സ്വാശ്രയസമരം പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഒരു മറയുമില്ലാതെ പുറത്തുകൊണ്ടുവന്നതും കണ്ടു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചവരുടെ ഹര്‍ത്താല്‍ കടുത്ത വിരോധാഭാസമായി പാതയോരത്തും കോടതിമുറ്റത്തും നിയമസഭയിലുമെല്ലാം ഹര്‍ത്താലിനെതിരെ വാ കീറിയവരുടെ ഹര്‍ത്താല്‍ ആഘോഷം. പറയാതെ വയ്യ, ശ്രീ രമേശ് ചെന്നിത്തല, പൊതുജനം, അവര്‍ കാണുന്നുണ്ട് ഈ പൊയ്മുഖം
സ്വാശ്രയം ഒരു ആശ്രയം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. കാരണം കരകാണാക്കയത്തില്‍ കയ്യുംകാലുമിട്ടടിക്കുന്ന കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ കിട്ടിയ ഒരു പിടിവള്ളിയാണിത്. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കുട്ടികളും മുതിര്‍ന്നവരുമെല്ലാം വീണുകിട്ടിയ സ്വാശ്രയ വടിയില്‍ കൊടികെട്ടി കോമരം തുള്ളുന്നതും. എന്നാല്‍ ആ വടിയെടുത്തെറിയുമ്പോള്‍ അത് തിരിഞ്ഞുകൊള്ളരുതെന്ന് മാത്രം. പറഞ്ഞുവരുന്നത് തിളച്ചുപൊന്താന്‍ സമരച്ചേരുവയില്‍ ചേര്‍ത്ത ഹര്‍ത്താലിനെക്കുറിച്ചു തന്നെയാണ്
രമേശ് ചെന്നിത്തലയുടെ ഹര്‍ത്താല്‍ ആഹ്വാനവും എന്നത്തെയുംപ്പോലെ ജനജീവിതം മുട്ടിച്ച ഒരു പകലില്‍ തീര്‍ന്നു. സ്വാശ്രയകാലത്ത് പുറത്തെടുത്ത പുതഞ്ഞുപോയ പാര്‍ട്ടിച്ചക്രം അല്‍പ്പം കൂടി മുന്നോട്ടുരുണ്ടു. എന്നാല്‍ ഒന്നുപിന്നോട്ടുനടന്നാല്‍ ഇതേകൂട്ടര്‍ക്കു കാണാം, കേള്‍ക്കാം എന്തായിരുന്നു ഈ വിഷയങ്ങളില്‍ അവര്‍ ഉറക്കെപ്പറഞ്ഞ നിലപാടുകളെന്ന്.
ഫെയ്സ്ബുക്കില്‍ വെണ്ടക്കാവലുപ്പത്തിലെഴുതി ലൈക്കുകളുടെ എണ്ണം മൈക്കില്‍ വിളമ്പി ഹര്‍ത്താല്‍ നിയന്ത്രണ ബില്ലും ചുമന്ന് നിയമസഭയിലേക്ക് വന്ന പഴയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിലേക്ക് എത്താന്‍ ഒരുപാട് ദൂരമൊന്നും പുറകോട്ടുനടക്കണ്ട. ഹര്‍ത്താലെന്ന കൊടുംവിപത്തിനെ കുഴിച്ചുമൂടാനിറങ്ങിയവര്‍ വേറെയുമുണ്ടായിരുന്നു കോണ്‍ഗ്രസില്‍.
ഇന്ന് സ്വാശ്രയസമരത്തിന്റെ ഭാഗമായി ഡീനും ഷാഫിയും ഹൈബിയുമെല്ലാം നിരാഹാരം ഇരിക്കുന്നതുപോലെ ഒരു ഏകദിന ഉണ്ണാവ്രതം ഇന്നലെ ഹര്‍ത്താലിനെതിരെ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം.ഹസനും ഇരുന്നിട്ടുണ്ട്. പാര്‍ട്ടിയും നേതാവും അണികളും അത് മറന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് മറവിരോഗമില്ലെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ
അതല്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് ഓര്‍മകളേക്കാള്‍ പ്രിയം മറവികളോടാണ്. പലതും പറഞ്ഞൊപ്പംകൂട്ടിയാല്‍ പിന്നെ മറവികളില്‍ അവര്‍ മതിമറക്കും. അതിലൊരാളാണ് ചെന്നിത്തലയെങ്കില്‍, തെറ്റിയെന്ന് പറിയാതെ, തിരുത്താനൊരുങ്ങാതെ താങ്കള്‍ക്ക് മുന്നോട്ട് പോകാം. അതല്ലെങ്കില്‍ തിരുത്തുക തന്നെ വേണം. ആ തിരുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്ത മറുപടിപോലെ മലര്‍ന്നുകിടന്ന് തുപ്പുന്നത് ആകരുതെന്ന് മാത്രം
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യമെത്തുക കെ.പി.സി.സിയുടെ പേജിലാണെന്നത് രമേശ് ചെന്നിത്തലയ്ക്ക് അറിവുള്ളകാര്യമാണോ? എന്റെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു നിങ്ങളുടെ സ്വാതന്ത്ര്യം എന്ന നിര്‍വചനമെല്ലാം കടമെടുത്ത് ഒരു പുതുയുഗത്തിന്റെ നാന്ദിയെന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തന്നെ ചെന്നിത്തലുടെ ഈ വാദത്തിനുള്ള മറുപടികള്‍ കാണാം. മുന്ന് ദിവസം മുന്‍പ് മുന്നറിയിപ്പു നല്‍കണം, ഈടായി പണം നല്‍കണമെന്നെല്ലാമുള്ള ബില്ലിലെ വ്യവസ്ഥകള്‍ ഒന്നും തന്നെ പാലിക്കാതെയായിരുന്നു തലസ്ഥാനത്ത് അരങ്ങേറിയ ഹര്‍ത്താല്‍ ആചാരമെന്നറിയാന്‍ ഈ ദ്യശ്യങ്ങള്‍ മാത്രം മതിയാകില്ലേ. മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ് പ്രതിപക്ഷനേതാവിനെ തേടിയെത്തിയതും ഹര്‍ത്താല്‍ അതിരുവിട്ടതിന്റെ തെളിവുതന്നെയല്ലേ.
നാളെ ഹർത്താലുണ്ടോ എന്ന ചോദ്യത്തിനാകും ഒരു പക്ഷേ ഒരു മാധ്യമസ്ഥാപനം ഏറ്റവുമധികം ഉത്തരം നൽകിയതെന്ന് പറഞ്ഞാൽ അതില്‍ അതിശയോക്്തി കാണില്ല. ഹര്‍ത്താലുലക്കുന്ന ജീവിതങ്ങളേറെയുണ്ടെന്നതിന് അതുമാത്രം മതി സാക്ഷ്യം. അതിനാല്‍ പഴയ സര്‍ക്കാരിന്റെ നിയന്ത്രണബില്‍ സ്വാഗതാര്‍ഹം തന്നെയായിരുന്നു. എന്നാല്‍ അത് മറന്നെറിയാനുള്ള, മൈലേജ് കൂട്ടാനുള്ള വിലകുറഞ്ഞ വീമ്പുപറച്ചില്‍ മാത്രമായിരുന്നുവെന്ന് ഇന്ന് എങ്ങനെ പറയാതിരിക്കും?