ഫ്രാൻസിലെ രാഷ്ട്രീയ മാറ്റത്തെ ആകാംക്ഷയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ലോകത്തിനു മുന്നിൽ ചില കൗതുകങ്ങൾ കൂടി സമ്മാനിച്ചുകൊണ്ടാണ് മിതവാദിയായ ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. നിയുക്ത ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രായം 39 വയസ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു വയസ്. നിയുക്ത പ്രഥമ വനിതയ്ക്ക് 64 വയസും. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അപ്രസക്തമായി. വിപ്ലവകരവും ഒപ്പം കൗതുകകരവുമായ ഭരണമാറ്റമാണ് ഫ്രാന്‍സിലുണ്ടായത്.
ഒന്‍ മാര്‍ഷെ അഥവാ പോകാം മുന്നോട്ട് എന്ന പേരില്‍ ഇമ്മാനുവേല്‍ മാക്രോൺ എന്ന ചെറുപ്പക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എല്‍സെ പാലസിലെത്തുമെന്ന് ആരും കരുതിയില്ല. ആറു പതിറ്റാണ്ട് രാജ്യത്തെ അടക്കിവാണ ഉദാര വലതുപക്ഷ, ഇടതു പാർട്ടികളെ നേരിടാനാണ് മാക്രോൺ ഇറങ്ങിപ്പുറപ്പെട്ടത്. ഭീകരാക്രമണവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും മൂലം പൊറുതി മുട്ടിയ ഫ്രഞ്ച് ജനത പക്ഷേ ഈ ചെറുപ്പക്കാരനില്‍ പ്രതീക്ഷയുടെ പുത്തന്‍ വെളിച്ചം കണ്ടു.
എന്നാൽ, തീവ്രദേശീയവാദിയായ മാരിന്‍ ലെ പെന്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതോടെ പോരാട്ടം കടുത്തു. യൂറോപ്യന്‍ യൂണിയനെ തള്ളിപ്പറഞ്ഞും ഇസ്‌ലാം വിരുദ്ധത ഉറക്കെ പ്രഖ്യാപിച്ചും ലെ പെന്‍ കളം നിറഞ്ഞതോടെ രാജ്യത്ത് വലിയ ഭിന്നത ഉടലെടുത്തു. എന്നാല്‍ ഫ്രഞ്ച് ക്ലാസിക്കുകളിലെ നായകനെപ്പോലെ മാക്രോൺ കുതിച്ചുകയറി. ദൃഢനിശ്ചയവും ബുദ്ധിയും കഠിനാധ്വാനവും കരുത്തായി. മാറ്റത്തിനായി നിലകൊണ്ട രണ്ടര ലക്ഷം ഒന്‍ മാര്‍ഷെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിജയത്തിന് അടിത്തറയൊരുക്കി.
ഫ്രാന്‍സ്വ ഒലോന്‍ദ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവേല്‍ മാക്രോൺ ആഗോളവല്‍ക്കരണത്തിന്‍റെ വക്താവാണ്. യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മാരിന്‍ ലെ പെന്നും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും ഫ്രഞ്ച് ജനതയില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്‍റെ മുറിവ് ഉണക്കുക എന്ന വലിയ വെല്ലുവിളി മാക്രോണിനെ കാത്തിരിക്കുന്നു.
ട്രംപിനേപ്പോലെ!
രാഷ്ട്രീയം കൊണ്ടല്ല, വ്യക്തിജീവിതം കൊണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യക്തിപരമായി മാക്രോണു ചെറിയൊരു സാദൃശ്യമുണ്ട്. രണ്ടുപേർക്കും അവരവരുടെ ഭാര്യമാരുമായി പ്രായവ്യത്യാസം 20 വയസ്സിനു മുകളിൽ. ട്രംപിന്റെ ഭാര്യ മെലനിയ അദ്ദേഹത്തേക്കാൾ 23 വയസ്സിന് ഇളയതാണെങ്കിൽ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത് അദ്ദേഹത്തേക്കാൾ 25 വയസ്സ് മൂത്തതാണ്.
ഇനിയെന്ത്?
ജൂണിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. ജൂൺ 11നും 18നുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 577 സീറ്റുകളിലും ഒൻ മാർഷ് സ്‌ഥാനാർഥിയെ നിർത്താനാണു മാക്രോണിന്റെ തീരുമാനം. 50% വനിതാ സംവരണം; ബാക്കി സ്‌ഥാനാർഥികളിൽ പരമാവധി പുതുമുഖങ്ങൾക്കു മുൻഗണന. രണ്ടു വർഷം മുൻപു പാരിസിൽ സംഗീതപരിപാടിക്കിടെ ഭീകരാക്രമണമുണ്ടായപ്പോൾ പ്രത്യാക്രമണം നയിച്ച പൊലീസ് മേധാവി മാക്രോണിന്റെ സ്‌ഥാനാർഥിപ്പട്ടികയിലുണ്ട്.
ഇമ്മാനുവൽ മാക്രോൺ
ജനനം: 21 ഡിസംബർ 1977, വടക്കൻ ഫ്രാൻസിലെ അമ്യായിൽ.
വയസ്: 39
പാർട്ടി: ഒൻ മാർഷെ (‘മുന്നോട്ട്’ എന്നർഥം. സോഷ്യലിസ്റ്റ് പാർട്ടി വിട്ടശേഷം സ്ഥാപിച്ച, ഒരു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത മിതവാദി പ്രസ്ഥാനം)
സാമ്പത്തികനയം: ഉദാരം.
ലോകനയം: സൗഹൃദപരമായ രാജ്യാന്തര കാഴ്ചപ്പാട്, യൂറോപ്യൻ യൂണിയന് അനുകൂലം
മാക്രോൺ: വിദേശനയം
∙ റഷ്യ– സൗഹൃദം വേണ്ട; ഉപരോധം ഏർപ്പെടുത്തണം.
∙ സിറിയ– പ്രസിഡന്റ് ബഷർ അൽ അസദിനെ രാജ്യാന്തര ട്രൈബ്യൂണലിൽ വിചാരണ ചെയ്യണം
∙ യൂറോപ്യൻ യൂണിയൻ (ഇയു)– യൂറോസോണിനു പ്രത്യേക ബജറ്റും പ്രത്യേക മന്ത്രിയുമുൾപ്പെടെ യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുത്തണം; ഇയു– കാനഡ ഉടമ്പടി പോലെ കൂടുതൽ സ്വതന്ത്ര വ്യാപാര ഉടമ്പടികൾ വേണം
∙ നാറ്റോ– പ്രതിരോധച്ചെലവു ജിഡിപിയുടെ 2% എന്ന നാറ്റോ നിർദേശം 2025 നു മുൻപു പാലിക്കും. നാറ്റോയിലുമുപരിയായുള്ള യൂറോപ്യൻ പ്രതിരോധ സംവിധാനം വേണമെന്നും അഭിപ്രായം.
സാമ്പത്തികനയം
∙ ആറായിരം കോടി യൂറോയുടെ ബജറ്റ് മിച്ചം യാഥാർഥ്യമാക്കുക; അഞ്ചു വർഷം കൊണ്ട് അയ്യായിരം കോടി യൂറോയുടെ പൊതു മൂലധനനിക്ഷേപം. പരിസ്ഥിതി പദ്ധതികളും തൊഴിൽ പരിശീലനവും സാങ്കേതിക മുന്നേറ്റവും പൊതുമേഖലയിലെ അടിസ്ഥാനസൗകര്യവികസനവും ലക്ഷ്യമിട്ടുള്ള നടപടികൾ.
∙ കോർപറേഷൻ നികുതി 33.3%നിന്ന് 25% ആയി കുറയ്ക്കുക.
കുടിയേറ്റം
∙ ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവു പ്രധാന മാനദണ്ഡമാക്കി മാത്രം ഫ്രഞ്ച് പൗരത്വം.
∙ യൂറോപ്യൻ യൂണിയൻ അതിർത്തി കാക്കാൻ 5000 അംഗങ്ങളുള്ള സുരക്ഷാസേന.
∙ ഫ്രാൻസിന്റെ മതേതര മൂല്യങ്ങളെക്കുറിച്ച് എല്ലാ മതനേതാക്കൾക്കും സമഗ്രബോധവൽക്കരണം.
(With inputs from Leena Chandran)