ഏകാധിപത്യം ഏതുരൂപത്തിലുള്ളതായാലും എതിര്‍ക്കപ്പെടേണ്ടതാണ് എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് തര്‍ക്കമില്ല. മുല്ലപ്പൂ വിപ്ലവത്തെത്തുടര്‍ന്ന് മധ്യപൂര്‍വദേശത്ത് ' ജനാധിപത്യസ്ഥാപനത്തിനായി' നടന്ന'വിപ്ലവങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയായി. ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ ഗദ്ദാഫിയുമെല്ലാം ഭൂമുഖത്തുനിന്നു തന്നെ നീക്കം ചെയ്യപ്പെട്ടു. അടുത്തത് സിറിയയാണ്. പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെതിരെ വിമതരും ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകളും പോരാട്ടം തുടങ്ങിയിട്ട് ആറു വര്‍ഷമായി. അഞ്ചുലക്ഷത്തോളം മനുഷ്യര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെയും കവച്ചുവയ്ക്കുന്ന അഭയാര്‍ഥിപ്രവാഹവും.
ഇനി, ഇന്ത്യയില്‍ നിന്ന് ഈ സംഭവങ്ങളെയെല്ലാം നമ്മള്‍ നോക്കിക്കാണുന്നതെങ്ങനെ? പാശ്ചാത്യ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ജനാധിപത്യ, മനുഷ്യാവകാശ വക്താക്കളായ നമുക്കുള്ളത്. എന്നാല്‍ ഈ വാര്‍ത്തകളിലൂടെ എല്ലാ വസ്തുതകളും നാം കാണുന്നുണ്ടോ? സമീപകാലത്ത് ഏറെ ചര്‍ച്ചയായ രാസായുധപ്രയോഗം മാത്രമെടുക്കാം. ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖുണില്‍ സിറിയന്‍ സര്‍ക്കാര്‍ നടത്തിയ രാസായുധ പ്രയോഗത്തില്‍ 27 കുഞ്ഞുങ്ങളടക്കം 80 പേര്‍ പിടഞ്ഞു മരിക്കുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടത്. യുദ്ധതന്ത്രങ്ങളില്‍ ഏറ്റവും ഹീനമാണ് രാസായുധപ്രയോഗം അഥവാ വിഷവാതകം പ്രയോഗിച്ച് ആളുകളെ കൊല്ലുക എന്നത്. (സയനൈഡിനെക്കാൾ 20 മടങ്ങു മാരകമാണു സരിൻ എന്ന വിഷവാതകം. കടുത്ത വിഷമുള്ള ഈ രാസമിശ്രിതം നിമിഷങ്ങൾക്കകം മനുഷ്യന്റെ നാഡീവ്യവസ്ഥ സ്തംഭിപ്പിക്കും.) അതുകൊണ്ടു തന്നൊണ് രാജ്യാന്തര യുദ്ധക്കരാറുകള്‍ പ്രകാരം വിലക്കപ്പെട്ടിരിക്കുന്നതും.
ബാഷര്‍ അല്‍ അസദ് സ്വന്തം ജനങ്ങള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചു എന്ന വിവരം പുറത്തുവന്നയുടന്‍ അമേരിക്ക പ്രതികരിച്ചു. ആറുവര്‍ഷത്തിനിടെ ഇതാദ്യമായി അമേരിക്ക സിറിയന്‍ സര്‍ക്കാരിനു നേരെ ആക്രമണം നടത്തി. ആരു ഭരിക്കണമെന്ന് സിറിയയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നു പറഞ്ഞിരുന്ന ഡോണള്‍ഡ് ട്രംപ് നിലപാട് മാറ്റി. ബാഷര്‍ അല്‍ അസദിനെ നീക്കം ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ടോമഹാക് ക്രൂസ് മിസൈലുകള്‍ അല്‍ഷറായത് വ്യോമ താവളത്തില്‍ പതിച്ചു. മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അമേരിക്ക തന്നെ സമ്മതിക്കും. ഇത്ര കടുത്ത നീക്കത്തിന് തന്നെ പ്രേരിപ്പിച്ചത് രാസായുധമേറ്റ് പിടഞ്ഞുമരിക്കുന്ന നിരപരാധികളായ കുഞ്ഞുങ്ങളുടെ ചിത്രമാണെന്ന് പ്രസിഡന്‍റ് ട്രംപ് പറയുന്നു. എന്നാല്‍ രാസായുധപ്രയോഗത്തിന് പിന്നില്‍ സിറിയന്‍സര്‍ക്കാരാണെന്ന നിഗമനത്തിലേക്ക് അമേരിക്ക ഇത്രവേഗം എത്തിയതെങ്ങനെയെന്ന് റഷ്യ മാത്രമല്ല ചില നിഷ്പക്ഷ രാജ്യാന്തര നിരീക്ഷകരും ചോദിക്കുന്നു. അടിസ്ഥാനമായി ഉയര്‍ത്തിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്:
