റഷ്യയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ നാറ്റോ രാജ്യങ്ങളെല്ലാം അത്യാധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും സജ്ജീകരിക്കുന്ന തിരക്കിലാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും റഷ്യയെ ഭയക്കുന്നുണ്ട്. ഒരാക്രമണം ഉണ്ടായാൽ നേരിടാൻ വേണ്ട സന്നാഹങ്ങളെല്ലാം അവർ തയാറാക്കുന്നുണ്ട്. ഇതിൽ ബ്രിട്ടനാണ് ഏറ്റവും വലിയ ഭീഷണി.
റഷ്യയുടെ ആയുധങ്ങളെ കുറിച്ച് നിരീക്ഷണ റിപ്പോർട്ടുകൾ വരെ ബ്രിട്ടൻ പുറത്തുവിട്ടു കഴിഞ്ഞു. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം റഷ്യയുടെ കൈവശമുള്ള അത്യാധുനിക ടാങ്ക് ടി–14 അർമതക്ക് പകരംവയ്ക്കാൻ ലോകത്തു തന്നെ മറ്റൊന്നില്ലെന്നാണ് പറയുന്നത്. ടി–14 അർമതയെ സൂക്ഷിക്കണമെന്നാണ് രഹസ്യ റിപ്പോർട്ടിലുള്ള മുന്നറിയിപ്പ്.
മൂന്നാം തലമുറ ആയുധമായ ടി–14 അർമത കഴിഞ്ഞ വർഷമാണ് റഷ്യ ഔദ്യോഗികമായി പുറത്തിറക്കിയത്. യുദ്ധഭൂമിയിൽ വൻ നാശം വിതക്കാൻ ശേഷിയുള്ള ഈ ടാങ്കിനെ കുറിച്ചാണ് നാറ്റോ രാജ്യങ്ങളെല്ലാം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ആയുധശക്തിയിൽ മുന്നിട്ടു നിൽക്കുന്ന അമേരിക്കക്ക് പോലും ഇത്തരമൊരു ടാങ്ക് വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല.
അടുത്ത അഞ്ചു വര്‍ഷത്തിനകം 2,300 ടാങ്കുകൾ നിർമിക്കാനാണ് റഷ്യയുടെ പദ്ധതി. 2015 ൽ മോസ്കോയിൽ നടന്ന വിക്ടറി ഡേ പരേഡിൽ ഈ ടാങ്കും പ്രദർശിപ്പിച്ചിരുന്നു. നിലവിൽ റഷ്യയുടെ 100 ടി–14 ടാങ്കുകൾ യുദ്ധത്തിനിറങ്ങാൻ സജ്ജമാണ്. ടി–14 ടാങ്ക് ഒന്നു നിർമിക്കാൻ തന്നെ 37 ലക്ഷം ഡോളർ ചെലവ് വരും. 50 ടൺ ഭാരമുള്ള ടി–14 ടാങ്കിനു 10.8 മീറ്റർ നീളവും 3.5 വീതിയുമുണ്ട്. മൂന്നു പേർക്ക് നിയന്ത്രിക്കാവുന്ന ടാങ്കിന്റെ ഇന്ധനം ഡീസലാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ടാങ്കിന്റെ ദൂരപരിധി 500 കിലോമീറ്ററാണ്.
റിമോൾട്ട് മുഖേന നിയന്ത്രിക്കാവുന്ന ടി–14 ടാങ്ക് കടുത്ത ഷെല്ലാക്രമണങ്ങളെ നേരിടാനുള്ള കരുത്തുണ്ട്. സാഹചര്യം മനസ്സിലാക്കി ആക്രമണം നടത്താൻ ശേഷിയുള്ള ഈ ടാങ്ക് റോബോട്ടുകൾക്കും നിയന്ത്രിക്കാൻ കഴിയും. റോബോട്ടുകൾക്ക് നിയന്ത്രിക്കാവുന്ന ലോകത്തിലെ തന്നെ ആദ്യ ടാങ്കാണ് ഇത്. ഇലക്ട്രോണിക് ജാമറാണ് ഇതിന്റെ മറ്റൊരു ഫീച്ചർ. ശത്രുക്കളുടെ ഇലക്ട്രോണിക് സിഗ്നലുകളെ മറികടന്നു മുന്നേറാൻ ഈ ജാമർ സഹായിക്കും. ടി–14 എന്ന കോമൺ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ടാങ്കിൽ 1500 എച്ച്പി എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലെ ടാങ്കുകളേക്കാളും ഇരുപത് വർഷമെങ്കിലും മുൻപിലാണ് റഷ്യയുടെ ടാങ്ക് ടെക്നോളജി. നാറ്റോ രാജ്യങ്ങളെ നേരിടാൻ അവരേക്കാൾ മുന്നിൽനിൽക്കുന്ന ആയുധം നിർമിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ നിർദ്ദേശം നൽകിയിരുന്നു. ഇതിലേക്കായി റഷ്യ നീക്കിവെച്ചത് 25,000 കോടി ഡോളറാണ്.
റഷ്യയുടെ കൈവശം ഇപ്പോൾ തന്നെ 12,500 ടാങ്കുകളുണ്ട്. ഇതിലേക്കാണ് 2500 ടി–14 അര്‍മത ടാങ്കുകളും എത്തുന്നത്. ബ്രിട്ടീഷ് സേനയേക്കാളും 35 ഇരട്ടി ശക്തമാണ് റഷ്യൻ സേന. വെള്ളത്തിലും മലമുകളിലും കയറി 100 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ അർമതക്ക് ശേഷിയുണ്ട്. റഡാറുകളുടെ സേവനം ഉപയോഗപ്പെടുത്തിയും ആക്രമണം നടത്തും.
വിഡിയ ക്യാമറകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന റോബോട്ടുകളുടെ സഹായത്തോടെ ആക്രമിക്കാൻ കഴിയും. മിസൈൽ, ബോംബ് ആക്രമണങ്ങളെ പ്രതിരോധിച്ചു മുന്നോട്ടു നീങ്ങാനും ഈ ടാങ്കിനു ശേഷിയുണ്ട്.