വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെന്റിലോനിയും വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിൽ അരങ്ങേറിയത് രസകരമായ രംഗങ്ങൾ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികാവസ്ഥ തൃപ്തികരമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകൻ ജോൺ റോബർട്സിന്റെ ചോദ്യമാണ് കൗതുകം ഉണർത്തിയത്. ചോദ്യത്തോട് ട്രംപ് പ്രതികരിക്കാൻ തയാറായില്ല. തങ്ങൾക്ക് മികച്ച സൈനിക ശേഷിയുണ്ടെന്നായിരുന്നു ട്രംപിന്റെ ഉത്തരം. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല. പക്ഷേ ഉത്തരം പോസ്റ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ ഭീഷണിയെ അതിജീവിക്കാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
വെല്ലുവിളിക്കരുതെന്നും പ്രകോപിച്ചാൽ യുഎസിനെ ചാരമാക്കാൻ ഉത്തര കൊറിയയ്ക്ക് ശേഷിയുണ്ടെന്നും കിം ജോങ് ഉൻ പ്രതികരിച്ചിരുന്നു. യുഎസിനെതിരെ തുടർച്ചയായി പ്രകോപനപരമായി പരാമർശങ്ങൾ തുടരുന്നതിനിടെയാണ് ഉന്നിന്റെ മാനസികനിലയെ കുറിച്ചു സംശയവുമായി പത്രപ്രവർത്തകൻ രംഗത്തെത്തിയത്.
ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ റഷ്യയും ചൈനയും സൈനികരെ വിന്യസിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് യുഎസിന് ശക്തമായ താക്കീതുമായി കിം ജോങ് ഉൻ രംഗത്തെത്തിയത്. വെല്ലുവിളിക്കരുതെന്നും വെല്ലുവിളികൾ നേരിടാൻ സൈന്യം സജ്ജമാണെന്നും കിം ജോങ് ഉൻ പറഞ്ഞു. യുഎസ് സൈനിക ശക്തി ഉപയോഗിച്ചാൽ യുദ്ധമെന്ന നിലപാടിലാണ് ഉത്തര കൊറിയ. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡനിടെ യുഎസിൽ പ്രതീകാത്മകമായ ബോംബിടുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. കിം ജോങ് ഉൻ ദൃശ്യങ്ങൾ കണ്ട് മതിമറക്കുന്നതും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.