ഐഎസ് ഭീകരതയ്ക്കെതിരെ ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച യുവാവിനെ ഭീകരർ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തലയിൽ സ്പ്രേ പെയിന്റുകൊണ്ട് അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചുകൊല്ലുന്ന ഭയാനകരമായ ദൃശ്യങ്ങളാണ് ഐഎസ് ഭീകരർ തന്നെ പുറത്തുവിട്ടിരിക്കുന്നത്.
ഇറാഖ് സേനയുടെ നേതൃത്വത്തിലുള്ള പോരാളികൾ ഐഎസിനെതിരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു പുതിയ വിഡിയോ പുറത്തുവന്നത്. ചുവരെഴുത്തിലൂടെ ഐഎസിനെതിരെ പ്രതിഷേധിക്കുന്നവരുടെ എണ്ണം അടുത്തിടെയായി കൂടിവരികയാണ്. പിടികൂടുന്നവരെ ഉടനടി വധിക്കുകയാണ് ഐഎസ് ചെയ്യുന്നത്.
അതേസമയം, ചാരന്മാരെന്ന് ആരോപിച്ച് അഞ്ചുപേരെ ഐഎസ് വധിക്കുന്നതും 11 മിനിറ്റ് നീണ്ട വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ബന്ദികളെ ജനക്കൂട്ടത്തിനു മധ്യത്തിൽവച്ച് വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഡ്രോൺ ഉപയോഗിച്ചാണ്. മൊസൂൾ തിരിച്ചുപിടിക്കാനുളള ഇറാഖ് സൈന്യത്തിന്റെ നീക്കത്തിനിടെ ജനങ്ങൾക്കു മുന്നറിയിപ്പായാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മൊസൂളിൽനിന്നു രക്ഷപെടാനുള്ള നാട്ടുകാരുടെ ശ്രമത്തെയും ഐഎസ് ഭീകരർ പരാജയപ്പെടുത്തുകയാണ്. പിടികൂടുന്നവർക്കു കനത്ത പിഴയാണ് ഏർപ്പെടുത്തുന്നത്. ഇവരിൽ ഇറാഖിലെ മുൻ സൈനികരa പൊലീസുകാരോ ഉണ്ടെങ്കിൽ തലയറുക്കലാണു ശിക്ഷ.
അതേസമയം, പത്തു ലക്ഷമോ അതിലധികമോ വരുന്ന മൊസൂൾ നിവാസികൾക്കിടയിൽ ഐഎസിനോടുള്ള എതിർപ്പ് വർധിച്ചുവരികയാണ്. ഇതാണ് ചുവരെഴുത്തു പോലെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ മേഖലയിൽ ഉയരാൻ കാരണം. ഐഎസിനെ തകിടംമറിക്കാനുള്ള ശ്രമത്തിൽ പങ്കാളികളെന്ന് ആരോപിച്ച് 58 പേരെയാണ് ഈ മാസമാദ്യം ഭീകരർ വധിച്ചത്.