ഒന്ന്. ആക്രമണം നടന്ന ഇഡ്‌ലിബ് പൂര്‍ണമായും അല്‍ ഖായിദയുടെ വകഭേദമായ അല്‍ നുസ്രയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. രാസായുധപ്രയോഗം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത് രണ്ട് കേന്ദ്രങ്ങളില്‍ നിന്നാണ്. ഒന്ന് സിറിയയില്‍ പ്രവര്‍ത്തനമില്ലാത്ത ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര എന്‍ജിഒ വഴി, മറ്റൊന്ന് അമേരിക്കന്‍ പിന്തുണയുള്ള സന്നദ്ധപ്രവര്‍ത്തകരായ വൈറ്റ് ഹെല്‍മറ്റ്സ് പ്രവര്‍ത്തകരില്‍ നിന്ന്. ഇവര്‍ രണ്ടു കൂട്ടരുമാണ് അസദ് സര്‍ക്കാരാണ് രാസായുധം പ്രയോഗിച്ചതെന്ന് ലോകത്തെ അറിയിച്ചത്. പാശ്ചാത്യമാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ( റഷ്യന്‍ വാര്‍ത്താചാനല്‍ നിഷേധിക്കുകയും ചെയ്തു)
രണ്ട്, എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, സൈനികമായി നല്ല മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുള്ള പ്രസിഡന്‍റ് അസദ് ഈ ഘട്ടത്തില്‍ സ്വന്തം ജനങ്ങള്‍ക്കുമേല്‍ രാസായുധം പ്രയോഗിക്കും എന്ന് പറയുന്നത് യുക്തിരഹിതമാണ്. സര്‍ക്കാര്‍ അത് ചെയ്തു എന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ ഉറച്ച പിന്‍ബലമേകുന്ന റഷ്യയും ഇറാനും പോലും അസദിനെ കൈവിട്ടേക്കാം. അത് അദ്ദേഹത്തിന്‍റെ ജീവനുതന്നെ ഭീഷണിയുയര്‍ത്തും. അത്തരമൊരു നീക്കത്തിന് ബാഷര്‍ അല്‍ അസദിനെപ്പോലെ തന്ത്രശാലിയായ ഭരണാധികാരി തയാറാവില്ല.
മൂന്ന്, സിഐഎ അനലിസ്റ്റ് ലാറി സി ജോണ്‍സണ്‍ എഴുതുന്നു, "വ്യോമാക്രമണത്തിന് കാരണമായി അമേരിക്ക പറയുന്ന രേഖകളിലൂടെ കടന്നുപോയാല്‍ രാസായുധപ്രയോഗിത്തിന് പിന്നില്‍ അസദ് സര്‍ക്കാരാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനാവില്ല. മാത്രവുമല്ല വ്യോമമാര്‍ഗമാണ് രാസായുധം പ്രയോഗിച്ചതെന്നും തോന്നുന്നില്ല, പ്രദേശത്ത് നേരിട്ട് സാന്നിധ്യമുള്ളവര്‍ തന്നെയാണ് അതിന് പിന്നിൽ, അപ്പോള്‍ പിന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തീര്‍ത്തും അപ്രാപ്യമായ ഖാന്‍ ഷെയ്ക്കുണ്‍ മേഖലയില്‍ അവര്‍ എങ്ങനെ രാസായുധം പ്രയോഗിക്കും ?"
നാല്, 2013ല്‍ ഇതേ ആരോപണം അസദ് സര്‍ക്കാരിനെതിെര ഉയര്‍ന്നതാണ്. പക്ഷേ അന്നത്തെ രാസായുധപ്രയോഗത്തിന് പിന്നില്‍ അസദ് ആണെന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല പരിശോധനക്കെത്തിയെ യുഎന്‍ നിരീക്ഷകര്‍ തന്നെ അത് വിമതര്‍ ചെയ്തതാവാം എന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇക്കുറിയും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പാണ് അമേരിക്ക സിറിയയെ ആക്രമമിച്ചതെന്ന് ചുരുക്കം.
