ട്രംപിന്റെ കൈപിടിച്ചല്ലാതെ ആദ്യ വിദേശയാത്രയ്ക്കു യുഎസ് പ്രഥമവനിത മെലനിയ ട്രംപ്. പ്രസിഡന്റായശേഷം ട്രംപ് നടത്തിയ വിദേശയാത്രകളിൽ മെലനിയ ഒപ്പമുണ്ടായിരുന്നെങ്കിലും രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒറ്റയ്ക്കു തിരിക്കുന്നത് ഇതാദ്യം.
യുദ്ധഭൂമിയിൽ അംഗഭംഗം സംഭവിച്ച സൈനികർക്കായി കാനഡയിലെ ടൊറന്റോയിൽ ഇന്നു തുടക്കമിടുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബ്രിട്ടനിലെ ഹാരി രാജകുമാരനൊപ്പം മെലനിയ ട്രംപും പങ്കെടുക്കും. തുടർന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തും.
2014ൽ ഹാരി രാജകുമാരനാണു പാരാലിംപിക്സ് രീതിയിൽ, മുറിവേറ്റ വീരയോദ്ധാക്കൾക്കായി മത്സരത്തിനു തുടക്കമിട്ടത്. 17 രാജ്യങ്ങളിൽനിന്നായി 550 സൈനികരാണ് ഇത്തവണ മത്സരിക്കുന്നത്.
സൈക്ലിങ്, വീൽചെയർ ടെന്നിസ്, കസേരയിൽ ഇരുന്നുള്ള വോളിബോൾ തുടങ്ങി 12 ഇനങ്ങളിലാണു മത്സരം. തന്റെ മുൻഗാമി മിഷേൽ ഒബാമയെപ്പോലെ സാമൂഹികസേവനരംഗത്തു കൂടുതൽ സജീവമാവുകയാണു മെലനിയ.