തിരഞ്ഞെടുപ്പ് ദിനത്തിൽ യുഎസ് വോട്ടർമാരെ കശാപ്പു ചെയ്യാൻ കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ആഹ്വാനം ചെയ്തതായി യുഎസ് ഭീകരവാദ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്. യുഎസിലെ മുസ്‍ലിംകൾ പ്രസിഡന്റ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കരുതെന്നും ഐഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
യുഎസിലെ ഭീകരവാദ നിരീക്ഷണ സംഘമായ എസ്ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്സ് കാട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് നിയന്ത്രണത്തിലുള്ള അൽ ഹയാത്ത് മീഡിയ സെന്ററാണ് യുഎസ് തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാരെ ലക്ഷ്യമിടാൻ ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതെന്ന് കാട്സ് ട്വിറ്ററിൽ വ്യക്തമാക്കി. നിങ്ങളെ കശാപ്പു ചെയ്യാനും നിങ്ങളുടെ ബാലറ്റ് പെട്ടികൾ ദൂരെയെറിയുവാനുമാണ് ഭീകരർ വന്നിരിക്കുന്നതെന്ന് ലേഖനത്തിൽ വിശദീകരിക്കുന്നുണ്ടത്രെ.
'ദ മുർത്താദ് വോട്ട്' എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജോളം വരുന്ന മാനിഫെസ്റ്റോയിലാണ് ഈ ഭീഷണി സന്ദേശം ഉള്ളതെന്ന് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്തു. മതത്തോട് ചേർന്ന് നിൽക്കുന്ന സുദീർഘമായ വാദങ്ങളുയർത്തി ഇത്തരം ആക്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമവും ലേഖനത്തിലുണ്ട്. ഇസ്‍ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ നയത്തിന്റെ കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്ക് പാർട്ടിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഈ ലേഖനത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ആക്രമണ സാധ്യതയേക്കുറിച്ച് കാട്സ് ട്വിറ്ററിൽ വിശദീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനുമാണ് ഐഎസിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം കെയ്ൻ, ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുസ്‌ലിം യുഎസ് സൈനികന്റെ പിതാവായ കിസർ ഖാൻ എന്നിവരുടെ ചിത്രങ്ങൾ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില യുഎസ് നഗരങ്ങളെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിന് തലേന്ന് ആക്രമണം നടത്താൻ ഭീകരസംഘടനയായ അൽ ഖായ്ദയും പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ന്യൂയോർക്ക്, വിർജീനിയ, ടെക്സാസ് നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ഭീഷണിയുടെ ആധികാരികത ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് കൂടുതൽ ഭീകരസംഘടനകൾ ഭീഷണികളുമായി രംഗത്തെത്തുന്നുവെന്ന റിപ്പോർട്ട്.
Advertisement