അർബുദ രോഗികളുടെ സഹായത്തിനായി ബ്രിട്ടനിലെ നോട്ടിങ് ഹാമിൽ മലയാളി വൈദികന്റെ ആകാശചാട്ടം. പതിനയ്യായിരം അടി പൊക്കത്തിൽ നിന്നാണ് ഫാദർ ജോർജ് പുത്തുരാനും സംഘവും ചാടിയത്. സാഹസിക ദൗത്യത്തിലൂടെ നാൽപത് ലക്ഷം രൂപ സഹായ ധനമായെത്തി.
അർബുദ രോഗികൾ ഉൾപ്പടെയുള്ള നിർദ്ധനരുടെ സഹായത്തിനായാണ് മലയാളി വൈദികനായ ഫാദർ ജോർജ് പുത്തുരാനുൾപ്പടെയുള്ള പതിനൊന്ന് പേർ ആകാശ ചാട്ടം നടത്തിയത്.ബ്രിട്ടനിലെ കാർഡിഫ് സെന്റ് പീറ്റേഴ്സ് പള്ളിയിലെ വികാരിയാണ് ഫാദർ ജോർജ് എ പുത്തൂർ. ബ്രിട്ടനിലെ സ്വകാര്യ എയർവേയ്സ് കമ്പനിയുടെ ചെറുവിമാനത്തിലാണ് പല തവണയായി പതിനൊന്ന് പേരടങ്ങുന്ന സംഘം ആകാശചാട്ടം നടത്തിയത്.പങ്കെടുത്ത ഒാരോരുത്തർക്കും നിർദേശങ്ങൾ നൽകാനായി വിദേശിയായ പരിശീലകനും ഒപ്പമുണ്ടായിരുന്നു.പരിശീലകനൊപ്പം ശരീരം കൂട്ടികെട്ടിയാണ് എല്ലാവരും സാഹസിക ചാട്ടം നടത്തിയത്.പതിനയ്യായിരം അടി ഉയരത്തിൽ വിമാനം പറന്നെത്തിയതിന് പിന്നാലെ ഒാരോരുത്തരായി പുറത്തേക്ക് ചാടുകയായിരുന്നു. പോളിയോ ബാധിച്ച് തളർന്ന കാലുകളുമായാണ് ഇടുക്കി സ്വദേശിയായ ഫാദർ ജോർജ് സാഹസിക ദൗത്യത്തിന്റെ ഭാഗമായത്.