ലോകം അവസാനിക്കുന്ന കാലത്തോളം വന്നുകൊണ്ടേയിരിക്കും ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍. യാതൊരു കുഴപ്പവുമില്ലാതെ എല്ലാം ശാന്തമായിരിക്കുന്ന സമയത്തു പോലും ഇത്തരം പേടിപ്പെടുത്തുന്ന പ്രവചനങ്ങൾ എത്തുക പതിവാണ്. അപ്പോൾപ്പിന്നെ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാനുള്ള എല്ലാ സാധ്യതയും മുന്നിൽത്തെളിഞ്ഞിരിക്കുന്ന സമയത്ത് അത്തരമൊരു പ്രവചനം വരുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഗൂഗിളിന്റെ ഇന്നേവരെയുള്ള ചരിത്രത്തിൽ ആദ്യമായി ‘മൂന്നാം ലോകമഹായുദ്ധം’ എന്ന വാക്ക് ഏറ്റവുമധികം പേർ തിരഞ്ഞ നാളുകൾ കൂടിയാണു കടന്നുപോകുന്നത്. ‘Going to war’ എന്ന വാക്കുകളും ഗൂഗിളിൽ ഇതുവരെയില്ലാത്ത വിധമാണ് സേർച്ച് ചെയ്യപ്പെടുന്നത്.
മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുൻപ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ൽത്തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹൊറാസിയോ വിജേഗാസ് എന്ന വ്യക്തിയും. ‘ഡെയ്‌ലി സ്റ്റാറി’നു നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മൂന്നാം ലോകമഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വൻനാശനഷ്ടവും കൊടുംദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നുമല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹൊറാസിയോയുടെ വാക്കുകള്‍. കരകയറാനാകാത്ത വിധം പല രാജ്യങ്ങൾക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്സസിൽ ജീവിക്കുന്ന ഈ ‘പ്രവാചകൻ’ മുന്നറിയിപ്പു നൽകുന്നു.
വിശുദ്ധകന്യാമറിയത്തിന്റെ പോർച്ചുഗൽ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെടുത്തിയാണ് ഹൊറാസിയോയുടെ ഇത്തവണത്തെ പ്രവചനം. 1917മേയ് 13നാണ് വിശുദ്ധകന്യാമറിയം പോർച്ചുഗലിലെ ഫാത്തിമ എന്ന പ്രദേശത്ത് മൂന്നു കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷയായി എന്ന വാർത്ത ആദ്യം പുറത്തെത്തുന്നത്. പിന്നീട് ആറു തവണ ആ സന്ദർശനമുണ്ടായതായി പറയപ്പെടുന്നു. യുദ്ധത്തിന്റെ സൂചനകൾ നൽകിയിരുന്നത്രേ കന്യാമറിയം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. ഏറ്റവുമൊടുവിൽ കന്യാമറിയം പ്രത്യക്ഷപ്പെടുന്നത് 1917 ഒക്ടോബർ 13നാണ്. ഏതാനും നാളുകൾക്കകം യുദ്ധത്തിനു പോയ പട്ടാളക്കാർ തിരിച്ചെത്തുമെന്നായിരുന്നു അന്നു പറഞ്ഞത്. വൈകാതെ തന്നെ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു.