വാഷിങ്ടൻ ∙ നാട്ടിൽ ഭീതി പരത്തിയ പെരുമ്പാമ്പുകളെ വലയിലാക്കാൻ കഴിയാതെ വലഞ്ഞ അമേരിക്കക്കാർക്കു തുണയായത് ഇന്ത്യക്കാരായ പാമ്പുപിടിത്തക്കാർ. യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ പെരുമ്പാമ്പുകളെ പിടിക്കാനാണു തമിഴ്‌നാട്ടിൽനിന്നു വടിവേൽ ഗോപാലനും മാസി സത്യയും അമേരിക്കയിലെത്തിയത്.
വളർത്തുമൃഗങ്ങളെയും ചെറുജീവികളെയും പെരുമ്പാമ്പുകൾ കൂട്ടത്തോടെ വിഴുങ്ങാൻ തുടങ്ങിയതോടെ അധികൃതർ പ്രതിസന്ധിയിലായി. പാമ്പുകളെ പിടിക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെയാണു തമിഴ്‌നാട്ടിലെ പാമ്പുപിടിത്തവിദഗ്ധരുടെ സഹായം തേടിയത്. ദ്വിഭാഷികൾക്കൊപ്പം തമിഴ്നാട്ടിൽനിന്നു യുഎസിലേക്കു പറന്ന മാസിയും വടിവേലും ഫ്ലോറിഡയിൽ എട്ടുദിവസത്തെ തിരച്ചിലിനൊടുവിൽ 13 പെരുമ്പാമ്പുകളെയാണു പിടിച്ചത്.
പാമ്പുപിടിത്തത്തിൽ വിദഗ്ധരായ തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ ഇരുള സമുദായക്കാരാണ് ഇരുവരും. പാമ്പുപിടിത്തവിദ്യ ഫ്ലോറിഡക്കാരെക്കൂടി പഠിപ്പിച്ചിട്ടു നാട്ടിലേക്കു മടങ്ങിയാൽ മതിയെന്നാണ് ഇപ്പോൾ അധികൃതരുടെ അഭ്യർഥന. അതിനാൽ ഫെബ്രുവരികൂടി കഴിഞ്ഞിട്ടേ രണ്ടുപേരും നാട്ടിലേക്കുള്ളൂ.