ഒന്നാം വാര‍്ഷികത്തില്‍ പിണറായി സര്‍ക്കാര്‍ അര്‍ഹിക്കുന്നത് കയ്യടിയോ കല്ലേറോ? കയ്യടി തന്നെയെന്ന് ഉറപ്പിച്ചു പറയാം. വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിനു മുന്നില്‍ വയ്ക്കുന്ന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. രാഷ്ട്രീയസംസ്കാരം ശുദ്ധീകരിച്ചു, എതിര്‍പ്പുകള്‍ നേരിടുന്നതിലുള്ള ഇച്ഛാശക്തി. ഏതെല്ലാം വിമര്‍ശനങ്ങളുണ്ടായിരുന്നാലും ഈ രണ്ടു നേട്ടങ്ങള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിന്റെ ഭരണരംഗം നല്ല മാറ്റങ്ങള്‍ക്കു തന്നെയാണ് സാക്ഷ്യം വഹിച്ചതെന്നു പറയാതെ വയ്യ.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മുന്നണിയും ഒന്നാം വര‍്ഷം കൈയടി അര്‍ഹിക്കുന്നത് ഈ പറഞ്ഞ കാര്യത്തിനു തന്നെയാണ്. കേരളത്തിന്റെ ഭരണരാഷ്ട്രീയരംഗത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റം അത്രമേല്‍ പ്രകടമാണ്. പ്രത്യേകിച്ചും മുന്‍സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിനു ശേഷം. യു.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയനയം കേരളത്തിനേല്‍പിച്ച പരുക്ക് മറികടക്കാനുള്ള ആത്മവിശ്വാസമെങ്കിലും ഒരു വര്‍ഷം കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് മന്ത്രിമാരുടെ രാജി സര്‍ക്കാരിന്റെ ക്ഷീണമായല്ല, കരുത്തായി വിലയിരുത്തപ്പെടുന്നതുപോലും രാഷ്ട്രീയസംസ്കാരത്തിലുള്ള ഉറച്ച നിലപാടിന്റെ ഫലം തന്നെയാണ്
ചോദ്യങ്ങളില്ലെന്നല്ല കയ്യടിയുടെ അര്‍ഥം. സര്‍ക്കാരിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പലതും ഉത്തരമേയില്ലാത്ത ചോദ്യങ്ങളില്‍ തന്നെ കുരുങ്ങിക്കിടക്കുകയുമാണ്. പക്ഷേ ശരിയിലേക്കുള്ള ദിശാമാറ്റം പ്രകടമായിരുന്നുവെന്നത് അംഗീകരിക്കാം. വീഴ്ചകള്‍ക്ക് ഒരു വര്‍ഷം, ഒരേയൊരു വര്‍ഷമെന്നത് ഇപ്പോള്‍ സ്വീകാര്യമായ ന്യായമാണ്.
ഈ സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിലാണ്, ആദ്യ അഞ്ചു മാസത്തിനുള്ളില്‍ തന്നെയാണ് ബന്ധുനിയമനവിവാദത്തില്‍ ന്യായീകരിക്കപ്പെടാതെ ഒരു മന്ത്രിക്ക് പുറത്തു പോകേണ്ടിവന്നത്. പത്തുമാസത്തിനുള്ളില്‍ രണ്ടാമത്തെ മന്ത്രിക്ക് ലൈംഗികാരോപണത്തില്‍ കസേരയൊഴിയേണ്ടിവന്നത്. ഇതേ സര്‍ക്കാരിന്റെ കാലത്താണ് വാളയാറില്‍ ലൈംഗികപീഡനത്തിരയായി ജീവനൊടുക്കിയ കുരുന്നിനു പിന്നാലെ പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാല്‍ രണ്ടാമതൊരു കുരുന്നിനു കൂടി ജീവന്‍ നഷ്ടമായത്. കുണ്ടറയില്‍ നീതി കിട്ടാതെ മറ്റൊരു കുരുന്നിന്റെ മരണം സംഭവിച്ചത്. നടുറോഡില്‍ പ്രമുഖയായ അഭിനേത്രി ആക്രമിക്കപ്പെട്ടതും ഇതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ശിവസേനയുടെ സദാചാരഗുണ്ടായിസം പൊലീസ് നോക്കിനിന്നതും ഈ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ്. യു.