ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നു സൂചിപ്പിച്ച് പാക്ക് നാവികസേനാ മേധാവി. ഇന്ത്യയുടെ ഭാഗത്തുനിന്നും എന്തുതരം ആക്രമണമുണ്ടായാലും പാക്കിസ്ഥാൻ വെറുതെയിരിക്കില്ല. ഇന്ത്യയുടെ നടപടി ശിക്ഷിക്കപ്പെടാതെ പോകില്ല– പാക്ക് അഡ്മിറൽ മുഹമ്മദ് സഖൗല്ല പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തെയും എന്തുവില കൊടുത്തും തടുക്കും. പാക്കിസ്ഥാൻ മിലിറ്ററി അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആപത്കരമായ നിരവധി ഘട്ടങ്ങൾ നേരിടുകയും അവയെ വിജയകരമായി മറിമടക്കുകയും ചെയ്ത രാജ്യമാണ് പാക്കിസ്ഥാൻ. ദശാബ്ദങ്ങളായി ഉണ്ടാകുന്ന വെല്ലുവിളികളിലൂടെ കൂടുതൽ കരുത്താർജിക്കുകയേ ചെയ്തിട്ടുള്ളൂ. രാജ്യത്തിനകത്തും പുറത്തും നിന്നുമുണ്ടാകുന്ന ഏതു വെല്ലുവിളികളെയും തികഞ്ഞ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഭീകരവാദത്തെ രാജ്യത്തുനിന്നും തുടച്ചുനീക്കുമെന്നുള്ള തീരുമാനം ഉറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സഖൗല്ല കുറ്റപ്പെടുത്തി. മറ്റുപല വിഷയങ്ങൾ ഉയർത്തിക്കാട്ടി കശ്മീരിലെ ജനങ്ങൾക്കുമേൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ മറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും സഖൗല്ല കുറ്റപ്പെടുത്തി.
പാക്ക് അഡ്മിറൽ മുഹമ്മദ് സഖൗല്ല
Advertisement