ആക്രമണ ഭീഷണിയുണ്ടെങ്കിലും യാത്രാവേളയിൽ വൻ സുരക്ഷയോ ബുള്ളറ്റ് പ്രൂഫ് കാറുകളോ സ്വീകരിക്കാൻ താൻ തയാറല്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നില്ലെങ്കിൽ അങ്ങനൊരു യാത്ര വേണ്ടെന്നാണു താൻ ആദ്യം മുതൽ സ്വീകരിച്ചിട്ടുള്ള നിലപാടെന്നും മാർപാപ്പ വ്യക്തമാക്കി.
റോമിലെ പള്ളികൾ സന്ദർശിക്കുമ്പോഴും മാർപാപ്പ തന്റെ സാധാരണ ഫോർഡ് ഫോക്കസ് കാറിലാണു സഞ്ചരിക്കുക. വിദേശത്തു പോകുമ്പോഴും വെടിയുണ്ടയേൽക്കാത്ത വാഹനങ്ങളിലല്ല, സാധാരണ കാറുകളിലാണു സഞ്ചരിക്കുക. താൻ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നു അറിയാമെന്നും എന്നാൽ ജനങ്ങളോട് അടുത്തിടപഴകുവാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇവ നിരസിക്കുന്നതെന്നും പാപ്പ പറഞ്ഞു. ഈ വർഷം ഇനി ഇന്ത്യയും പോർച്ചുഗലും അദ്ദേഹം സന്ദർശിക്കുമെന്നാണു കരുതുന്നത്.
2013ൽ സ്ഥാനമേറ്റശേഷം 17 യാത്രകളിലായി 25 രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടുള്ള മാർപാപ്പയുടെ യാത്രകളെക്കുറിച്ച് ആൻഡ്രിയ ടൊർണീലി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ രചിച്ച ‘ട്രാവലിങ്’ എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് ഇക്കാര്യം പാപ്പ വിശദീകരിച്ചത്.