എ.പി.എ. കരിനിയമം യഥേഷ്ടം പ്രയോഗിച്ചതും ഈ സര്‍ക്കാരിന്‍റെ കാലത്താണ്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലല്ലേ എന്ന ചോദ്യത്തിന് ഇപ്പോഴും പിണറായി സര്‍ക്കാര്‍ നമുക്ക് ശരിയായ ഉത്തരം നല്‍കിയിട്ടില്ല. ജീവനൊടുക്കിയ ജിഷ്ണുവിന്റെ അമ്മ പൊലീസ് അതിക്രമത്തിനിരയായതും പൊലീസ് മന്ത്രിക്ക് പ്രത്യേകം ഉപദേഷ്ടാവ് വരെയുള്ള ഈ നാട്ടില്‍, ഈ ഒരു വര്‍ഷത്തിനിടെ തന്നെയാണ്. മൂന്നാറില്‍ കയ്യേറ്റത്തിന്റെ കുരിശ് പൊളിഞ്ഞുവീണപ്പോള്‍ മുട്ടുവിറച്ചതും മറക്കാന്‍ നേരമായിട്ടില്ല. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതില്‍ വീഴ്ച, പൊതുവിതരണസംവിധാനത്തില്‍ വന്ന പാളിച്ചകള്‍. ഇടതുപക്ഷമെന്ന് ഉറക്കെ വിളിച്ചുപറയാന്‍ മാത്രം നേരം കണ്ടെത്തിയ സി.പി.ഐയും വകുപ്പുകളില്‍ ചെന്നു വീണ വീഴ്ചകള്‍ ഏറെയുണ്ട്. . സ്വാശ്രയഫീസ് നിര്‍ണയത്തിലെ രാഷ്ട്രീയ വൈരുധ്യം, ഇന്നും എങ്ങുമെത്താത്ത മദ്യനയം. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരവകാശമല്ലെന്ന നിലപാട് മുതല്‍ നിയമസഭയില്‍ അംഗങ്ങള്‍ എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ ഒളിച്ചോടിയതും ഇതേ സര്‍ക്കാരാണ്. ഉപദേശകരുടെ ബാഹുല്യം കാണിക്കുന്ന ആത്മവിശ്വാസക്കുറവ് ഒരു വര്‍ഷത്തിനിടെ ഒളിഞ്ഞും തെളിഞ്ഞു പ്രകടമായത് ഒട്ടേറെ തവണയുമാണ്.
പാളിച്ചകളുടെ പട്ടിക വിട്ടുപോയെങ്കിലേയുള്ളൂ. ഇനിയുമേറെ ചികഞ്ഞെടുക്കാനുമുണ്ട്. പക്ഷേ തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന സൂചനകള്‍ പ്രത്യാശയാണ്. പിടിവാശികള്‍ക്കും വ്യക്തിപരമായ അഹംഭാവങ്ങള്‍ക്കും ആവോളം തിരിച്ചടി കോടതിയില്‍ പോലും കിട്ടിയ ശേഷം സര്‍ക്കാര്‍ തിരുത്തലിന്റെ വഴിയേയാണ് സഞ്ചരിക്കുന്നതെങ്കില്‍ മുന്‍വിധികള്‍ തല്‍ക്കാലം മാറ്റിവയ്ക്കാം.
മുഖ്യമന്ത്രി എണ്ണിപ്പറയുന്ന ഭരണനേട്ടങ്ങളില്‍ ഏറെയും ക്ഷേമപ്രവര്‍ത്തനങ്ങളാണ്. ജനാധിപത്യസര്‍ക്കാരിന്റെ അടിസ്ഥാനബാധ്യത മാത്രമാണ് നിറവേറ്റപ്പെട്ടത് എന്നു പറയാം. പക്ഷേ ഇതുവരെ അവഗണിക്കപ്പെട്ടിരുന്ന കടമകളാണ് സര്‍ക്കാര്‍ ആദ്യം കണ്ടത്, ആദ്യം പരിഹരിച്ചത് എന്നത് എങ്ങനെയാണ് ചെറിയ കാര്യമാകുക? അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും മനുഷ്യര്‍ക്കു കിട്ടേണ്ട പരിഗണന കിട്ടിയത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണെന്നത് എങ്ങനെ മറക്കാനാകും?
