ഭൂമിയിൽ നിന്ന് ശരാശരി 22.5 കോടി കിലോമീറ്റർ ദൂരെ മനുഷ്യന്റെ ജിജ്ഞാസയെ ജ്വലിപ്പിച്ചു കൊണ്ട് നിലനിൽക്കുന്ന ചുവപ്പൻ ഗ്രഹം– ചൊവ്വ. ജ്യോതിഷവിധി പ്രകാരം പലർക്കും ചൊവ്വ ‘ദോഷ’മാണ്. നാസയിലെ ഗവേഷകരും പറയുന്നു, ചൊവ്വയിൽ മനുഷ്യനെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണ്. സത്യം പറഞ്ഞാൽ ചൊവ്വയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് കൃത്യമായി നിർണയിക്കാൻ പോലും ഇപ്പോഴുമായിട്ടില്ല. അത്രയേറെ പ്രവചനാതീതമാണ് അവിടത്തെ അന്തരീക്ഷം. മനുഷ്യന്റെ തലച്ചോറിനെ തകർക്കുന്ന മാരക റേഡിയേഷൻ തലങ്ങും പലങ്ങും പായുന്നുവെന്നു വരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.
അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനോടകം സിനിമകളിലേറി ഒട്ടേറെ പേർ ചൊവ്വയിലേക്ക് സാങ്കൽപികയാത്രകൾ നടത്തിയും കഴിഞ്ഞു. പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉൾപ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോൾ. യാത്രയുടെ വേഗതയനുസരിച്ച് 150 മുതൽ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താൻ. ഭൂമിയിലാണെങ്കിൽ ബഹിരാകാശത്തെ റേഡിയേഷനിൽ നിന്നു നമ്മെ രക്ഷിക്കാൻ കാന്തികമണ്ഡലമുണ്ട്. പക്ഷേ തലങ്ങും വിലങ്ങും പലതരം അണുവികിരണങ്ങൾ പായുന്ന ബഹിരാകാശത്ത് നാളുകളോളം ജീവിക്കേണ്ടി വരികയാണെങ്കിലോ? ചൊവ്വായാത്രികരെ അഥവാ ‘മാർസോനോട്ടു’കളെ കാത്തിരിക്കുന്നത് അത്തരമൊരു വിധിയാണ്.
പക്ഷേ ചുമ്മാ ചൊവ്വയുടെ ‘ദോഷ’ങ്ങൾക്ക് തങ്ങളുടെ യാത്രികരെ വിട്ടുകൊടുക്കാനുദ്ദേശിച്ചിട്ടില്ല നാസ. അവരുടെ സംരക്ഷണത്തിനു വേണ്ടി ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് യാത്ര. ഏറ്റവും പുതിയ വാർത്ത ചൊവ്വായാത്രികരുടെ ഡിഎൻഎയിൽ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയിൽ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയർ തന്നെ. ചൊവ്വായാത്രികരുടെ ഡിഎൻഎ കോഡിൽ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനിൽ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. ഉന്നതോർജത്തിൽ ദേഹത്തു പതിക്കുന്ന വികിരണങ്ങൾ ശരീരകലകളെ ആവരണം ചെയ്തിട്ടുള്ള ന്യൂക്ലിയൈകളെ തകര്‍ത്തു കളയും. അണുവികിരണങ്ങളും ന്യൂക്ലിയൈകളും ഒരു പോലെ ശരീരത്തിൽ വിഭജിക്കപ്പെടും. കാൻസറും സ്മൃതിനാശവും ഉൾപ്പെടെയുള്ള അവസ്ഥകളിലേക്കാണ് ഇത് നയിക്കുക.