കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തരകൊറിയ കെഎൻ–17 എന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. പരീക്ഷണം പരാജമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ പരീക്ഷണത്തിനിടെ ഉത്തരകൊറിയക്ക് മറ്റൊരു വൻ അബദ്ധം സംഭവിച്ചതായി ദക്ഷിണകൊറിയൻ മാധ്യമം സിയോൾ ഇകോണമി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ചത്തെ പരീക്ഷണത്തിനിടെ മിസൈൽ പോയത് റഷ്യയിലേക്കാണെന്നാണ് കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അബദ്ധം മനസ്സിലാക്കിയ ഉത്തരകൊറിയ തന്നെ മിസൈൽ തകർത്തു. 48 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷമാണ് മിസൈൽ ഉത്തരകൊറിയ തന്നെ തകർത്തത്. ഉത്തരകൊറിയൻ ഭാഗത്തു തന്നെയാണ് മിസൈൽ തകർന്നു വീണത്.
പരീക്ഷണത്തിനായി തൊടുത്ത കെഎൽ–17 റഷ്യയിൽ പതിക്കുമെന്ന് മനസ്സിലാക്കിയതോടെ ഉത്തരകൊറിയ തന്നെ മനഃപൂർവ്വം തകര്‍ക്കുകയായിരുന്നു. റഷ്യൻ തുറമുഖത്തോ, മറ്റു പ്രദേശങ്ങളിലോ മിസൈൽ പതിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നുവെന്നും ദക്ഷിണകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കെഎൽ–17 മിസൈൽ നേരത്ത പരീക്ഷിച്ച ദിശയിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് രണ്ടാം പരീക്ഷണം നടത്തിയത്. ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. 80–90 ഡിഗ്രിയിലാണ് ആദ്യ വിക്ഷേപണം നടത്തിയത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മിസൈൽ പരീക്ഷിച്ചത് 49 ഡിഗ്രിയിലായിരുന്നു.
ഇതിനിടെ രാജ്യത്തേക്ക് കുതിച്ചെത്തുന്ന മിസൈലിന്റെ ദിശ മനസ്സിലാക്കിയ റഷ്യ എല്ലാ സജ്ജീകരണങ്ങളും കൈക്കൊണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് റഷ്യയിൽ അലർട്ടു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ റഷ്യൻ അധികൃതർ തയാറായില്ല. തുടർന്ന് അതിർത്തിയിൽ വ്യേമ നിരീക്ഷണം ശക്തമാക്കാൻ വ്ളാടിമിർ പുടിൻ സേനക്ക് നിർദ്ദേശം നൽകി.
കെഎൻ–17 മിസൈൽ ഒരു പരാജയം
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിക്ഷേപിക്കാൻ കഴിയുന്ന മിസൈലാണ് കെഎൻ–17. ഏപ്രിൽ 17 നാണ് ഈ മിസൈൽ ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ മിസൈൽ ഏതുരീതിയിലാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ വിവരമില്ല. റോഡ് മൊബൈൽ ലോഞ്ചർ, വാഹനങ്ങളിൽ ഘടിപ്പിച്ച ലോഞ്ചർ ഉപയോഗിച്ച് കെഎൻ–17 മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. എന്നാൽ പേലോഡ്, പ്രൊപ്പൽഷൻ, ദൂരപരിധി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.