കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടത് സംബന്ധിച്ച് വൻ ചർച്ചകളാണ് നടക്കുന്നത്. ബിബിസി, ചാനൽ 9 തുടങ്ങി രാജ്യാന്തര മാധ്യമങ്ങളെല്ലാം കിം ജോങ് ഉന്നിന്റെ മിസൈൽ പൊട്ടിത്തെറിച്ചത് സംബന്ധിച്ച് ചർച്ച ചെയ്തു.
വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ മിസൈൽ കത്തിയമർന്നുവെന്നാണ് യുഎസ് സൈന്യം അറിയിച്ചത്. കിഴക്കൻ ഉത്തര കൊറിയയിലെ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചത്. എന്നാൽ ഉത്തര കൊറിയയുടെ ഈ അത്യാധുനിക മിസൈൽ തകർത്തതിനു പിന്നിൽ അമേരിക്ക തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരമൊരു നിരീക്ഷണവുമായി നിരവധി ടെക് വിദഗ്ധരും രംഗത്തെത്തി.
ചാനൽ 9 ന്യൂസ് റിപ്പോർട്ട് പ്രകാരം സൈബർ ആക്രമണം വഴി അമേരിക്ക തന്നെയാണ് ഉത്തര കൊറിയയുടെ മിസൈൽ തകർത്തെതെന്നാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സൈബർ ആക്രമണം ആയിരിക്കാം ഉന്നിന്റെ മിസൈൽ പരീക്ഷണം പരാജയപ്പെടാൻ കാരണമെന്നാണ് മുഖ്യ നിരീക്ഷണം.