തിരഞ്ഞെടുപ്പ് വരുമ്പോൾ ആധി പൂണ്ട് നിലനിൽപിനായി നെട്ടോട്ടമോടുന്നവർ മാധ്യമങ്ങൾക്ക് നൽകുന്ന അവസരങ്ങൾ ചില്ലറയല്ല. ഇവിടെ കൂടിക്കാഴ്ച, അവിടെ കൂടിക്കാഴ്ച, പ്രതികരണങ്ങൾ, മൗനങ്ങൾ, അതുവഴിയുള്ള ഊഹാപോഹങ്ങൾ. അങ്ങനെ യാഥാർഥ്യവും മിത്തും കൂടിക്കുഴഞ്ഞ ഒരു സിനിമ കാണുംപോലെയായിട്ടുണ്ട് രാഷ്ട്രീയം.
ഇതിൽ ആദ്യത്തേത് കേരളാ കോൺഗ്രസിൽ നിന്ന് ശബ്ദമില്ലാതെ കേൾക്കുന്ന പൊട്ടിത്തെറികളാണ്. പി.ജെ.ജോസഫിന്റെ കൂടെ നിൽക്കുന്ന മൂന്നുപേർ ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ പോകുന്നുവെന്നാണ് രാവിലെ വന്ന വർത്തമാനം. ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ്. ഈ മൂന്നുപേർ എന്തിനാണ് ഇടതുമുന്നണിയിലേക്ക് ഇപ്പോൾ മാറുന്നത് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. മൂന്നുപേർക്കും മൽസരിക്കാൻ സീറ്റ് വേണം. അല്ലെങ്കിൽ ഇത് അവർ നിഷേധിക്കട്ടെ.
കേരളാ കോൺഗ്രസിൽ ഭിന്നത ഉരുണ്ടുകൂടുന്നുവെന്ന് വാർത്തകൾ വന്നപ്പോൾ മുതൽ ഈ മൂന്നുപേരുമാണ് ഇടതുമുന്നണിയുമായി പിൻവാതിൽ ചർച്ച ആരംഭിച്ചുവെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ കേൾവി തുടങ്ങിയത്. അടിസ്ഥാനരഹിതമാണ് ഈ വാർത്തയെങ്കിൽ സാധാരണനിലയിൽ തൊട്ടടുത്ത നിമിഷം നിഷേധിക്കാവുന്നതേയുള്ളൂ ഇവർക്ക്. ആന്റണി രാജുവിനെപ്പോലെ എപ്പോൾ വേണമെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായി നിൽക്കുന്ന ഒരാൾ ഒരക്ഷരം ഉരിയാടാതെ നിൽക്കുന്നത് ചുമ്മാതല്ലല്ലോ. പക്ഷേ കോടിയേരി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇവരെല്ലാം കേൾക്കാനാണ്.
അതായത്, കേരളാ കോൺഗ്രസിൽ നിന്ന് ഇടതുമുന്നണിയിലേക്ക് മാറാൻ നിൽക്കുന്നവർ ഇനി അതിനൊരു രാഷ്ട്രീയകാരണം കണ്ടുപിടിക്കണം. സീറ്റാണ് ലക്ഷ്യം. പക്ഷേ രാഷ്ട്രീയമാണ് മാർഗം. ഇതിനെയൊണോ കേരളാ കോൺഗ്രസിന്റെ ചെയർമാൻ ഇങ്ങനെ വിശേഷിപ്പിക്കുന്നത്?
പ്രശ്നങ്ങളെ ഭിന്നിപ്പെന്ന് പറയാൻ കഴിയില്ലെന്ന കെ.എം.മാണിയുടെ സിദ്ധാന്തവും വരുന്നുണ്ടെങ്കിൽ രാഷ്ട്രീയ കാരണം കൊണ്ടല്ലാതെ ഇങ്ങോട്ടുവരേണ്ടെന്ന കോടിയേരിയുടെ പ്രയോഗവും മറ്റൊരർഥത്തിൽ നിലനിൽപിനു വേണ്ടിയുള്ള ശബ്ദമാണ്. സീറ്റുമോഹികളെ എങ്ങനെയെങ്കിലും പറഞ്ഞുനിർത്താമെന്ന മാണിയുടെ പ്രതീക്ഷ. സീറ്റുമോഹികളെ കൂടെക്കൂട്ടിയെന്ന ആക്ഷേപം കേൾക്കാതിരിക്കാനുള്ള കോടിയേരിയുടെ പ്രതിരോധം.
കേരളാ കോൺഗ്രസിന്റെ വേറൊരു ശാഖയിൽ നിന്നുകൂടി ഇലകൊഴിച്ചിലിന്റെ മർമരം കേൾക്കാനുണ്ട്. ജോണി നെല്ലൂർ ഇടഞ്ഞിരിക്കുന്നു. സീറ്റാണ് വിഷയമെന്ന് പച്ചയ്ക്ക് പറയാനുള്ള സത്യസന്ധത കാണിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കാതെവയ്യ.
മന്ത്രി അനൂപ് ജേക്കബിന് പിറവം. പിതാവിന്റെ പണ്ടേയുള്ള സീറ്റ്. മാറ്റമൊന്നുമില്ല. പക്ഷേ പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന് മന്ത്രിസ്ഥാനമോ ഇതുവരെ കിട്ടിയില്ല. സ്ഥിരമായൊരു സീറ്റുമില്ല. മൂവാറ്റുപുഴയിൽ നിന്ന് കഴിഞ്ഞതവണ മാറ്റി അങ്കമാലി കൊടുത്തു. അവിടെ തോറ്റു. ഇപ്പോൾ അങ്കമാലിയും കിട്ടിയില്ലെങ്കിൽ അദ്ദേഹം എന്തു ചെയ്യണം? നീതികേട് കാണിച്ചാൽ മുന്നണിയിൽ തുടരണോയെന്ന് പോലും ആലോചിക്കുമെന്ന് പറയാതിരിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന്.
എന്തായാലും സീറ്റ് കിട്ടാത്തതുകൊണ്ടുതന്നെയാണ് മുന്നണി വിടുന്നതെന്ന് പറയുന്ന ജോണി നെല്ലൂരിനെ, കോടിയേരി പറഞ്ഞതുവച്ച് എങ്ങനെ ഇടതുമുന്നണി സ്വീകരിക്കും? എന്ത് രാഷ്ട്രീയ കാരണം ജോണി നെല്ലൂരിന്റെ വായിൽ തിരുകിവയ്ക്കും? ഇനി, കേരളാ കോൺഗ്രസുകളിൽ നിന്ന് മറ്റൊരു യു.ഡി.എഫ് ഘടകകക്ഷിയിലേക്ക് വന്നാൽ ചിത്രം കുറേക്കൂടി കുഴഞ്ഞുമറിഞ്ഞതാണ്. ജെ.എസ്.എസിലെ രണ്ടുനേതാക്കളാണ് യു.ഡി.എഫ് പക്ഷത്ത് ഇതുവരെ ബാക്കിയുണ്ടായിരുന്നത്. കെ.കെ.ഷാജുവും അഡ്വ.എ.എൻ.രാജൻ ബാബുവും. പാർട്ടിയുടെ സ്ഥാപക നേതാവ് കെ.ആർ.ഗൗരിയമ്മ ഇപ്പോൾ സി.പി.എം പാളയത്തിലുമാണ്. അങ്ങനെയിരിക്കെ രാജൻ ബാബു ഇന്നലെ ഗൗരിയമ്മയെ കണ്ടത് എന്തിനായിരുന്നു·?
