അപ്രതീക്ഷിതമായി ഒരു രാജി പ്രഖ്യാപനവും എത്തി. കത്തിനില്‍ക്കുന്ന ഏതെങ്കിലും വിവാദവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനാകും എന്നുകരുതി വാര്‍ത്താ സമ്മേളനത്തിനെത്തിയവരെ അമ്പരപ്പിച്ച് കെപിസിസി അധ്യക്ഷ പദവി രാജിവച്ച് ഒഴിയുകയാണെന്ന് സുധീരന്‍ പ്രഖ്യാപിച്ചു. അനാരോഗ്യമാണ് കാരണം. കോഴിക്കോട് വച്ചുനടന്ന ചടങ്ങില്‍ കേബിള്‍ വയറില്‍ തട്ടി വീണതില്‍ പിന്നെ തുടങ്ങിയതാണ് ആരോഗ്യപ്രശ്നങ്ങള്‍. എന്തായാലും വീഴ്ത്തിയത് ഒരു കേബിള്‍ വയര്‍ മാത്രമല്ലെന്ന് ഈ നാട്ടിലെ കുഞ്ഞുകുട്ടികള്‍ക്ക് വരെയറിയാം എന്നുതന്നെ പറഞ്ഞുതുടങ്ങട്ടെ, ശ്രീ വി.എം.സുധീരന്‍.
താക്കോല്‍സ്ഥാനം കിട്ടി രമേശ് ചെന്നിത്തല ഇന്ദിരാഭവനില്‍ നിന്നിറങ്ങിപ്പോയപ്പോഴാണ് വനവാസമവസാനിപ്പിച്ച് വി.എം.സുധീരന്‍ തിരികെയെത്തുന്നത്. ജി.കാര്‍ത്തികേയന്റെ പേരാണ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടതെങ്കിലും ആ കസേരയിലേക്ക് എ.കെ.ആന്റണിയുടെ കൈപിടിച്ച് സൂധീരനിറങ്ങിയെത്തി. ഗ്രൂപ്പുകള്‍ക്ക് അതീതമായൊരു പ്രതിച്ഛായ തേടിയെത്തിയാലോ എന്ന് ഹൈക്കമാന്‍ഡ് കണ്ട മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും എല്ലാവരേയും വെട്ടിയുള്ള ഉമ്മന്‍ചാണ്ടിയുടെ അതിവേഗ ബഹുദൂര കുതിപ്പിന് ഒന്നുവട്ടം നിന്നാലോയെന്ന ആന്റണിയുടെ ആലോചനയുമെല്ലാം സമാസമം ചേര്‍ന്നപ്പോഴാണ് അന്ന് സുധീരന്‍ പോലും ഞെട്ടിയ ആ തീരുമാനമുണ്ടായത്
കോര്‍ക്കും ഏതു കൊമ്പനോടും സുധീരനെന്നത് ആര്‍ക്കാണറിയാത്തത്? ഓര്‍ക്കുന്നില്ലേ കരുണാകരന്‍ മന്ത്രിസഭയിലെ സ്പീക്കറായിരുന്ന സുധീരനെ?
അതുകൊണ്ടുതന്നെയാണ് സുധീരന്റെ തിരിച്ചുവരവ് പല്ലുംനഖവും ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയും രമേശും എതിര്‍ത്തത്. അതുകൊണ്ടുതന്നെയാണ് പോയമൂന്ന് വര്‍ഷം പാര്‍ട്ടിചക്രം തിരിച്ച വഴികളെല്ലാം സുധീരന് മുള്‍വഴിയായി തീര്‍ന്നതും.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് വി.എം.സുധീരനും മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയും. പിന്നെ പ്രതിച്ഛായ രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയംകറങ്ങുന്ന ചക്രങ്ങളില്‍ പാര്‍ട്ടിയുരുണ്ടത് എതിര്‍ദിശകളിലേക്ക്. സുധീരന്‍ അധ്യക്ഷപദവിയേറ്റെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ചാണ്ടിയും ആദ്യ നിര്‍വാഹകസമിതിയില്‍ തന്നെയുടക്കി സുധീരനും നിലപാടറിയിച്ചു. ബാറിലെ പിണക്കം സോളാര്‍ അഴിമതിയില്‍ നനഞ്ഞുനിന്ന സര്‍ക്കാറിനെ നന്നായി കുളിപ്പിച്ചെടുത്തു.
