‘വരുന്നത് കൊടുംക്രൂരവും പൈശാചികവുമായ യുദ്ധം. അതിന് തുടക്കം കുറിക്കുന്നതാകട്ടെ വളരെ പെട്ടെന്നും. പല രാജ്യങ്ങളും ഇത് നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ തന്ത്രപ്രധാനമായ ഇടങ്ങളിലെല്ലാം അവർ നീക്കങ്ങൾ നടത്തുകയാണ്. ജനം ശ്രദ്ധയോടെയിരിക്കുക, മൂന്നാം ലോകമഹായുദ്ധം നമ്മുടെ പടിവാതിൽക്കലെത്തുകയാണ്...’ ഹാക്കർമാരുടെ രാജ്യാന്തര രഹസ്യക്കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വിഡിയോയിലെ വിവരണമാണിത്.
ലോകരാജ്യങ്ങൾ പൊതുജനങ്ങളിൽ നിന്ന് യുദ്ധം സംബന്ധിച്ച വിവരങ്ങളെല്ലാം മറച്ചു വയ്ക്കുകയാണെന്നാണ് അനോണിമസ് ആരോപിക്കുന്നത്. പക്ഷേ ജപ്പാനും അമേരിക്കയും ഓസ്ട്രേലിയയും ഉൾപ്പെടെ ജനങ്ങളോട് യുദ്ധത്തിനൊരുങ്ങേണ്ടതിന്റെ സൂചനകൾ പരോക്ഷമായി നൽകിക്കഴിഞ്ഞു. ജപ്പാനിലാകട്ടെ ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വിൽപനയും തകൃതി. ആണവസ്ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുൻപു മാത്രമേ മുന്നറിപ്പ് നൽകാനാകൂവെന്നും ജാപ്പനീസ് സർക്കാർ ജനത്തെ അറിയിച്ചു കഴിഞ്ഞു. സൈനികത്താവളങ്ങൾക്ക് സമീപത്തു താമസിക്കുന്നവർക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും കരുത്തുറ്റ കെട്ടിടത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഏതു നിമിഷവും തയാറായിരിക്കണമെന്നും സർക്കാർ ജനങ്ങളെ അറിയിച്ചതായി അനോണിമസ് വ്യക്തമാക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട അനോണിമസിന്റെ പ്രധാന ആയുധം ഹാക്ക് ചെയ്തെടുത്ത ഡേറ്റകളാണ്. ഗവണ്മെന്റ് ഒളിക്കാനാഗ്രിക്കുന്ന സത്യങ്ങളാണ് അതുവഴി തങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് ഹാക്കർമാരുടെ ഈ കൂട്ടായ്മയുടെ അവകാശവാദം. ഇക്കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം യൂട്യൂബിൽ മാത്രം അഞ്ചുലക്ഷത്തിലേറെപ്പേർ കണ്ടു. സംഗതി ലോകമാധ്യമങ്ങളിൽ വാർത്തയായതോടെ ഇതുസംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. ഹാക്ക് ചെയ്തെടുത്ത ഡേറ്റയിൽ നിന്നുള്ള വിവരങ്ങളാണോ അനോണിമസിനെ ഇത്തരമൊരു വിഡിയോ പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.