പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു വാക്ക് കടമെടുത്ത് തുടങ്ങേണ്ടിവരും. ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ ഫലപ്രദമായ ചർച്ച പ്രതീക്ഷിക്കുന്നതായാണ് രാവിലെ അദ്ദേഹം പ്രകടിപ്പിച്ച പ്രത്യാശ. സർക്കാരിന്റെ പരാജയങ്ങളും ചർച്ചയാകുന്നതാണ് യഥാർഥ ജനാധിപത്യമെന്നും അത്യപൂർവമായി മാത്രം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന പ്രധാനമന്ത്രി പറഞ്ഞുവെച്ചു. ഒന്നുചോദിച്ചോട്ടെ, രാജ്യം രണ്ടാഴ്ചയായി നീറിപ്പുകയുന്ന പ്രശ്നത്തിൽ ഒരുവാക്ക് വാ തുറന്ന് മിണ്ടാത്ത പ്രധാനമന്ത്രി ഫലപ്രദമായ ചർച്ചകളെക്കുറിച്ച് പ്രതീക്ഷകൾ പ്രകടിപ്പിക്കുന്ന കാഴ്ച തികഞ്ഞ വിരോധാഭാസമെന്നല്ലാതെ മറ്റെന്താണ്?
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാർ അറസ്റ്റിലായിട്ട് ആഴ്ച രണ്ടാകുന്നു. പലമട്ടിൽ രാജ്യത്തിന്റെ ഉറക്കം കളഞ്ഞ സംഭവപരമ്പരകളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്. രാജ്യത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ആഴത്തിൽ മുറിവേൽപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത സംഭവങ്ങളിൽ ഇൗ നേരംവരെ മിണ്ടാത്ത പ്രധാനമന്ത്രിയാണ് നമ്മുടേതെന്നത് ആശ്ചര്യം തരാത്ത ഒരു വാർത്ത മാത്രമാണിന്ന്. ഒഡീഷയിലെ കർഷക റാലിയിൽ ഒളിയമ്പുകളെയ്ത പ്രധാനമന്ത്രിയെക്കണ്ട് രാജ്യജനത അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് പറയേണ്ടിവരും. വിദേശസഹായം ലഭിക്കുന്ന എന്‍.ജി.ഓകളാണ് സര്‍ക്കാരിനെതിരായ കുപ്രചരണങ്ങള്‍ക്കു പിന്നിലെന്നാണ് കുറ്റപ്പെടുത്തൽ. ജെ.എൻ.യു. പ്രശ്നങ്ങൾക്ക് പിന്നിൽ ലഷ്കറാണെന്ന് ആദ്യനാൾ പടച്ചുവിട്ട ആഭ്യന്തര മന്ത്രിയിൽ നിന്ന് ഏറെ അകലെയൊന്നുമല്ല പ്രധാനമന്ത്രിയും.
ഏറ്റുപറച്ചിലോ ഖേദപ്രകടനമോ ശക്തമായ നടപടി പ്രഖ്യാപനമോ പ്രതീക്ഷിച്ച രാജ്യത്തിന് മുന്നിലാണ് മുനവെച്ച സംസാരവുമായി നരേന്ദ്രമോദി എഴുന്നേറ്റുനിന്നത്. ഇമ്മട്ടിൽ ഒഴിഞ്ഞുമാറലുകളും മൗനവും ആവർത്തിക്കപ്പെടുമ്പോൾ ഒന്നുറപ്പിക്കാം. പ്രശ്നങ്ങൾ ആറിത്തണുപ്പിക്കുന്നതിന് പകരം ആളിക്കത്തിക്കാൻ തന്നെയാണ് സർക്കാറിന്റെയും അതിന്റെ തലപ്പത്തെ പാർട്ടിയുടെയും നീക്കം. തെളിവുകൾ ചോദ്യം ചെയ്യപ്പെട്ട ശേഷവും കനയ്യകുമാറിന്റെ ജാമ്യത്തെ ശക്തമായി എതിർക്കുന്ന സർക്കാർ തരുന്ന സൂചന അതാണ്.
നടപ്പുസമ്മേളനത്തെക്കാത്ത് ബില്ലുകളും മറ്റുമായി 32 വിഷയങ്ങളുണ്ട്. സുപ്രധാനമായ ബില്ലുകൾ വരെ ബഹളങ്ങളിൽ മുങ്ങുമെന്ന് സർക്കാറിന് തന്നെ ഉറപ്പാണ്.
