ബഹിരാകാശ മേഖലയിലെ ലോക ശക്തിയായി ഇന്ത്യ ഉയർന്നിരിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയും ഇന്ത്യയുടെ ഐഎസ്ആർഒയും കഴിഞ്ഞ കുറച്ചു വർഷത്തിനിടെ വൻ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാസയ്ക്ക് ഇല്ലാത്ത നിരവധി റെക്കോർഡ് നേട്ടങ്ങൾ ഐഎസ്ആർഒയ്ക്കുണ്ട്. എന്നാൽ ചില മേഖലകളിൽ നാസയ്ക്കൊപ്പം എത്താൻ ഐഎസ്ആർഒ ഇനിയും ഏറെ മുന്നേറ്റം നടത്തേണ്ടിയിരിക്കുന്നു.
ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോർഡ് നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. 104 ഉപഗ്രഹങ്ങളും വഹിച്ചു പിഎസ്എല്‍വി റോക്കറ്റ് പറന്നുയരുമ്പോള്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകത്തിനു മുന്നില്‍ അഭിമാന താരമായി. 2014 ല്‍ 34 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് പറന്ന റഷ്യന്‍ റെക്കോഡ് ആണ് ഇതോടെ തകര്‍ന്നത്. ഐഎസ്ആര്‍ഒയും നാസയും ലോകത്തിനു നല്‍കിയ മുഖ്യ സംഭാവനകള്‍ എന്തൊക്കെ?
ബഹിരാകാശ രംഗത്തെ മാർഗ്ഗദീപമാണ് നാസ
നാസ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ ആണ് ബഹിരാകാശ മേഖലയിലെ മറ്റൊരു പ്രധാന സ്ഥാപനം. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റുള്ളവര്‍ക്കുകൂടി മാര്‍ഗ്ഗദീപമാവാന്‍ നാസയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി അമേരിക്കയിലെ സർക്കാർ സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നിലവിൽ ഈ മേഖലയിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയും നാസയാണ്.
1958ലാണ് നാസ ഉദയം കൊണ്ടത്. പുതിയ ഉയരങ്ങള്‍ തേടിപ്പിടിക്കുകയും മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി അജ്ഞാതമായതിനെ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു നാസയുടെ ലക്ഷ്യമായി ഉയര്‍ത്തിക്കാണിച്ചിരുന്നത്.
നാസയുടെ പ്രധാന നേട്ടങ്ങൾ
∙ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് (Explorer 1) വികസിപ്പിച്ചു
∙ സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന 1,000 ഗ്രഹങ്ങളെ ( കെപ്‌ലർ) കണ്ടെത്തി
∙ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ്
∙ ചൊവ്വയിലേയ്ക്ക് റോവര്‍
∙ ചന്ദ്ര സ്‌പേസ് ടെലസ്‌കോപ്പ്
∙ ഒന്നിലധികം ബഹിരാകാശ സഞ്ചാരികളെ അയക്കുന്ന പരീക്ഷണങ്ങള്‍
∙ രാജ്യാന്തര ബഹിരാകാശ നിലയം
∙ ചന്ദ്രനിലേയ്ക്ക് മനുഷ്യനെ അയച്ചു (അപ്പോളോ 11)
ഐഎസ്ആർഒ ഇന്ത്യയുടെ അഭിമാനം
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനം ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 1969ല്‍ സ്ഥാപിക്കപ്പെട്ടു. കുറഞ്ഞ വർഷങ്ങൾക്കിടെ വൻ നേട്ടങ്ങളാണ് ISRO കൈവരിച്ചത്. 1975ല്‍ ആര്യഭട്ട മുതല്‍ 2014 ലെ മാർസ് ഓർബിറ്റർ മിഷൻ വരെ ചരിത്രപരമായ മുന്നേറ്റങ്ങളുടെ പാതയിലേയ്ക്കുള്ള വളര്‍ച്ചയിലായിരുന്നു ഐഎസ്ആർഒ. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ബഹിരാകാശ ഗവേഷണ രംഗത്ത് ഏറ്റവും മികച്ച നേട്ടങ്ങളാണ് ഐഎസ്ആർഒ കൈവരിച്ചത്.
ഐഎസ്ആർഒ പ്രധാന നേട്ടങ്ങള്‍
∙ ചാന്ദ്രപര്യവേഷണങ്ങള്‍ക്കായി ചാന്ദ്രയാന്‍ -1 അയച്ചു
∙ പുനരുപയോഗിക്കാവുന്ന റീയൂസബിള്‍ ലോഞ്ച് വെഹിക്കിൾ (RLV) പരീക്ഷണം
∙ ഇന്ത്യയുടെ ഗതി നിര്‍ണ്ണയ സംവിധാനം, നാവിക് പരീക്ഷിച്ചു
∙ പിഎസ്എൽവി റോക്കറ്റ്
∙ ചൊവ്വാ പരീക്ഷണങ്ങള്‍- മംഗൾയാൻ/ മാർസ് ഓര്‍ബിറ്റർ മിഷൻ
∙ ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
∙ നാവിഗേഷൻ സിസ്റ്റം (ഇന്ത്യയുടെ സ്വന്തം ജിപിഎസ്)
മാർസ് ഓര്‍ബിറ്റർ മിഷൻ മികച്ച നേട്ടമായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ ആ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഐഎസ്ആർഒയ്ക്ക് സാധിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
ഐഎസ്ആർഒയ്ക്ക് ഇല്ലാത്തത്
ഐഎസ്ആർഒ ഇതുവരെ ബഹിരാകാശ യാത്രികരായി ആരെയും അയച്ചിട്ടില്ല എന്നത് പോരായ്മ തന്നെയാണ്. ഒരു രാജ്യാന്തര ബഹിരാകാശ നിലയം ഇതുവരെ സ്ഥാപിക്കാന്‍ ഐഎസ്ആർഒയ്ക്ക് സാധിച്ചിട്ടില്ല. ഇതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടില്ല. ഇത് രണ്ടും നാസ കൈവരിച്ച നേട്ടങ്ങളാണ്. ചൈനീസ് ബഹിരാകാശ ഏജൻസിയും ഈ രണ്ട് നേട്ടവും കൈവരിച്ചിട്ടുണ്ട്.
ഐഎസ്ആർഒ–നാസ സംയുക്ത പ്രവര്‍ത്തനങ്ങള്‍
∙ സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ സാറ്റലൈറ്റ് (NISAR) നിര്‍മിക്കാനായി ഇരു സ്ഥാപനങ്ങളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര പാരിസ്ഥിതിക മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു അത്.
∙ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സമയത്ത് നാസ മൂൺ മിനറോളജി മാപ്പർ നല്‍കി ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.
∙ ചൊവ്വാപരീക്ഷങ്ങള്‍ക്കായി വീണ്ടും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരു സ്ഥാപനങ്ങള്‍ക്കും പദ്ധതിയുണ്ട്. 2014 സെപ്റ്റംബര്‍ 30ന് ഇതിനായുള്ള ഔദ്യോഗിക കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.