ലോകത്ത് ഏറ്റവും കൂടുതൽ ആയുധക്കച്ചവടം നടത്തുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. ഇരു രാജ്യങ്ങളും ഈ രംഗത്ത് മൽസരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും സുരക്ഷയ്ക്കായി ഇവരിൽ നിന്നാണ് ആയുധങ്ങൾ വാങ്ങുന്നത്. ജിസിസി രാജ്യങ്ങളും ഇരു രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നുണ്ട്.
ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അമേരിക്കയിൽ നിന്നാണ് പ്രധാനമായും ആയുധങ്ങൾ വാങ്ങുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യ റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ പോകുന്നുവെന്നാണ്.
മെക്ക, മദീന ഉൾപ്പടെയുള്ള നഗരങ്ങൾക്ക് സുരക്ഷയൊരുക്കാനാണ് അമേരിക്കയുടെ താഡ് പ്രതിരോധ സംവിധാനത്തിനു പുറമെ റഷ്യയുടെ എസ്–400 വാങ്ങുന്നത്. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്. വര്‍ഷങ്ങളായി സൗദി അമേരിക്കയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയിരുന്നത്. നിലവിൽ സൗദിയുടെ കൈവശമുള്ള ഭൂരിഭാഗം ആയുധങ്ങളും പോർ വിമാനങ്ങളും അമേരിക്കയുടേതാണ്.
സൗദി വാങ്ങുന്ന റഷ്യൻ പ്രതിരോധ ആയുധത്തെ ശത്രുക്കൾ ഭയക്കും
ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് സൗദി അറേബ്യ വാങ്ങാൻ തീരുമാനിച്ച എസ്–400 ട്രയംഫ് ഏറ്റവും വലിയ ആകാശക്കാവലാണ്. ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ.
സൗദിയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. ഇറാനും മറ്റു ശത്രുക്കളും സൗദിയുടെ ഈ നീക്കത്തെ ഏറെ ഭീതിയോടെയാണ് നോക്കികാണുന്നു. എസ്–400 ട്രയംഫ് സ്ഥാപിച്ചാൽ സൗദിയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് ശത്രുക്കൾ സൗദിയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ തകർക്കാൻ എസ്–400 ട്രയംഫിനു സാധിക്കും.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവുമെന്നാണ് അവകാശപ്പെടുന്നത്. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് ടെക് വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല.
മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.