ലോകം മറ്റൊരു യുദ്ധത്തിന്റെ വഴിയേയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഉത്തരകൊറിയക്കെതിരെ ചൈന ഉൾപ്പടെയുള്ള ശക്തികൾ അമേരിക്കയുടെ ഭാഗത്തു വന്നതോടെ ചെറിയൊരു പ്രകോപനത്തിൽ നിന്ന് ആക്രമണം ഉണ്ടായേക്കാമെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. ഭീഷണികളും മുന്നറിയിപ്പുകളും അവഗണിച്ച് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉൻ ആറാം ആണവപരീക്ഷണവുമായി മുന്നോട്ടു പോകുകയാണ്.
ഉത്തരകൊറിയയുടെ സ്ഥിരം ആണവപരീക്ഷണ പ്രദേശത്ത് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വിലയിരുത്തി അമേരിക്കൻ ടെക് വിദഗ്ധർ സൂചന നല്‍കുന്നു. കഴിഞ്ഞ മൂന്ന‍് നാല് മാസങ്ങളായി ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാണ് പുതിയ വെളിപ്പെടുത്തൽ.
ഏപ്രിൽ 25ന് പകർത്തിയ ചിത്രങ്ങളിൽ എല്ലാം വ്യക്തമാണ്. പുങ്ഗിരി ആണവകേന്ദ്രത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഇത്തരമൊര സംശയത്തിന് ബലംകൂട്ടുന്നത്. നേരത്തെ പകർത്തിയ ചിത്രങ്ങളിൽ നിന്നും ഏറെ മാറ്റങ്ങൾ ഈ പ്രദേശത്തെ പുതിയ ചിത്രങ്ങളിൽ വന്നിട്ടുണ്ടെന്നും ഇവർ നിരീക്ഷിച്ചു. പരീക്ഷണത്തിനു തയാറാക്കിയ തുരങ്കത്തിനകത്തേക്ക് തൊഴിലാളികൾ വെള്ളം അടിക്കുന്നതും ഉപഗ്രഹ ചിത്രത്തിൽ വ്യക്തമാണ്. ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തുന്ന 38 നോർത്ത് നിരീക്ഷണ സംഘമാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
അതേസമയം, ലോകശക്തികളുടെ എതിർപ്പിനെ തുടൻന്ന് പരീക്ഷണം മാറ്റിവെച്ചിരിക്കുമോ എന്നും ചിലർ സൂചന നൽകുന്നുണ്ട്. ഏപ്രിൽ 19, 21 ന് പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ ആണവകേന്ദ്ര പ്രദേശത്ത് ചിലർ വോളിബാൾ കളിക്കുന്നതും കാണാം. എന്നാൽ സാറ്റ്‌ലൈറ്റ് ചിത്ര നിരീക്ഷകരെ വഴിത്തെറ്റിക്കാൻ ഉത്തര കൊറിയ ഇത്തരം നീക്കങ്ങൾ നടത്തിയതാകാമെന്നും ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു.