മന്ത്രി എം.എം.മണി ചെയ്ത തെറ്റ് എന്താണ്? ചോദ്യത്തിലും ഉത്തരത്തിലും വ്യക്തത വേണം. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് എന്നാണ് മറുപടിയെങ്കില്‍ സി.പി.എം. ഒരു ചോദ്യത്തിനു കൂടി മറുപടി പറയണം. വ്യക്തിയുടെ രാഷ്ട്രീയശൈലിയെന്നു ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും മറുപടി പറയണം. എന്താണ് ഈ രാഷ്ട്രീയം? എന്തിനു വേണ്ടിയാണ് രാഷ്ട്രീയം നിലകൊള്ളേണ്ടത്? രാഷ്ട്രീയത്തില്‍ ഉത്തരം മുട്ടുമ്പോള്‍ വ്യക്തികളെയും സ്ത്രീത്വത്തെയും അപമാനിച്ച്, ഞരമ്പുരോഗികളുടെ കൈയടിക്കു വേണ്ടി വിടുവായത്തം പറയുന്നതിനെ രാഷ്ട്രീയത്തിന്റെ ചെലവില്‍ വരവു വയ്ക്കരുത്. അത് രാഷ്ട്രീയവുമല്ല, ഇടതുപക്ഷവുമല്ല. കൂട്ടത്തില്‍ ഒന്നു കൂടി, ഇത്തവണ ഈ പ്രസംഗത്തില്‍, മണി പെമ്പിളൈ സമരത്തെ അപമാനിച്ചുവെന്ന് പറഞ്ഞുവച്ചത് തെറ്റാണ്. ഇതിനു മുന്‍പും പിന്‍പും എം.എം.മണി അത് ചെയ്തിട്ടുണ്ട് എന്നത് തെറ്റായ ഒരു തലക്കെട്ടിനെ ന്യായീകരിക്കുന്നില്ലെന്നു പറയാതെവയ്യ. എം.എം.മണി ചെയ്ത തെറ്റ് എന്ത് എന്നതില്‍ മറ്റാര്‍ക്കുമില്ലെങ്കിലും വാര്‍ത്ത കൈകാര്യം ചെയ്യുന്നവര്‍ക്ക് വ്യക്തതക്കുറവ് പാടില്ല.
എങ്ങനെയും വ്യാഖ്യാനിക്കാന്‍ ഇടമൊഴിച്ചിട്ടാണ് എം.എം.മണി ഈ പ്രയോഗങ്ങള്‍ നടത്തിയത് എന്നത് , പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആക്ഷേപിച്ച് എം.എം.മണി എന്ന തലക്കെട്ടിനെ ന്യായീകരിക്കുന്നില്ല. ദുഃസൂചനകളുമായി എം.എം.മണിയെന്നു വരെ പറയാം. പക്ഷേ അത് മാധ്യമപ്രവര്‍ത്തകരെയാണ് ഉന്നംവച്ചത് എന്ന് കൃത്യമായി പറയാതിരിക്കുന്നതിനേക്കാള്‍ വലിയ തെറ്റാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെയെന്ന് ഉറപ്പിച്ചു പറഞ്ഞുവച്ചത്. ആശയക്കുഴപ്പമാണ് തലക്കെട്ടായതെങ്കില്‍ അതല്ല പറഞ്ഞതെന്ന് എം.എം.മണി തന്നെ നിയമസഭയിലും പുറത്തും വിശദീകരിച്ചപ്പോള്‍ തിരുത്താനും അവസരമുണ്ടായിരുന്നു. അതുണ്ടായില്ലെന്നത് ന്യായീകരണങ്ങളില്ലാത്ത പിഴവു തന്നെയാണ്. മറ്റുള്ളവരെ തെറ്റു തിരുത്താന്‍ പ്രേരിപ്പിക്കേണ്ട മാധ്യമങ്ങള്‍ക്ക് വസ്തുത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്താനും ബാധ്യതയുണ്ട്.
