ്ങൾ തകർന്നു വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസവും ചൈനീസ് നിർമിത വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിലാണ് എഫ്-7 വിമാനം തകർന്ന് പൈലറ്റ് ഷഹ്സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പത്തു വർഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിർമിത വിമാനങ്ങൾ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകർന്നിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയർത്തുന്ന പാക്കിസ്ഥാൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തകളല്ല കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ മൂന്ന് വിമാനങ്ങളാണ് തകർന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോർവിമാനങ്ങളിലൊന്നായ ജെഫ്–17 തണ്ടർ, എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകർന്നു വീഴുന്നത്. ചൈനീസ് നിർമിത ജെഎഫ്–17 വിമാനം പാക്കിസ്ഥാൻ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാൽ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ സജ്ജമല്ലെന്ന നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.