ആറന്മുളയില്‍ മുഖ്യമന്ത്രി വികസനവാദിയും കെപിസിസി അധ്യക്ഷന്‍ പരിസ്ഥിതിവാദിയുമായി. നിലംനികത്തലുകളിലും സുധീരന്‍ നിലപാടിലുറച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. വിയോജിപ്പുകളൊന്നുമില്ലെന്നുകാട്ടാന്‍, പാണന്‍മാര്‍ പാടുന്നതെല്ലാം പതിരില്ലാത്ത പലതുമാണെന്ന് പറയാന്‍ ഇടക്ക് പലനാടകങ്ങളും അരങ്ങേറി. ഓര്‍ക്കുന്നില്ലേ ഇന്ദിരാഭവനില്‍ നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്ന് ഒരുമിച്ചെത്തി ഒരുമയോര്‍മിപ്പിച്ച ആ ദിനം.
ഒടുവില്‍ തിരഞ്ഞെടുപ്പ് പട്ടികയിലും സുധീരന്റെ കൈവീണതോടെ പോര് പരിധികളെല്ലാം വിട്ടു. പരാജയപടുകുഴി കണ്ട തിരഞ്ഞെടുപ്പിനിപ്പുറവും ത്രിമൂര്‍ത്തികള്‍ സംഘടനാതിരഞ്ഞെടുപ്പിനെചൊല്ലി കലഹിച്ചു. ഡിസിസി പുനസംഘടനയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി ഇനി ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമായി മാറിനിന്ന് സമ്മര്‍ദ്ദം ശക്തമാക്കി.
പോരാട്ടങ്ങളെല്ലാം എടുത്തുപഠിച്ചാല്‍ വി.എം.സുധീരന് നല്ലനമസ്കാരം പറയാം. എന്നാല്‍ പിഴച്ചത് പാര്‍ട്ടിയെ പുനരുജീവിപ്പിക്കാനായില്ല എന്നിടത്തുതന്നെയാണ്. അധ്യക്ഷകാലത്ത് പാര്‍ട്ടി പുറകോട്ടല്ലേ നടന്നത് എന്ന ചോദ്യമെറിയുന്നവര്‍ക്ക് അതെയെന്ന മറുപടി നല്‍കിയതിനുശേഷം മാത്രമേ അതിനുകാരണക്കാരന്‍ അവരല്ലേ എന്ന് ചൂണ്ടിക്കാട്ടാന്‍ സുധീരനാകൂ. പാര്‍ട്ടിക്ക് വിജയങ്ങളേകാത്ത പാര്‍ട്ടിയില്‍ പിന്തുണയില്ലാത്ത നേതാവിനെയെന്തിനെന്ന് ഹൈക്കമാന്‍ഡും ചോദിച്ചാല്‍ സുധീരന് മറുപടിയില്ലാതാകും. ഒപ്പം ആളൊപ്പമില്ലെങ്കില്‍ അടിതെറ്റുമെന്ന ആലോചനയില്‍ ഒരു മൂന്നാംഗ്രൂപ്പിന് കണ്ണടച്ചതും സുധീരന് തിരിച്ചടിയായി.
