തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉദ്ഘാടന മഹാമഹങ്ങൾ പൊടിപൊടിക്കുന്നതിനെ കുറിച്ച് പറയാതെവയ്യ നേരത്തേ പറഞ്ഞിട്ടുണ്ട്. അതിനോട് കൂട്ടിച്ചേർക്കാതിരിക്കാൻ കഴിയില്ല തിരുവന്തപുരത്ത് നടന്ന വേറൊരു ഉ്ദഘാടനം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഇങ്ങനെ ഉദ്ഘാടനം ചെയ്ത രണ്ടാം മെഡിക്കൽ കോളജ് സിനിമാ സെറ്റുപോലെയാണ്. തട്ടിക്കൂട്ടി ഒരുക്കിയ സൗകര്യങ്ങൾ വച്ച് മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തത് ശുംഭത്തരമാണെന്നും വി.എസ്. പറഞ്ഞു. അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചതെന്താണ്?
വെളുക്കാൻ തേച്ചതു പാണ്ടായി എന്നു പറഞ്ഞപോലെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കാര്യം. പരാധീനതകൾക്കിടയിലും അത്യാവശ്യം ഭംഗിയായി നടന്നുകൊണ്ടിരുന്ന ആശുപത്രിയാണിത്. പെട്ടന്നൊരുനാൾ ജനറൽ ആശുപത്രിയുടെ ബോർഡു മാത്രം മാറ്റി മെഡിക്കൽ കോളേജാക്കി. ആദ്യ ഘട്ടത്തിൽ തന്നെ 11ാം വാർഡ് ഒഴിപ്പിച്ചു. ഇതോടെ 120 കിടക്കകൾക്കുള്ള സൗകര്യം ഇല്ലാതായി. പ്രതിദിനം 2000 പേരാണ് ജനറൽ ആശുപത്രിയിലെ ഒപികളിലെത്തുന്നത്. ജനറലാശുപത്രി റഫറൽ ആശുപത്രിയാകുന്നതോടെ ഈ സേവനവും നിലയ്ക്കും. നിലവിൽ 747 കിടക്കകളാണുള്ളത്.
മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കാൻ 450 കിടക്കകളുടെ ആവശ്യമേയുള്ളു. അതുകൊണ്ട് വാർഡുകളും കെട്ടിടങ്ങളും ക്ളാസ് മുറികളും ലാബുകളുമാക്കി മാറ്റാനാണ് നീക്കം. ജനറൽ ആശുപത്രിയുടെ കെട്ടിടങ്ങളും സൗകര്യങ്ങളും നിലനിർത്തിക്കൊണ്ട് പുതിയ മെഡിക്കൽ കോളേജ് എന്നതായിരുന്നു സർക്കാർ വാഗ്ദാനം. പക്ഷേ ഇപ്പോൾ നടക്കുന്നത് ജനറൽ ആശുപത്രിയുടെ കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് മെഡിക്കൽ കോളേജിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും.
ഉള്ളതു പറഞ്ഞാൽ ജനറൽ ആശുപത്രി ഇല്ലാതായി. മെഡിക്കൽ കോളേജാകട്ടെ കടലാസിലും. സർവത്ര ആശയക്കുഴപ്പം. ഈ തട്ടിക്കൂട്ട് മെഡിക്കൽ കോളേജുകൊണ്ട് ആർക്കങ്കിലും ഉപകാരമുണ്ടോ എന്നു ചോദിച്ചാൽ അതിനുമാത്രം ഉത്തരമില്ല.
ജനറൽ ആശുപത്രി ഇല്ലാതായി. അത് ആരോഗ്യ ഡയറക്ടറേറ്റിന്റെ കീഴിലായിരുന്നു. മെഡിക്കൽ കോളജ് ആകട്ടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലു. ഏതായാലും ഉളള സ്ഥലത്ത് പുതിയ കെട്ടിടം പണി പുരോഗമിക്കുകയാണ്. അതിനിടെ പണിതീരാത്ത കെട്ടിടത്തിൽ കുമ്മായം പൂശി ഉദ്ഘാടന മാമാങ്കം നടത്തി. ഇതെല്ലാം നേരിൽക്കാണാനാണ് വി.എസ്. എത്തിയത്.
സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെങ്കിലും 109 ഡോക്ടർമാരെയും 23 പാരാമെഡിക്കൽ ജീവനക്കാരെയും പുതിയ മെഡിക്കൽ കോളജിൽ നിയമിച്ചുകഴിഞ്ഞു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും തടസ്സമുണ്ടാക്കുന്നത് ഡോക്ടർമാരുടെ സംഘടന മാത്രം ആണെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്.
അടുത്തിടെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ പ്രതിനിധികൾ മെഡിക്കൽ കോളേജ് സന്ദർശിക്കാനെത്തി. ഡോക്ടർമാരുടെ തന്നെ ഗോ ബാക്ക് വിളികളാണ് ഇവരെ എതിരേറ്റത്. പൈതൃകപ്രാധാന്യമുള്ള ജനറൽ ആശുപത്രി ഇല്ലാതാകുന്നത് ചെറുക്കുകമാത്രമാണ് ചെയ്തതെന്ന് കെ.ജി.എം.ഒ.എ നേതാക്കൾ പറയുന്നു
പുതിയ മെഡിക്കൽ കോളേജിൽ സർജിക്കൽ മെഡിക്കൽ ഒ.പികൾ തുടങ്ങാനുള്ള നീക്കം തുടക്കത്തിലെ തന്നെ പൊളിഞ്ഞിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഒ.പി ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ ഡോക്ടർമാർതന്നെ പ്രതിഷേധിച്ചതോടെയാണ് ആരോഗ്യമന്ത്രി ഇടപെട്ട് തീരുമാനം മരവിപ്പിച്ചത്.
തിരുവനന്തപുരത്ത് അഞ്ചു കിലോമീറ്ററിനുള്ളിൽ രണ്ടാമത്തെ മെഡിക്കൽ കോളേജാണ് ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നത്. നിലവിലുള്ള മെഡിക്കൽ കോളേജ് പരാധീനതകളിൽ വീർപ്പു മുട്ടുമ്പോഴാണ് തൊട്ടടുത്ത് കടലാസിലെ സൗകര്യങ്ങളുമായി അടുത്ത മെഡിക്കൽ കോളേജ് ഉയരുന്നതെന്നു കൂടി ഒാർക്കണം.
തിരുവനന്തപുരം, കോന്നി, പാരിപ്പള്ളി, ഹരിപ്പാട്, കാസർകോട്, ഇടുക്കി, മഞ്ചേരി എന്നിവടങ്ങളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജെന്ന യു.ഡി.എഫ് നയമനുസരിച്ചാണിത്. എന്നാൽ നയത്തിന്റെ മറവിൽ അടുത്തടുത്ത് മെഡിക്കൽ കോളജുകൾ തട്ടിക്കൂട്ടി. ഒരെണ്ണം ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും തുടങ്ങി. പാവപ്പെട്ട രോഗികൾക്ക് ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങൾകൂടി ഇല്ലാതായതു മിച്ചം.
മെഡിക്കൽ കോളേജുകളുടെ എണ്ണം കൂടുന്നത് സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ അതു പൊതുജനങ്ങൾക്ക് ഉപകാരപ്പെടണം. ഒപ്പം നിലവിലുളള മെഡിക്കൽ കോളേജുകളുടെ ദുരവസ്ഥയിലേയ്ക്ക് ആരോഗ്യമന്തിയും പരിവാരങ്ങളും കണ്ണു തുറന്നു നോക്കുന്നതും നന്നാകും. വികസനനേട്ടങ്ങളുടെ പട്ടിക പെരുപ്പിക്കാൻ വേണ്ടി പാവപ്പെട്ട രോഗികൾക്ക് കിട്ടുന്ന ചികിൽസ പോലും നിഷേധിച്ചാൽ വോട്ടല്ല വീക്കാണ് വോട്ടർമാരിൽ നിന്ന് കിട്ടുക.