ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ പത്മതീർഥക്കുളത്തിന്റെ കരയിലെ കൽമണ്ഡപങ്ങളിലൊന്ന് പൊളിച്ചു നീക്കിയതിന് ആരാണ് ഉത്തരവാദി? എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു? അതും ഈ തിരഞ്ഞെടുപ്പുകാലത്തുതന്നെ. സംഭവത്തിൽ വലിയ ദുരൂഹതയൊന്നും ഇല്ല എന്നത് നേരുതന്നെ. പക്ഷേ കടുത്തനടപടി അർഹിക്കുന്ന വീഴ്ചയാണ് ക്ഷേത്രഭരണസമിതിയിൽ നിന്നുണ്ടായത്.
ഈമാസം 17 നാണ് പത്മതീർഥക്കുളത്തിന്റെ കരയിലെ ഒൻപത് കൽമണ്ഡപങ്ങളിലൊന്ന് ക്രെയിൻ ഉപയോഗിച്ച് പൊളിച്ചിട്ടത്. സമീപവാസികൾ ഇതുകണ്ട് ഞെട്ടി. പുരാവസ്തു വകുപ്പിനെ സമീപിച്ചപ്പോൾ അവർ കൈമലർത്തി. പൈതൃക പ്രാധാന്യം മാത്രമല്ല, ആചാരപരമായ പ്രാധാന്യവുമുള്ള മണ്ഡപങ്ങളിലൊന്നാണ് നിലംപൊത്തിയത്.
സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരമാണ് പത്മതീർഥക്കുളം ശുചിയാക്കിയത്. ഏതാണ്ട് 17 ലക്ഷം രൂപ ചെലവാക്കി അഴുക്കുകൾ നീക്കി. അടിത്തട്ടിലെ മൺകഴുകി വീണ്ടും വിരിച്ചു. പക്ഷേ എന്തുഫലം ഒറ്റമഴയിൽ എല്ലാമാലിന്യവും വീണ്ടും കുളത്തിൽ. അങ്ങനെയാണ് പത്മതീർഥക്കര സമഗ്രമായി നവീകരിക്കാൻ പദ്ധതിയിട്ടത്. നിർമിതി കേന്ദ്രത്തിന് ചുമതലയും നൽകി
കുളത്തിന്റെ ചുറ്റുമതിൽ ഉയരംകൂട്ടുന്നതോടൊപ്പം ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് നടപ്പാതയും കുളിക്കടവും കൂടി നിർമിക്കാൻ രൂപരേഖ തയാറാക്കി. അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോയി. നിർമിതി കേന്ദ്രം കൽമണ്ഡപത്തിൽ കൈവച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ഉടൻ സർക്കാർ ഇടപെട്ട് പണി നിർത്തിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിതന്നെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്നത്തിൽ ഇടപെട്ടു
ഇപ്പോഴത്തെ ഭരണസമിതി പ്രവർത്തിക്കുന്നതുതന്നെ നേരായ ദിശയിലാണോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാറിന് പറയേണ്ടിവന്നു
ഭരണസമിതിയിലെ സർക്കാർ പ്രതിനിധിയും ശ്രീപത്മനാഭ ഭക്തനുമായ തിരുവനന്തപുരം ജില്ല കലക്ടർ പഴിക്കുന്നത് പുരാവസ്തുവകുപ്പിനെ.
ഇക്കാര്യങ്ങളൊക്കെ വളരെ വിശദീമായി പറയമ്പോഴും ആശവിനിമയത്തിൽ കുഴപ്പമുണ്ടായെന്ന് കലക്ടറും സമ്മതിക്കുന്നു
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആസ്തിഉണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന് വേണ്ടി സർക്കാർ കോടികളാണ് ചെലവിടുന്നത്. ക്ഷേത്രസുരക്ഷയ്ക്ക് വേണ്ടി ചെലവിടുന്ന മനുഷ്യധ്വാനം വേറെ. എത്രയൊക്കെ കാര്യങ്ങൾ ചെയ്താലും ചെറിയൊരലംഭാവത്തിന് പോലും വലിയ വില നൽകേണ്ടിവരുമെന്ന് ചരിത്രം പഠിപ്പിക്കുന്നു.
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പൈതൃക പ്രധാനവും തന്ത്രപ്രധാനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഈ ദേവാലയവുമായി അഭ്യേദ്യബന്ധമുള്ള പത്മതീർഥക്കുളത്തിൽ തൊടുമ്പോൾ പാലിക്കേണ്ട ജാഗ്രത സുപ്രിംകോടതി നിയോഗിച്ച ഭരണസമിതി കാട്ടിയില്ലെന്ന് പറയാതെ വയ്യ. മതവുമായി ബന്ധപ്പെടുന്ന എന്തും കത്തുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഈ ഉദ്യോഗസ്ഥർ കാട്ടിയ അശ്രദ്ധ വളരെ ഗുരുതരം തന്നെയാണ്.