അല്‍ഷറായത് ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ നല്‍കിയ ഉത്തരം തന്നെ വിചിത്രമായിരുന്നു. രാസായുധപ്രയോഗത്തിന് മാത്രമാണോ യുഎസ് തിരിച്ചടി നല്‍കുക എന്നായിരുന്നു ചോദ്യം. " അവര്‍ കുട്ടികളുടെമേല്‍ രാസായുധം പ്രയോഗിക്കുകയോ നിരപരാധികളുടെമേല്‍ ബാരല്‍ ബോംബുകള്‍ പ്രയോഗിക്കുകയോ ചെയ്താല്‍ ഈ പ്രസിഡന്‍റ് ( ട്രംപ്) വെറുതെയിരിക്കില്ല എന്നാണ് വക്താവ് പറഞ്ഞത് '. സാധാരണയുദ്ധമേഖലകളില്‍ പ്രയോഗിക്കുന്ന ബാരല്‍ ബോംബുകളുടെ പേരിലും സിറിയന്‍ സര്‍ക്കാരിനെ ശിക്ഷിക്കുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ആര്‍ക്കും വ്യക്തമായില്ല. ഇതേ സ്പൈസര്‍ തന്നെ അസദിനെ ഹിറ്റ്ലറോട് ഉപമിച്ച് പുലിവാല്‍ പിടിക്കുകയും ചെയ്തു. ഇവിടെയാണ് സിറിയ സംബന്ധിച്ച അമേരിക്കന്‍ നയങ്ങളിലെ അവ്യക്തത ചര്‍ച്ചയാവുന്നത്. ബാ·ഷര്‍ അല്‍ അസദിനെ നീക്കുക എന്നത് ഇതുവരെ അമേരിക്കയുടെ നയമായിരുന്നില്ല. മറിച്ച് ഐഎസ് വിരുദ്ധ പോരാട്ടം മാത്രമായിരുന്നു അവരുടെ അജന്‍ഡ. എന്നാല്‍ യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹേലി ഇപ്പോള്‍ പറയുന്നത് അസദിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കാനാവില്ല എന്നാണ് .
സിറിയയിലെ സൈനിക നടപടികളുടെ പേരില്‍ ബറാക് ഒബാമ സര്‍ക്കാരിന് മേല്‍ ആഞ്ഞടിച്ചിരുന്ന ഡോണള്‍ഡ് ട്രംപ് നയം മാറ്റിയോ ? വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണും വ്യക്തമായ ഉത്തരമില്ല. ഇനി ബാഷര്‍ അല്‍ അസദിന് പകരം വയ്ക്കണമെന്ന് പാശ്ചാത്യശക്തികള്‍ ആഗ്രഹിക്കുന്ന വിമതരുടെ പശ്ചാത്തലം നോക്കാം. ജനാധിപത്യമെന്തെന്നു പോലും അറിയാത്ത, നിയതമായ ഒരു ഘടനയില്ലാത്ത, സൈനികമായി ദുര്‍ബലമായ ഒരു കൂട്ടരെയാണ് രാജ്യഭരണം ഏല്‍പ്പിക്കേണ്ടത്. ഇവരില്‍ പലര്‍ക്കും അല്‍ ഖായിദ ഉള്‍പ്പെടയുള്ള തീവ്രസംഘടനകളുമായി അടുത്ത ബന്ധവുമുണ്ട്. ഇവരില്‍ ഒരു വിഭാഗമാണ് ഐഎസ് എന്ന പേരില്‍ ലോകത്തെ വിറപ്പിക്കുന്നത് എന്നുമോര്‍ക്കണം. പാശ്ചാത്യര്‍ പിന്തുണക്കുന്ന കുര്‍ദ് പോരാളികളാണെങ്കില്‍ തുര്‍ക്കി പോലുള്ള അയല്‍രാജ്യങ്ങള്‍ക്ക് തീര്‍ത്തും അസ്വീകാര്യരും. ക്രിസ്ത്യാനികളും യസീദികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എല്ലാവിധ അവകാശങ്ങളും അസദ് സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നതും വസ്തുതയാണ്. ഒരു ഭരണകൂടത്തെ നീക്കം ചെയ്യുമ്പോള്‍ അതിനെക്കാള്‍ മികച്ചതൊന്ന് ആ രാജ്യത്തിന് ഉറപ്പാക്കാനുള്ള ബാധ്യതയും രാജ്യാന്തര സമൂഹത്തിനുണ്ട്.
ഏതായാലും സദ്ദാം ഹുസൈനെയോ മുഅമ്മര്‍ ഗദ്ദാഫിയെയോ പോലുള്ള അന്ത്യമാണോ ബാഷര്‍ അല്‍ അസദിനെയും കാത്തിരിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്. യുദ്ധക്കുറ്റവാളി എന്ന നിലയില്‍ അസദിനെ കൈകാര്യം ചെയ്യാനൊരുങ്ങിയാല്‍ റഷ്യ ശക്തമായിത്തന്നെ ചെറുക്കും. ശീതയുദ്ധകാലത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യത്തിലേക്കാവും അത് ലോക രാഷ്ട്രീയത്തെ കൊണ്ടു ചെന്നെത്തിക്കുക.