ഉത്തരകൊറിയൻ മിസൈലുകളെ ഏറ്റവും കൂടുതൽ ഭയക്കുന്നത് ജപ്പാനും ദക്ഷിണകൊറിയയുമാണ്. ശനിയാഴ്ച രാവിലെ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പ് സന്ദേശം ലഭിച്ച ആദ്യ പത്ത് മിനിറ്റിൽ തന്നെ ജപ്പാനിലെ നഗരങ്ങളെല്ലാം വൻ മുന്നൊരുക്കങ്ങളാണ് നടത്തിയത്. അമേരിക്കൻ സേനയിൽ നിന്നു ലഭിച്ച വിവരപ്രകാരം ടോക്കിയോ നഗരത്തിലെ മെട്രോ സിസ്റ്റങ്ങളെല്ലാം പ്രവർത്തനം നിർത്തി.
ടോക്കിയോയിലെ പ്രധാനപ്പെട്ട എല്ലാ സബ്‌വേ സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കി. മിസൈൽ വിക്ഷേപിച്ച വിവരം അറിഞ്ഞ നിമിഷങ്ങൾക്കുള്ളിൽ ജപ്പാനിലെ എല്ലാ നഗരങ്ങളിലും സുരക്ഷയൊരുക്കിയെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് 13,000 യാത്രക്കാർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനു ഭീഷണിയാകില്ലെന്നും അമേരിക്കൻ സേനയുടെ ഭാഗത്തു നിന്നു സന്ദേശം ലഭിച്ചിരുന്നു. എങ്കിലും സുരക്ഷയൊരുക്കി ജപ്പാൻ നഗരങ്ങളിൽ മറ്റൊരു മോക്ക്ഡ്രിൽ നടത്തുകയായിരുന്നു. പുലർച്ചെ പ്രാദേശിക സമയം 6.07 നാണ് മെട്രോ സർവീസുകൾ നിർത്തിവെച്ചത്.
മിസൈൽ ഭീതിയെത്തുടർന്ന് ഇത് ആദ്യമായാണ് ജപ്പാനിൽ മെട്രോ സർവീസുകൾ മുടങ്ങുന്നത്. നേരത്തെ വൻ ഭൂകമ്പം ഉണ്ടായപ്പോഴും മെട്രോ സർവീസുകൾ നിർത്തിവെച്ചിരുന്നു. ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു എന്നാണ് യുഎസ് സേന ജപ്പാൻ അധികൃതരെ അറിയിച്ചത്.
ഉത്തരകൊറിയയുടെ പരീക്ഷണ മിസൈൽ 50 കിലോമീറ്റർ സഞ്ചരിച്ച് തകര്‍ന്നു വീഴുകയായിരുന്നു. ഉത്തര കൊറിയയുമായുള്ള പ്രശ്നം ‘വലിയ, വലിയ’ സംഘർഷത്തിലെത്തിയേക്കാമെന്നും സൈനിക നടപടിയിൽ കലാശിച്ചേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പരീക്ഷണം. ഉത്തര കൊറിയയുടെ നടപടി മോശമാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. മിസൈൽ പരീക്ഷണം നടത്തിയതിലൂടെ ഉത്തര കൊറിയ ചൈനയുടെ ഏറെ ബഹുമാനിക്കപ്പെടുന്ന പ്രസിഡന്റിനെയുമാണ് അനാദരിച്ചതെന്നും ട്രംപ് ട്വീറ്റിൽ പറഞ്ഞു.
ഉത്തര കൊറിയ നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ കുതിച്ചുയർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. മിസൈൽ ഉത്തര കൊറിയൻ അതിർത്തി കടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അധികൃതർ പറഞ്ഞു.