48.5 ലക്ഷംപേര്‍ക്ക് 5100 കോടി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതിന്, നാട്ടുകാരുടെ പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്ന ഉറച്ചപ്രഖ്യാപനത്തിന്, കുടുംബ ഡോക്ടര്‍ പദ്ധതിയിലൂടെ ആരോഗ്യമേഖലയിലെ ശുഭപ്രതീക്ഷകള്‍ക്ക്, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് എല്ലാം സര്‍ക്കാര്‍ ചുവടുവയ്ക്കുന്നത് അടിസ്ഥാനജനവിഭാഗങ്ങള്‍ക്കൊപ്പമാണ്. അതിനൊപ്പം തന്നെ വികസനപദ്ധതികള്‍ക്കാവശ്യമായ ഏറ്റവും പ്രധാന ഘടകം സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണെന്നും മുഖ്മയന്ത്രി ഉറച്ചു പ്രഖ്യാപിക്കുന്നു. ദേശീയപാതാവികസനത്തിലും ഗെയ്‍ല്‍ പൈപ്പ് ലൈന്‍ പദ്ധതിയിലും മുന്നോട്ടു പോകുന്നത് ഈ ഇച്ഛാശക്തിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്താലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇടതുപക്ഷം ശക്തമായി ചോദ്യങ്ങളുയര്‍ത്തിയിരുന്ന മൂന്നു പദ്ധതികളാണ് വന്‍പദ്ധതികളെക്കുറിച്ചുള്ള വിശദീകരണത്തിന് ഇടതുപക്ഷത്തിനും പറയാനുണ്ടായിരുന്നത് എന്നത് ചില സ്വയം തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ എതിര്‍പ്പിനെ രാഷ്ട്രീയദുരഭിമാനമായി കണ്ടില്ലെന്നത് കാലം കൂടി ആവശ്യപ്പെടുന്ന തിരുത്തലുകള്‍ തന്നെയാണ്.
വികസനത്തെ എതിര്‍ത്തവരെ നേരിടാന്‍ കാണിച്ച ഇച്ഛാശക്തിയില്‍ അഭിമാനിക്കുന്നു ഇന്ന് മുഖ്യമന്ത്രി. എതിര്‍പ്പിന്റെ രാഷ്ട്രീയയുദ്ധങ്ങളില്‍ എവിടെയായിരുന്നു നിലയുറപ്പിച്ചതെന്ന ചോദ്യം ഇപ്പോള്‍ വലിച്ചിഴച്ച് നിര്‍വൃതിയുടെ തിളക്കം കുറയ്ക്കുന്നില്ല. പക്ഷേ അനാവശ്യതലവേദനകളില്‍ സര്‍ക്കാരിനില്ലാതെ പോയതും ഇതേ ഇച്ഛാശക്തിയായിരുന്നുവെന്ന് ഓര്‍മിപ്പിക്കാതിരിക്കാനാകില്ല. വീഴ്ചകളും പാഠമാകണം, ഊര്‍ജമാകണം. ഇനി വരുന്ന നാലുവര്‍ഷവും.