തെറ്റെന്നു ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ടാകുന്നത് സ്വയം അത് തിരിച്ചറിയുകയും സമ്മതിക്കുകയും കൂടി ചെയ്യുമ്പോഴാണ്. അതുണ്ടാകാതിരിക്കുന്നതിന്റെ അപകടങ്ങള്‍ കൂടി കാണണം. എം.എം.മണിയുടെ ആ പ്രസംഗം തെറ്റു തന്നെയായിരുന്നു. പക്ഷേ തെറ്റ് എന്തെന്ന്, ശരിയായി ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയാതെ പോയതെന്തുകൊണ്ടാണ്? എന്തിനോ വേണ്ടിയൊരു നടപടിയെന്നു പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുമ്പോള്‍ ഉത്തരം മുട്ടിക്കേണ്ട മറുചോദ്യങ്ങള്‍ നിശബ്ദമാകുന്നു. അത് എം.എം.മണിയുടെ, അപമാനിച്ചിരുത്തുകയെന്ന മനുഷ്യത്വവിരുദ്ധമായ ശൈലിയെ ന്യായീകരിക്കാന്‍ ന്യായീകരണവിഭാഗത്തിന് മുതല്‍ക്കൂട്ടായി വിട്ടുകൊടുത്തതും വസ്തുതാപരമായി ശരിയാണോ?
പെമ്പിളൈ ഒരുമൈ സമരത്തിനിടെ ഉദ്യോഗസ്ഥരും മാധ്യമപ്രവര‍്‍ത്തകരും കൂടി കുടിയും സകലവൃത്തികേടുകളും നടത്തിയെന്നാണ് ഉദ്ദേശിച്ചതെന്നാണ് മന്ത്രി മണിയുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ക്കു മനുഷ്യാവകാശമില്ലേയെന്ന കോടതിയുടെ ചോദ്യം മാത്രമല്ല പ്രശ്നം. ഒരു നേതാവ് തന്നെ വിശ്വസിക്കുന്ന, പിന്തുടരുന്ന ജനങ്ങളോട് പറയാന് പാടില്ലാത്ത ഭാഷയാണ് എം.എം.മണി ആ പ്രസംഗത്തിലുടനീളം ഉപയോഗിച്ചത്. ഒരു മന്ത്രി തന്‍റെകൂടി കീഴില്‍ പ്രവര‍്ത്തിക്കുന്ന ഒരുദ്യോഗസ്ഥനെക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഭരണഘടനാഉത്തരവാദിത്തമുള്ള ഒരു പദവിയിലിരിക്കുന്നയാള്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഉപയോഗിച്ചുകൂടാത്ത ഭാഷയാണത്. എല്ലാറ്റിലും ഉപരിയായി ഒരു മനുഷ്യന്‍ മറ്റു മനുഷ്യരോട് പറയരുതാത്ത പ്രയോഗങ്ങളാണ് ഒരു തെളിവുമില്ലാതെ, അടിസ്ഥാനമില്ലാതെ, അവകാശമില്ലാതെ വിളിച്ചുകൂവിയത്. അത് തെറ്റാണ്. തുടര്‍ച്ചയായ തെറ്റുകളാണ് ഈ ഭാഷയില്‍ നമ്മുടെ മന്ത്രി നമുക്കു മേല്‍ അടിച്ചേല്‍പിക്കുന്നതെന്ന് സമ്മതിക്കാന്‍, തിരുത്താന്‍ പാര്‍ട്ടിക്കു മടി തോന്നുന്നതെന്തിനാണ്?
രാജാക്കാട് നടന്ന വിവാദപ്രസംഗത്തില്‍ പെമ്പിളൈ ഒരുമക്കാരെ നേരെ പറഞ്ഞിട്ടില്ല എന്നു ന്യായീകരിക്കുന്ന പാര്‍ട്ടി, എം.എം.മണി നേരെ പറഞ്ഞപ്പോഴൊക്കെ എവിടെയായിരുന്നു?
