മന്ത്രിയെ ഫോണ്‍കെണിയില്‍ കുരുക്കി രാജിവയ്പിച്ച മാധ്യമസംസ്കാരം അതിനിശിതമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. ഖേദപ്രകടനത്തില്‍ തീരാത്ത മുറിപ്പാടുകളുമായി പ്രതിഷേധം പുകയുക തന്നെ ചെയ്യുന്നു. പൊലീസ് നടപടിക്കും ജുഡീഷ്യല്‍ അന്വേഷണത്തിനുമപ്പുറം നല്ല പാഠങ്ങളിലേക്കെത്തുമോ ചോദ്യോത്തരങ്ങള്‍ എന്നറിയാനാണ് പക്ഷേ കാത്തിരിക്കേണ്ടത്.
അതിനാടകീയമായിരുന്നു പോയവാരത്തിന്റെ തുടക്കം. വാര്‍ത്താചാനല്‍ മന്ത്രിയുെട സ്വകാര്യസംഭാഷണം എഡിറ്റു ചെയ്യാതെ പുറത്തു വിട്ടു. പരാതിക്കാരിയായ വീട്ടമ്മയെ മന്ത്രി ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നത് തെളിയിക്കാനെന്ന് ന്യായീകരണങ്ങളുമുണ്ടായി. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ മാധ്യമത്തിനെതിരെ ഉയര്‍ന്നെങ്കിലും മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവച്ചു.ഒരു മിനിറ്റു പോലും താമസിക്കാതെ മുഖ്യമന്ത്രി രാജി സ്വീകരിച്ചു.
ധാര്‍മികതയെന്നു സര്‍ക്കാര്‍ നിലപാട് വാഴ്ത്തപ്പെട്ടു. കേരളത്തിനു പുതിയ മന്ത്രിയുമായി സര്‍ക്കാര്‍ മന്ത്രിയെ താഴെയിറക്കി കൂടുതല്‍ ചോദ്യങ്ങളുടെ മുനയൊടിച്ചെങ്കിലും സാമാന്യജനം സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. നടന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്ന ഉത്തമബോധ്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉച്ചത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. സംശയിച്ചു നിന്ന സര്‍ക്കാര്‍ ഒടുവില്‍ പാടുപെട്ടൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ക്രിമിനല്‍ കുറ്റമെന്ന് ചൂണ്ടിക്കാട്ടി മുദ്രാവാക്യങ്ങള്‍ ശക്തമായതോടെയാണ് പൊലീസ് അന്വേഷണം പോലും തീരുമാനിക്കപ്പെട്ടത്. പൊലീസ് നടപടിയുമായി മുന്നോട്ടു വന്നത്. പൊലീസ് നടപടി പ്രഖ്യാപിക്കപ്പെട്ടതോടെ അതുവരെയും വീട്ടമ്മയുടെ പരാതിയെന്ന് ഉറച്ചു നിന്ന ചാനല്‍ തെറ്റുപറ്റിയെന്ന ഖേദപ്രകടനവുമായെത്തി. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു കുടുക്കിയത് വീട്ടമ്മയല്ലെന്നും മാധ്യമപ്രവര്‍ത്തക തന്നെയാണെന്നും വിശദീകരിക്കപ്പെട്ടു. മാധ്യമങ്ങള്‍ സാധാരണയായി നടത്തുന്ന സ്റ്റിങ് ഓപറേഷനെന്ന ന്യായീകരണവുമെത്തി.
കറുത്ത ദിവസമാണത്, തെറ്റു ചെയ്ത ചാനലിനു മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കാകെ. ഒരു മാപ്പിനും മായ്ക്കാനാകാത്ത കളങ്കമാണത് മാധ്യമമേഖലയില്‍ എഴുതിച്ചേര്‍ത്തത്. നടന്നത് ക്രൈമാണ്. ഒരു കുറ്റകൃത്യവും മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടരുത്. നിയമനടപടികള്‍ മുന്നോട്ടു പോകണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു കുറ്റകൃത്യത്തെ മാതൃകാപരമായി കൈകാര്യം ചെയ്ത്ുവെന്ന് സര്‍ക്കാരിനു മാത്രമല്ല, സമൂഹത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാനാകണം. പക്ഷേ കുറ്റവും ശിക്ഷയും കണ്ടുപിടിക്കലില്‍ തീരുന്നില്ല, ചില ചോദ്യങ്ങളെന്നു പറയാതെ വയ്യ.
