കണ്ണൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. ജില്ലയുടെ കണക്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ടാമത്തെ രാഷ്ട്രീയകൊലപാതകം. കണ്ണൂരില്‍ മാത്രം ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ബി.ജെ.പി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ദൗര്‍ഭാഗ്യകരമെന്ന മുഖ്യമന്ത്രിയുടെ നിരാശയില്‍ തീരില്ല പ്രത്യാഘാതമെന്ന് മനസിലാകാതെ പോകുന്നത് ആര്‍ക്കാണ്? മറുപടി പറയണം, സി.പി.എം, ഇടതുപക്ഷരാഷ്ട്രീയവും. കൊലപാതകരാഷ്ട്രീയത്തിന്റെ പേരില്‍ നാടിനെ വീണ്ടും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നതിനു മാത്രമല്ല, അപകടരമായ മറ്റൊരു രാഷ്ട്രീയത്തിന് കേരളത്തെ ഒറ്റുകൊടുക്കുന്നതിനും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പയ്യന്നൂര്‍ പാലക്കോട് പാലത്തിനടുത്തു വച്ചാണ് ആര്‍.എസ്. നേതാവ് ബിജുവിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ആര്‍.എസ്.എസിന്റെ രാമന്തളി മണ്ഡല്‍ കാര്യവാഹകായിരുന്നു ബിജു. കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കേസ്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാമന്തളിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. റിമാന്‍ഡിലായിരുന്ന ബിജു പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ധനരാജിന്റെ കൊലപാതകത്തിലുള്ള പ്രതികാരമെന്ന് സ്വാഭാവികമായും സംശയമുയരുമ്പോള്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സി.പി.എം. രംഗത്തെത്തിയിരുന്നു. സമാധാനം സ്ഥാപിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പ്രകോപനത്തിനും മുതിര്ന്നിട്ടില്ലെന്നും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. എന്നാല്‍ സി.പി.എം. നേതൃത്വം അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയഗൂഢാലോചനയാണ് കൊലപാതകമെന്നും കണ്ണൂരില്‍ അഫ്സ്പ നിയമം നടപ്പാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടുകഴിഞ്ഞു.
എന്താണ് അഫ്സ്പ? പ്രത്യേക സൈനികാധികാരനിയമം. സൈന്യത്തെ ഇറക്കി, കണ്ണൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടാന്‍ ബി.ജെ.പിക്ക് ഒരിക്കല്‍കൂടി അവസരമുണ്ടാക്കുന്നതാരാണ്·? ഒടുവിലത്തെ രണ്ട് രാഷ്ട്രീയകൊലപാതകങ്ങള്‍ക്കും ഇരയായത് ആര്‍.എസ്.എസ്. ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന ന്യായം മാത്രം മതി ദേശീയ തലത്തില്‍ കണ്ണൂരിനും സി.പി.എമ്മിനുമെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനെന്നു തിരിച്ചറിയാത്തവരെ നിയന്ത്രിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണോ സി.പി.എം? ഒരു കൊലപാതകത്തിനും ന്യായീകരണമില്ല. ഈ കൊലപാതകത്തിനും ന്യായീകരണങ്ങള്‍ സ്വീകാര്യമില്ല. ഇവിടെ പൊടുന്നനെയുണ്ടായ പ്രകോപനമെന്ന് കൈകഴുകാന്‍ നേതാക്കള്‍ക്കും കഴിയില്ല. ആസൂത്രിതമായി കാത്തിരുന്നു പകവീട്ടിയതല്ലെന്നു പാര്‍ട്ടി നേതൃത്വം പാടുപെട്ടുറപ്പിക്കുന്ന അതേ നേരത്തു തന്നെയാണ് സൈബര്‍ സഖാക്കള്‍ നീതി നടപ്പാക്കിയെന്ന് ഊറ്റം കൊള്ളുന്നത്. പകരത്തിനു പകരം കൊടുത്തുതീര്‍ക്കുന്ന രാഷ്ട്രീയമല്ല, സംഘപരിവാറിനും ബി.ജെ.പിക്കും ഇന്ന് കണ്ണൂരെന്നു മനസിലാകാത്തവര്‍ കേരളരാഷ്ട്രീയത്തെയാണ് പടുകുഴികളിലേക്ക് വലിച്ചിടുന്നത്. പുറത്തുള്ളവര്‍ക്കു പറഞ്ഞാല്‍ മനസിലാകാത്ത വികാരങ്ങളാണ് ചോരയ്ക്ക് ചോരയെന്നു കണക്കെഴുതുന്നതെന്നു ന്യായീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സര്‍വകക്ഷിശ്രമങ്ങളെയും തിരിച്ചടിച്ചു സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്നുവെന്ന് ന്യായീകരിക്കുന്നവരോട് സി.പി.എമ്മിന് എന്തു നിലപാടാണ് എന്നാണ് ചോദ്യം·? ഭരണത്തലവന്‍ എന്ന നിലയില്‍ സ്വന്തം പാര്‍ട്്ടിയില്‍ നിന്നുണ്ടാകുന്ന പ്രതിരോധത്തിന് എന്തു മരുന്ന് എന്നാണ് മുഖ്യമന്ത്രിയോടുള്ള ചോദ്യം. അവസാനിപ്പിക്കേണ്ടതുണ്ടെന്ന നിലപാട് ആത്മാര്‍ഥമാണെങ്കില്‍ ഈ ചോര കൊണ്ടുള്ള കളിയില്‍ സൃഷ്ടിക്കപ്പെടുന്നത് ബലിദാനികളും രക്തസാക്ഷികളും മാത്രമല്ലെന്ന ബോധത്തോടെയുള്ള നടപടികള്‍ ആവശ്യമുണ്ട്. തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് ആരായാലും നേരിടാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.
അതുകൊണ്ട് ഇനിയും വാക്‌യുദ്ധങ്ങളിലും ന്യായീകരണങ്ങളിലും തല പൂഴ്ത്തരുത്. കേരളത്തോട് പറയണം മുഖ്യമന്ത്രി, ഈ ചോരക്കൊതി ഇല്ലാതാക്കാനുളള യഥാര്‍ഥ തടസമെന്താണ്? ആ തടസത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതാരെന്ന് വസ്തുതാപരമായി കേരളത്തിനു മുന്നില്‍ തുറന്നു കാട്ടി ഡി.ജി.പി.ടി.പി.സെന്‍കുമാറും ആര്‍ജവം തെളിയിക്കണം. ഏത് കണക്കു നോക്കിയാലും ജീവന് ഒരേ വിലയാണെന്നും ഈ കളി കേരളത്തിന്റെ രാഷ്ട്രീയഅസ്തിത്വത്തോടു ചെയ്യുന്ന പൊറുക്കാനാകാത്ത തെറ്റാണെന്നും സി.പി.എമ്മും തിരിച്ചറിയണം. ആരുടെയും പകപോക്കലിനു ബലിയാടാക്കാനുള്ളതല്ല കേരളത്തിന്റെ രാഷ്ട്രീയഭാവി.