കേട്ടു ചിരിച്ചതേയുള്ളൂ മുന്നിലിരിക്കുന്ന ജനക്കൂട്ടം മാത്രമല്ല, ആണ്കോയ്മയുടെ ന്യായീകരണം പേറുന്ന ഭൂരിപക്ഷവും. നിലപാടിന്റെ പേരില് ഒരു മുതിര്ന്ന രാഷ്ട്രീയനേതാവില് നിന്ന് നേരിടേണ്ടിവന്ന അപമാനം പൊള്ളിച്ചവര് മാത്രം ഈ നീറ്റല് മറക്കില്ല. അവരാരും രാഷ്ട്രീയശത്രുക്കള് പോലുമായിരുന്നില്ല. ഒരു വനിതാപ്രിന്സിപ്പല്, മകന്റെ മരണത്തിന് നീതി ചോദിച്ചെത്തിയ അമ്മ, കയ്യേറ്റം വിലയിരുത്താന് ഇടതുസര്ക്കാര് തന്നെ ചുമതലപ്പെടുത്തിയ വനിതാഉദ്യോഗസ്ഥ. അപമാനം സ്ത്രീകള്ക്കു മാത്രമല്ല, മൂന്നാർ ദൗത്യം സ്തുത്യര്ഹമായ സിവില്സര്വീസ് സേവനത്തെത്തന്നെ പിടിച്ചുലച്ച കെ.സുരേഷ്കുമാര് തുടങ്ങി പുരുഷന്മാര്ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും കൈയുംകണക്കുമില്ല.
ഈ ആക്ഷേപങ്ങളൊക്കെ ഉയര്‍ത്തി മണി എന്ന നേതാവ് തകര്‍ത്താടിയപ്പോഴെല്ലാം ഈ പാര്‍ട്ടി ഉറങ്ങുകയായിരുന്നോ? അതോ ഇന്നു പ്രതികരിച്ച നേതാക്കളൊക്കെ അന്ന് കണ്ണും കാതും കൊട്ടിയടച്ചിരുന്നോ? ശരിയാണ്, അവരെല്ലാം ഒറ്റയായി അപമാനിതരായവരാണ്. പെമ്പിളൈ ഒരുമക്കാര്‍ക്കുള്ള സംഘടിതബലം പോലുമില്ലാത്ത ഒറ്റയായ സ്ത്രീകളായിരുന്നു അവരെല്ലാം. പ്രതിഷേധിക്കാനും പിന്തുണയ്ക്കാനും ആരുമില്ലാതെ അപമാനം കടിച്ചമര്‍ത്തി പിന്‍വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. അവഗണിക്കാനാകാത്ത പ്രതിഷേധം ഉയര്ന്നുവന്നപ്പോള്‍ മാത്രം പാര്‍ട്ടി കഷ്ടപ്പെട്ട് ശാസിച്ചിരിക്കുന്നു. എന്നിട്ട് കാരണം വിശദീകരിക്കാന്‍ സൗകര്യമില്ലെന്ന് ജനങ്ങളുെട മുഖത്തു നോക്കി പ്രഖ്യാപിക്കുന്നു.
ഈ ഒരൊറ്റ പരാമര്ശത്തിന്റെയും പേരില് എം.എം.മണിക്കെതിരെ സി.പി.എം എന്ന പ്രസ്ഥാനം നടപടിയെടുത്തിട്ടില്ലെന്നും പ്രത്യേകം ഓര്ക്കണം. നേരത്തെ ഒരിക്കല് നടപടിയെടുത്തത് വണ് ടൂ ത്രീ പ്രസംഗത്തിന്റെ പേരിലാണ്. പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്. വ്യക്തികളെ , പ്രത്യേകിച്ച് വനിതകളെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട ഈ ആക്ഷേപങ്ങളൊന്നും പാര്ട്ിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം. പരോക്ഷമായി പറഞ്ഞുവയ്ക്കുന്നതാണ് ഭയപ്പെടുത്തുന്നത്. പാര്ട്ടിയുടെ പ്രതിച്ഛായയുടെ അത്രയും വിലയുള്ളതല്ല, സ്ത്രീകളുടെ അഭിമാനമെന്നുതന്നെ. എം.എം.മണിയെ ന്യായീകരിച്ച അത്രയും തവണ സി.പി.എം. സ്വയം അപമാനിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