ആദ്യത്തെ ചോദ്യം, നമ്മുടെ മനസിലാക്കലുകളെക്കുറിച്ചു തന്നെയാണ്. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തില്‍ സമൂഹത്തിനുള്ള അവകാശം എത്രത്തോളമാണ്. അയാളുടെ വ്യക്തിജീവിതത്തില്‍ കടന്നുകയറാനും നിലപാടെടുക്കാനും നമുക്കുള്ള അധികാരമെന്താണ്?
കുടുക്കിയതെന്ന ചാനല്‍ വിശദീകരണത്തിനു ശേഷവും എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാനാകുന്നില്ല. നേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിയുമായിരുന്നു. അധികാരദുര്‍വിനിയോഗം എന്നത് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍. ഫോണ്‍കെണിയൊരുക്കിയ മാധ്യമസ്ഥാപനത്തിന് അത്തരം സാമൂഹികഉല്‍ക്കണ്ഠകളില്ലാതിരുന്നതുകൊണ്ടാണോയെന്നു വ്യക്തമല്ല, മന്ത്രി എന്ന പദവിയുടെ വിനിയോഗം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത്രയെളുപ്പം കെണിയില്‍ വീണുപോകുന്നൊരു വ്യക്തി എങ്ങനെ അതിപ്രധാനമായ ഭരണവകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിനും സാധ്യതയുണ്ടായിരുന്നു. പക്ഷേ മാധ്യമാതിക്രമം അതൊന്നും അറിയാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. പിന്നെ ബാക്കിയാകുന്നത് ഒരു സ്വകാര്യഫോണ്‍സംഭാഷണം മാത്രം. അതില്‍ സമൂഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതെന്താണ്? പാമോലിന്‍ കേസ് വാദത്തിനിടെ മുന്‍ ചീഫ് സെക്രട്ടറി പി.ജെ.തോമസിന്റെ വിശ്വാസ്യതയില്‍ സംശയമില്ലെന്ന് രേഖപ്പെടുത്തിത്തന്നെ സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയനേതൃത്വത്തിന്‍റെ സമ്മര്‍ദത്തിന് അടിപ്പെടുന്ന അവസ്ഥ ഉണ്ടായി എന്നത് വീഴ്ച തന്നെയാണെന്ന്. സമ്മര്‍ദങ്ങള്‍ അതിജീവിക്കാനായില്ല, കെണിയില്‍ കുരുങ്ങി, പ്രലോഭനത്തില്‍ വീണുപോയി തുടങ്ങിയ ന്യായങ്ങള്‍ സുപ്രധാനമായ ഭരണനിര്‍വഹണഉത്തരവാദിത്തമുള്ള ഒരു വ്യക്തിയില്‍ നിന്ന് സ്വീകാര്യമല്ല. ലൈംഗികതയും സ്വകാര്യതയും അദ്ദേഹത്തിന്റെ പൂര്‍ണഅവകാശമാണെന്നത് അംഗീകരിച്ചു തന്നെ പറയാം. ആളോ പേരോ ഉദ്ദേശമോ വ്യക്തമല്ലാതെ ഒരു വ്യക്തിയെ വിശ്വസിച്ചു പോയി എന്ന ഒഴിഞ്ഞുമാറല്‍ പദവിക്കു ചേരുന്നതുമല്ല. പക്ഷേ സ്വകാര്യതയ്ക്കായുള്ള അവകാശം പോലും ഫോണ്‍കെണിയില്‍ ഇരയാക്കപ്പെട്ട നേതാവ് ഉന്നയിക്കുന്നില്ല എന്നിടത്താണ് നിലവിലുള്ള പൊതുബോധത്തിന്റെ ശക്തി വിലയിരുത്തപ്പെടേണ്ടത്.
