ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപഗ്രഹം വിക്ഷേപിച്ച് അമേരിയ്ക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ. തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ റിഫാത്ത് ഷാറൂഖും സുഹൃത്തുക്കളുമാണ് ചരിത്ര നേട്ടത്തിന് പിന്നില്‍.
വിര്‍ജീനിയയിലെ വലോപ്സ് ദ്വീപില്‍ നിന്ന് പറന്നുയര്‍ന്ന റോക്കറ്റാണ് കലാം സാറ്റ് എന്നു പേരിട്ടിരിയ്ക്കുന്ന കുഞ്ഞന്‍ ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചത്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എപിജെ അബ്ദുല്‍ കലാമിന്‍റെ സ്മരണാർഥമാണ് കലാം സാറ്റ് എന്നു പേരിട്ടത്. പതിനെട്ടുകാരനായ റിഫാത്ത് ഷാറൂഖും സുഹൃത്തുക്കളുമാണ് ശില്‍പികള്‍. ഇതാദ്യമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപഗ്രഹം നാസ ഭ്രമണപഥത്തിലെത്തിയ്ക്കുന്നത്. ത്രിഡി പ്രിന്‍റഡ് കാര്‍ബണ്‍ ഫൈബറിന്‍റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്‍റെ ലക്ഷ്യം.
ആവേഗം, ഭ്രമണം എന്നിവയെല്ലാം നിരീക്ഷിയ്ക്കാനും കലാംസാറ്റ് ഉപയോഗിയ്ക്കും. 64 ഗ്രാമാണ് ഭാരം. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഷാറൂഖിന്‍റെ പരീക്ഷണത്തിന് വേണ്ട സാന്പത്തിക സഹായം നല്‍കിയത്.