എ.എൻ.രാജൻ ബാബു ഒരു വക്കീലാണ്. വക്കാലത്തൊഴിഞ്ഞിട്ട് നേരമില്ല. അതിൽ ഒന്ന് വെള്ളാപ്പള്ളിക്ക് വേണ്ടിയായപ്പോൾ അത് തന്റെ രാഷ്ട്രീയ ഭാവിയെ പ്രതിക്കൂട്ടിലാക്കുമെന്ന് എന്തോ ചിന്തിക്കാതെ പോയി. കോഴിക്കോട്ടെ നൗഷാദിന്റെ ജീവത്യാഗത്തെ മതവുമായി കൂട്ടിക്കുഴച്ച് സമത്വമുന്നേറ്റയാത്രയ്ക്കിടെ വെള്ളാപ്പള്ളി നടേശൻ നടത്തിയ ആലുവ പ്രസംഗം ഫലത്തിൽ വെള്ളാപ്പള്ളിക്ക് ഉണ്ടാക്കിയതിനേക്കാൾ കേട് വരുത്തിയിരിക്കുന്നത് രാജൻബാബുവിനാണ്. അതിന്റെ പേരിൽ എടുത്ത കേസിൽ വെള്ളാപ്പള്ളിക്ക് ജാമമ്യമെടുക്കാൻ പോയത് വലിയ പിഴവായിപ്പോയെന്ന് പിന്നീട് അദ്ദേഹത്തിനു തന്നെ കീഴടങ്ങേണ്ടി വന്നെങ്കിലും യു.ഡി.എഫ് നേതൃത്വം അതിന് മാപ്പ് കൊടുക്കാൻ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിൽ ചേക്കേറാൻ തയാറായി, ഒരു സീറ്റ് കെ.കെ.ഷാജു ഉറപ്പിച്ചപോലെ എ.എൻ.രാജൻബാബുവിന് സാധിക്കാതെപോയതിന്റെ പ്രധാനകാരണം ഇതാണ്. അപ്പോൾ പിന്നെ രാജൻബാബു ഗൗരിയമ്മയെ കാണാൻ പോവുകയല്ലാതെ മറ്റെന്താണ് വഴി·? ഇന്നലെ രാത്രി ഒന്നരമണിക്കൂർ ഗൗരിയമ്മയുടെ വസതിയിൽ നടത്തിയ ചർച്ചയിൽ ഭിന്നിച്ച കാലത്ത് പറഞ്ഞതിനെല്ലാം ഖേദം എണ്ണിപ്പറയുകയല്ലാതെ മറ്റെന്താണ് അദ്ദേഹം ചെയ്തിരിക്കുക·?
പാർട്ടി സ്വത്തുക്കൾ പങ്കുവയ്ക്കുന്നതിനുള്ള കേസ് പിൻവലിക്കുന്ന കാര്യം ചർച്ചചെയ്യാൻ ഈ ഒന്നരമണിക്കൂറൊക്കെ വേണോ? ചർച്ചചെയ്ത കാര്യങ്ങൾ അങ്ങനെ വ്യക്തമായി പറയാൻ ഗൗരിയമ്മയ്ക്കും കഴിയില്ലല്ലോ. പാർട്ടി ശക്തിപ്പെടുത്തണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെന്ന ദുർബല ശബ്ദം.
യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്നു നിൽക്കുന്നില്ല എന്നമട്ടിൽ നിൽക്കുന്ന ദേശാടനപ്പക്ഷികൾ ഇനിയും പല കൂടിക്കാഴ്ചകളും നടത്തിയെന്നിരിക്കും. എല്ലാവരുടെയും രാഷ്ട്രീയ ജാതകം പരിശോധിച്ച് കൈപിടിച്ചു കയറ്റാനായാലും തിരിച്ചയക്കാനായാലും എ.കെ.ജി സെന്ററിനുമുന്നിൽ പ്രത്യേക കൗണ്ടർ തുടങ്ങുന്നത് നന്നായിരിക്കും.