കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി കോഴിക്കോട് സ്വദേശി ഷെയ്ഖ് റഫീഖ് മുഹമ്മദ് ചുമതലയേറ്റു. വിദേശരാജ്യത്തെ സൈനിക നേതൃപദവിയെന്ന അപൂർവ ബഹുമതി സ്വന്തമാക്കിയ അദ്ദേഹം സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാമൺ മിഡിൽ ഈസ്റ്റ് വ്യവസായ ഗ്രൂപ്പിന്റെ ചെയർമാനാണ്. മലയാളി വിദേശസൈന്യത്തിന്റെ ഉന്നതനേതൃനിര അലങ്കരിക്കുന്നത് ആദ്യമാണെന്നു കരുതപ്പെടുന്നു.
പദവി എല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണെന്നും ഇന്ത്യയുമായി കിർഗിസ്ഥാനുള്ള ഊഷ്മളബന്ധം ദൃഢമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. ഏഷ്യ, മധ്യപൂർവദേശം, യൂറോപ്പ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, പെട്രോകെമിക്കൽ മേഖലകളിലാണു ഗാമൺഗ്രൂപ്പിന്റെ പ്രവർത്തനം. കിർഗിസ്ഥാൻ പൗരത്വമുള്ള റഫീഖ് മുഹമ്മദിന്റെ കുടുംബം ദുബായിലാണ്.
ഇറാനിൽ സ്റ്റീൻ പ്ലാന്റ് പദ്ധതി നടപ്പാക്കുന്ന വേളയിൽ മുൻ കിർഗിസ്ഥാൻ പ്രസിഡന്റ് കുർമൻബക് ബകിയേവിനെ പരിചയപ്പെടാൻ ഇടയായതാണു നിർണായകമായത്. അന്നു പ്രാദേശിക ഗവർണർ പദവി വഹിച്ചിരുന്ന ബകിയേവിന്റെ ക്ഷണപ്രകാരം കിർഗിസ്ഥാനിലെത്തിയ റഫീഖ്, സമാനമായ പ്ലാന്റിനു തുടക്കമിട്ടു.
പിന്നീട് കുർമൻബക് ബകിയേവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖ്യഉപദേഷ്ടാവായി. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ റഫീഖ് പിൽക്കാലത്തു മുംബൈയിൽ എത്തിയാണു ബിസിനസ് രംഗത്തേക്കു തിരിഞ്ഞത്. പിന്നീട് യുഎഇ, സൗദി എന്നിവിടങ്ങളിലേക്കു ബിസിനസ് ശൃംഖല വ്യാപിപ്പിച്ചതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് ഉമർ അബൂബക്കർ പറഞ്ഞു.
മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാനിൽ നികുതി ഭേദഗതികളിലൂടെ സാമ്പത്തിക പരിഷ്കരണത്തിനു തുടക്കമിടുകയും വൻതോതിൽ ദേശനിക്ഷേപമെത്തിക്കുകയും ചെയ്യുന്നതിൽ റഫീഖിന്റെ ഇടപെടൽ മുഖ്യപങ്ക് വഹിച്ചു. റഫീഖ് മുഹമ്മദ് രാജ്യത്തിനു നൽകിയ സേവനം വലുതാണെന്ന് അദ്ദേഹത്തിനു പദവി കൈമാറവെ കിർഗിസ്ഥാൻ പ്രതിരോധമന്ത്രി അലി മിർസ പറഞ്ഞു. താമരശേരി എരവന്നൂരിലെ പരേതനായ അബ്ദുൽ ഹമീദിന്റെയും ഫാത്തിമയുടെയും മകനാണ്. ഇറാൻ സ്വദേശി ഡോ. ഖാദിയയാണു ഭാര്യ. മകൻ: ഷെയ്ഖ് മുഹമ്മദ് റോബിൻ