ഫലപ്രദമായ ചർച്ച നടക്കണമെന്ന് മോദി പറയുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും അതാഗ്രഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യം. വിവാദ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചക്ക് തയാറാണെന്ന് പറയുമ്പോൾ അതിനെ ആരും സ്വാഗതം ചെയ്യും, പക്ഷെ ജെ.എൻ.യു അടക്കമുള്ള വിഷയങ്ങളിൽ തങ്ങളുടെ അതിദേശീയതാവാദങ്ങൾ രാജ്യത്തിന് മുന്നിൽ ആവർത്തിക്കാനുള്ള അവസരമായാണ് ഇൗ ബഹളങ്ങളെ സർക്കാർ കാണുന്നതെന്ന് അനുമാനിക്കേണ്ടിവരും. കാരണം രാജ്യം ഒറ്റക്കെട്ടായി നെറികേടെന്ന് മുദ്ര കുത്തിയിട്ടും ഉണരാത്ത സർക്കാറിൽ നിന്ന് മറിച്ച് പ്രതീക്ഷിക്കുക വയ്യ. സുപ്രീം കോടതിയെ വെല്ലുവിളിച്ച് വീണ്ടും വീണ്ടും അഴിഞ്ഞാട്ടം തുടർന്നപ്പോൾ നിശ്ശബ്ദ കാഴ്ചക്കാരായ സർക്കാർ നിലപാടും മറിച്ചൊരു സൂചനയല്ല തരുന്നത്.
രോഹിത് വെമുലയിൽ മുഖം നഷ്ടപ്പെട്ട സർക്കാർ കനയ്യകുമാറിലൂടെ പുതിയ പോർമുഖം തുറന്നപ്പോൾ തന്നെ സർക്കാർ ഒരുമ്പെട്ടിറങ്ങിയതിന്റെ രാഷ്ട്രീയം വ്യക്തം. രാജ്യം അകപ്പെട്ട അനിശ്ചിതാവസ്ഥ തീർക്കാൻ ചെറുവിരൽ അനക്കാതെ മുന്നോട്ടുപോകാൻ എത്രകാലം കഴിയും ഒരു ഭരണകൂടത്തിന്?
ഒറ്റ സംസ്കാരം അടിച്ചേൽപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധകൂട്ടായ്മയിൽ പറഞ്ഞത്. ആ ഒറ്റ സംസ്കാരത്തിന്റെ പ്രയോഗത്തിനായി ഭരണകൂടം കൂടി ആയുധമാകുമ്പോഴാണ് വിഷലിപ്തമായ ആശയസംഹിതയ്ക്ക് മൂർച്ച കൂടുന്നത്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം കൂടി പ്രതിപക്ഷം ഉയർത്തുമ്പോൾ ഉഷ്ണകാല സമ്മേളനം പൊള്ളുമെന്നുറപ്പ്. വ്യാപം അഴിമതിയും സുഷമ സ്വരാജ് വിവാദവും വർഷകാല സമ്മേളനത്തെ കൊണ്ടുപോയപ്പോൾ, ശൈത്യകാലത്ത് ആ ദൗത്യം അസഹിഷ്ണുതാ വിവാദത്തിനായിരുന്നു.
കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നാണ് ഇന്നും കോടതിയിലെ സർക്കാർ-പൊലീസ് വാദം. മുദാവാക്യം വിളിച്ചുവെന്ന നിലപാടിൽ നിന്ന് ഏതായാലും ബസിയുടെ പൊലീസ് പിന്നോട്ടുപോയി. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ കനയ്യകുമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പുതിയ നിലപാട്. കീഴടങ്ങാനുള്ള അഞ്ച് വിദ്യാർത്ഥികളും തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകളുമായി വരണമെന്ന മഹാവണ്ടത്തരവും എഴുന്നള്ളിച്ചു ബസി.
കുറ്റം തെളിയിക്കുന്നത് വരെ ആരെയും നിരപരാധികളായി പരിഗണിക്കണമെന്ന നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്വം പൊലീസ് മേധാവി തന്നെ കാറ്റിൽ പറത്തുന്ന കാഴ്ച എന്തിന്റെ ലക്ഷണമാണെന്ന് രാജ്യം തന്നെ തീരുമാനിക്കട്ടെ.
കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും സ്വപ്നങ്ങളും അക്കമിട്ട് നിരത്തിയുള്ള ഒരു മണിക്കൂറിലേറെ നീണ്ട നയപ്രഖ്യാപനം കേൾക്കാൻ രസമുണ്ടായിരുന്നു. വാക്കുകളിൽ പാവപ്പെട്ടവരുടെ ഉന്നമനവും കര്‍ഷകരുടെ സമൃദ്ധിയും യുവാക്കള്‍ക്ക് തൊഴില്ലവസരങ്ങളുമെല്ലാം കളിയാടി. അപ്പോഴും എല്ലാ നല്ല സ്വപ്നങ്ങളുടെയും അടിയിൽ നല്ല രാഷ്ട്രീയം കൂടി വേണമെന്ന ലളിതസത്യം ബാക്കിയാകുന്നു. മുറുകെപ്പിടക്കുന്ന നിലപാട് തെറ്റെന്ന ബോധ്യം സർക്കാർ അംഗീകരിക്കുമ്പോൾ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകൂ. അല്ലെങ്കിൽ ദേശീയ പതാക ഉയരത്തിൽ കെട്ടിയാൽ രാജ്യസ്നേഹം താനേ വരുമെന്ന മട്ടിലുള്ള മണ്ടത്തരങ്ങളിൽ അഭിരമിക്കാനേ ഇൗ സർക്കാരിന് നേരമുണ്ടാകൂ.