ഇച്ഛാശക്തി എവിടെ പ്രയോഗിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്ിന് ഒരു വര‍്ഷത്തിനിടെയുണ്ടായ ആശയക്കുഴപ്പങ്ങള്‍ മറന്നു കൊണ്ടാകരുത് മുന്നോട്ടുള്ള പോക്ക്. പൊലീസിനെ ന്യായീകരിക്കാന്‍, വീഴ്ചകളിലും സേനയ്ക്ക് ആത്മവീര്യം പകരാന‍് കാണിച്ച ഇച്ഛാശക്തിയാണ് സര്‍ക്കാരിനെ ഏറെയും വിവാദങ്ങളില്‍ കുരുക്കിയത്. സ്വാശ്രയഫീസ് കൂട്ടിയതിനെതിരെയുണ്ടായ പ്രതിഷേധത്തിലും ലോ അക്കാദമി സമരത്തിലും ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിലും ഇങ്ങ് മൂന്നാര്‍ കയ്യേറ്റത്തില്‍ വരെയും ഇച്ഛാശക്തി വഴി തെറ്റിയോടിയത് നമ്മള്‍ കണ്ടതാണ്. സൂചി കൊണ്ടെടുക്കേണ്ടത് എന്ന മുന്‍മുഖ്യമന്ത്രിയുെട മകന്റെ ഓര്‍മപ്പെടുത്തല്‍ മാത്രം മതി, തിരുത്തേണ്ടതെവിടെയെന്ന് തിരിച്ചറിയാന്‍. മുഖ്യമന്ത്രി തന്നെ തിരിച്ചറിയുന്ന വലിയ വെല്ലുവിളികള്‍ക്കു മുന്നില്‍ ബലം പിടിച്ചു പ്രതിരോധിക്കേണ്ടത് എന്തിനെന്നതില്‍ വ്യക്തയുണ്ടാകണം.
മെട്രോ ഉല്‍ഘാടനവിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കണ്ടെത്തിയ രാഷ്ട്രീയതന്ത്രജ്ഞത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എപ്പോഴുമുണ്ടാകേണ്ടതാണ്. അലോസരങ്ങളല്ല, അപകടങ്ങളെയാണ് പ്രതിരോധിക്കേണ്ടതെന്ന് തിരിച്ചറിയുന്ന മുഖ്യമന്ത്രിയാണ് ഇന്നത്തെ രാഷ്ട്രീയകേരളം ആവശ്യപ്പെടുന്നത്. പക്ഷേ ഇടതുപക്ഷം കൊട്ടിഘോഷിച്ച മുന്‍സര്‍ക്കാരിന്റെ അഴിമതിക്കെന്തു സംഭവിച്ചു എന്നു ചോദിക്കുമ്പോള്‍ ഈ ചാതുര്യം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ഓര്‍മ വേണം
ഇതിനെ എന്തു വിളിക്കണം ജനത? ഒത്തുതീര്‍പ്പു രാഷ്ട്രീയമെന്നോ? അതോ കഴിഞ്ഞ സര്‍ക്കാരിനെ വെറുതെ തെറ്റിദ്ധരിച്ചതാണെന്നോ? നേതാക്കള്‍ അപഹാസ്യരായി ജനങ്ങള്‍ക്കു മുന്നില്‍ നിന്നതാണ്. ശരിയായ ഉത്തരങ്ങള്‍ നേതാക്കളുടെയും ജനങ്ങളുടെയും കൂടി അവകാശമാണ്. അവിടെ അതെല്ലാം മറന്നേക്കൂ, ഇന്ന് മുതല്‍ അഴിമതിയില്ല എന്നാണ് നിലപാടെങ്കില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
പ്രതീക്ഷയില്‍ ഊന്നിയാണ് മുന്നോട്ടുപോകേണ്ടത്. വര്‍ഗീയതയും ആഗോളവല്‍ക്കരണവും തന്നെയാണ് ഈ ഭരണരാഷ്ട്രീയം മുന്നില്‍ നിര്‍ത്തുന്ന വെല്ലുവിളികളെന്നു വെറുതെ പറഞ്ഞതാകരുത്. ആ പോരാട്ടത്തില്‍ തോന്നുംപടി വെള്ളം ചേര്‍ക്കുകയുമരുത്. ഒന്നുമില്ലെങ്കിലും മതസാമുദായികനേതൃത്വങ്ങളുടെ പരസ്യമായ ലേലംവിളിയില്‍ നിന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിനു മോചനമുണ്ടായി എന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തിരുത്തേണ്ടത് തിരുത്തിയും തിരിച്ചറിഞ്ഞും മുന്നോട്ടു പോകുന്ന ഭരണകൂടത്തിനൊപ്പമേ പ്രബുദ്ധരായ കേരളീയര്ുണ്ടാകൂ എന്നു മാത്രം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.