എം.എം.മണിയുടെ ദ്വയാര്ഥപ്രയോഗങ്ങളും ആക്ഷേപകരമായ ശൈലിയും സി.പി.എമ്മിനു കൂടിയേ തീരൂവെങ്കില്‍ പാര്ട്ടി അത് അഭിമാനമായി കൊണ്ടു നടക്കട്ടെ. പക്ഷേ മന്ത്രി എം.എം.മണി കേരളത്തിലെ ഭരണകൂടത്തെയാണ് പ്രതിനിധീകരിക്കുന്നത്. മന്ത്രിയില് നിന്ന് ഈ ശൈലി സ്വീകാര്യമല്ല. വിചിത്രവാദം സി.പി.എം. എന്ന പ്രസ്ഥാനം ഉയര്ത്തുന്നതാണ്. പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയതുകൊണ്ട് എം.എം.മണിക്കെതിരെ നടപടി. പക്ഷേ മന്ത്രിസ്ഥാനത്തു നിന്നു നീക്കാന് മാത്രം വലിയ കുറ്റം മണി ചെയ്തിട്ടില്ല. എന്നുവച്ചാല് പാര്ട്ടിയാണ് വലുത്, പൊതുജനമല്ല. എന്തുകൊണ്ട് രാജിയില്ല എന്നതല്ല ചോദ്യം. പാര്ട്ടിക്കും ജനങ്ങള്ക്കും എന്തുകൊണ്ട് രണ്ടു നീതി എന്നു തന്നെയാണ്. മാധ്യമങ്ങളോ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായ നടപടികള്‍ ചെയ്തുവെങ്കില്‍ സര്‍ക്കാര‍് ആര്‍ജവത്തോടെ നടപടിയെടുക്കണം. പകരം മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യതയിലേക്ക് ഒളിക്യാമറ വയ്ക്്കുന്നതും സമരം പൊളിക്കാന്‍ പാതിരാത്രിക്ക് പന്തല്‍ പൊളിക്കാന്‍ നടക്കുന്നതും രാഷ്ട്രീയമായിരുന്നോയെന്ന് രാഷ്ട്രീയം പറയുന്നവര്‍ ഒരുവട്ടമല്ല, പലവട്ടം ആലോചിക്കണം. മാധ്യമപ്രവര്‍ത്തകര്‍ മദ്യപിക്കുന്ന വീഡിയോ പൊതുസ്ഥലത്ത് സ്ക്രീന്‍ കെട്ടി പ്രദര്‍ശിപ്പിച്ച് സ്വയം കയ്യടിക്കുന്ന യുവജനരാഷ്ട്രീയസംഘടന സദാചാരഗുണ്ടായിസത്തേക്കാള്‍ തരം താഴ്ന്ന നിലപാട് സ്വീകരിച്ചത് ഏതു പുരോഗമനരാഷ്ട്രീയത്തെ പ്രതിനിധീകരിച്ചാണ് എന്നും സ്വയം വിലയിരുത്തണം.
ഇതല്ല രാഷ്ട്രീയസംവാദമെന്ന് എം.എം.മണിയോട് മാത്രമല്ല പറയേണ്ടതെന്നും മറക്കുന്നില്ല. ആദരണീയനായ വി.എസ്.മുതല് വ്യക്തികള്ക്കെതിരെ ആക്ഷേപം ചൊരിയാന് ലൈംഗികച്ചുവയുള്ള പരാമര്ശങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ട്. കേട്ടുചിരിക്കാനും കൈയടിക്കാനും സമൂഹവുമുണ്ടായിട്ടുണ്ട്. ഈ രാഷ്ട്രീയശൈലി അപകടകരമാണ്.
തെറ്റാണ് എന്ന് ഉറപ്പിച്ചുപറയാനുള്ള ആര്ജവം സമൂഹമാകെയാണ് കാണിക്കേണ്ടത്. എന്നുവച്ചാല് ഞാനും നിങ്ങളും നേതാക്കളും അണികളുമടങ്ങുന്ന സമൂഹം. രാഷ്ട്രീയം പറയാന് വ്യക്തികളെ ലൈംഗികച്ചുവയോടെ ആക്ഷേപിക്കുന്നുവെങ്കില് അത് ഒരൊറ്റ കാര്യമാണ് സ്ഥാപിക്കുന്നതെന്ന് പറഞ്ഞുകൊണ്ടു നിര്ത്തട്ടെ. നിങ്ങള് ഒരു ആത്മവിശ്വാസമില്ലാത്ത മനുഷ്യനാണ്.