സ്വകാര്യത നമ്മുടെ രാജ്യം ഭരണഘടനയിലൂടെ തന്നെ നമുക്ക് ഉറപ്പു തരുന്ന അവകാശമാണ്. ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം ഇന്ത്യന്‍ പൗരന്റെ സ്വകാര്യത ചോദ്യം ചെയ്യാനാകാത്ത അവകാശമാണ്. തന്റെ സ്വകാര്യതയെ ബാധിക്കുന്നതെന്തെന്ന് തീരുമാനിക്കാനുള്ള അവകാശവും പൗരനുണ്ട്. അത് മറികടക്കുന്നതൊന്നും ഒരു മാധ്യമത്തിനും പ്രസിദ്ധീകരിക്കാനുമാകില്ല. അതില്‍ സമൂഹത്തിനെ ബാധിക്കുന്നതൊന്നുമില്ലെങ്കില്‍.
പക്ഷേ അതങ്ങ് സമ്മതിക്കാന്‍ നമുക്കിപ്പോഴും പ്രയാസമാണ്. അന്യന്റെ സ്വകാര്യതയില്‍ നമുക്കെന്തോ അവകാശമുണ്ടെന്നൊരു ആധി പ്രത്യേകിച്ചും മലയാളിയെ അലട്ടിക്കൊണ്ടേയിരിക്കുന്നു.
അതുകൊണ്ടു കൂടിയാണ് ഈ നടന്ന മാധ്യമപ്രവര്‍ത്തനം കുറ്റമാകുന്നത്. സൂക്ഷ്മമായ വേര്തിരിവുകള് മനസിലാക്കുക തന്നെ വേണം. പൊതുജീവിതത്തില് പുലര്ത്തേണ്ട ധാര്മികതയും സ്വകാര്യജീവിതത്തില് കടന്നു കയറി അതു പുറത്തിടുന്ന മാധ്യമപ്രവര്‍ത്തനവും ഒരേ അര്‍ഥത്തിലല്ല കാണേണ്ടത്. സ്വകാര്യതയെ വ്യാഖ്യാനിക്കുന്ന ഒട്ടേറെ കോടതിയുത്തരവുകളില് വ്യക്തമായി സ്ഥാപിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. സത്യമാണ് എന്ന ന്യായത്തില് നിങ്ങള്ക്കൊരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഒന്നും പ്രസിദ്ധപ്പെടുത്താനാകില്ല. സ്വകാര്യതയെന്തെന്ന് തീരുമാനിക്കുന്നത് വ്യക്തിയുടെ പൂര്ണഅവകാശമാണ്. അതു പൂര്‍ണമായി മനസിലാക്കുമ്പോള്‍ ഈ വലിയ തെറ്റില്‍ മാത്രമല്ല, എല്ലാ മാധ്യമങ്ങളും തിരുത്തേണ്ടി വരും. വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റങ്ങള് ശരിയായി മനസിലാക്കേണ്ടി വരും.
മാധ്യമപ്രവര്‍ത്തനത്തില്‍ സ്വകാര്യത മനസിലാക്കിയുള്ള, അത് മാനിച്ചുള്ള മാറ്റം കാലത്തിന്റെ ആവശ്യമാണ്. പക്ഷേ പൊതുതാല്പര്യമല്ലാത്തതൊന്നും ആസ്വദിക്കാന് ഒളിക്കണ്ണുകളുമായി ചെല്ലേണ്ടതില്ലെന്ന് സ്വയം ബോധ്യം എല്ലാ കണ്ണുകള്ക്കുമുണ്ടാകണം. മാധ്യമങ്ങള്ക്ക് നിയമപരമായിത്തന്നെ അതിനുള്ള ബാധ്യതയുണ്ട്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് പിഴവുകളില്ലാത്ത ഉത്തരവാദിത്തം സമൂഹം പ്രതീക്ഷിക്കുന്നുവെന്നതില്‍ തെറ്റുപറയാനാകില്ല. വിശ്വാസ്യതയാണ് മാധ്യമപ്രവര്ത്തനത്തിന്റെ ഒരേയൊരു മുതല്മുടക്ക്. വിശ്വാസ്യത മാത്രമാണ് യോഗ്യത. വിശ്വാസ്യത തന്നെയാണ് ഒരേയൊരു അവകാശവും. അത് മറന്നു കൊണ്ട് മാധ്യമപ്രവര്ത്തനമെന്ന പേരില് രംഗത്തിറങ്ങുന്നത് ആരായാലും ചോദ്യം ചെയ്യപ്പെടണം. സത്യം പുറത്തു കൊണ്ടുവരുന്നതാണ്, മാധ്യമപ്രവര്ത്തനം. അങ്ങനെ തന്നെയാകണം എന്നേക്കും.