നിലപാടുകളെ നമിക്കുമ്പോഴും പാര്‍ട്ടി പോയ മൂന്ന് വര്‍ഷം എവിടെയെത്തിയെന്ന ചോദ്യത്തിന് വി.എം.സുധീരന് മറുപടി കാണില്ല. പാര്‍ട്ടിയെ ഏകോപിപ്പിക്കുന്നതിന് പ്രധാന തടസ്സം മുതിര്‍ന്ന നേതാക്കളില്‍നിന്നും ഇരു ഗ്രൂപ്പുകളില്‍നിന്നും ഉണ്ടായ എതിര്‍ നിലപാടുകളായിരുന്നുവെങ്കിലും അതിനെ അതിജീവിക്കാനായില്ലെന്നതിന് ന്യായീകരണങ്ങളില്ല. ഫലത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടാനെടുത്ത വാളില്‍ പാര്‍ട്ടിക്കും പരുക്കേറ്റെന്നുസാരം. സംഘടനയെ ഏകോപിപ്പിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി. ആളെക്കൂട്ടാനുള്ള ശ്രമങ്ങളാകട്ടെ സുധീരന്‍ അനുഭാവികളുടെ ഒരു മൂന്നാംഗ്രൂപ്പിലേക്കും കാര്യങ്ങളെത്തിച്ചു. ടി എന്‍ പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ലാലി വിന്‍സെന്റ്, പാലോട് രവി, കെ പി അനില്‍കുമാര്‍, വി വി പ്രകാശ് തുടങ്ങിയവരുടെ കൂട്ടം പുതിയ ചേരിയുടെ വക്താക്കളായി. ആദര്‍ശങ്ങളില്‍ തട്ടി പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറയിളകിയെന്നതും ഹൈക്കമാന്‍ഡിനെ ഇരുത്തിചിന്തിപ്പിക്കുന്നുണ്ടാകും. അതെല്ലാം ഓര്‍ത്തുതന്നെയാകും പാതിവഴിയിലെ പടിയിറക്കവും
സുധീരനിറങ്ങിയശേഷമുള്ള നേതാക്കളുടെ മുതലക്കണ്ണീരും കാണാതെ പോകരുത്. തീരാനഷ്ടമെന്ന് തോരാക്കണ്ണീരൊഴുക്കിയവരാര്‍ക്കും തന്നെ സുധീരന് പൂട്ടിട്ട പട്ടികയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പുകച്ചുപുറത്തുചാടിക്കുന്നത് വിജയമല്ലെന്ന തിരിച്ചറിവുമുണ്ടായാല്‍ കൊള്ളാം. ഒപ്പം രാജിയുമൊരു രാഷ്ട്രീയമാണെന്നും പദവിമാത്രമല്ല പാര്‍ട്ടിയെന്നും സുധീരന്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്.
ഇനിയാരാകും പുതിയ അധ്യക്ഷന്‍. പേരുകള്‍ പലതുമുയരുന്നുണ്ട്, പ്രതിപക്ഷ· നേതാവിനൊപ്പം നീങ്ങാന്‍ ഉമ്മന്‍ചാണ്ടി, ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായി കെ.വി.തോമസ്, ഗ്രൂപ്പളന്ന് തിരുവഞ്ചൂരോ മുരളിയോ, സമുദായ സന്തുലനം നോക്കി പി.ടി.തോമസ്, തലമുറമാറ്റത്തിനായി വി.ഡി.സതീശന്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളേറെ. ആരെ അരിയിട്ടുവാഴിക്കാനാണ് ഉദ്ദേശമെങ്കിലും ഒന്നു ഇരുന്ന് ചിന്തിക്കണം. വരുന്ന തിരഞ്ഞെടുപ്പ് ഫലമെല്ലാം എടുത്തുപഠിക്കണം. ഒരു സൈക്കിളില്‍ ഏറിയിട്ടും ഏറെദൂരം പോകാനാകാതെ, ഒരു ഏണിപ്പടി ചാരിയിട്ടും ഏറെ ഉയരത്തില്‍ ഏറാനാകാതെ പാര്‍ട്ടി പുറകോട്ടുതന്നെയാണ്.