ഒരു ജീവന്‍റെ വില വേണ്ടിവന്നു, അനീതികളുെട ചില്ലു വീണുടയാന്‍. പക്ഷേ ഇപ്പോഴും വൈകാരികത മാത്രമാണ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍ സ്വാശ്രയലോകം കേരളത്തെയെത്തിച്ചിരിക്കുന്ന പടുകുഴികള്‍ക്ക് ആഴമേറുകയേയുള്ളൂവെന്നു പറയാതെ വയ്യ.. ജിഷ്ണു മാത്രമല്ല, സ്വാശ്രയക്കൊള്ളയുടെ രക്തസാക്ഷികളെന്നു തിരിച്ചറിയുകയെന്നതു കൂടി പ്രധാനമാണ് ഈ നിര്‍ണായകവേളയില്‍
ജിഷ്ണു പ്രണോയ് എന്ന പേരില്‍ സ്വരുക്കൂട്ടിയ സ്വപ്നങ്ങളും കൂടിയാണ് നെഹ്റുകോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. മിടുക്കനായ എഞ്ചിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി പരീക്ഷയ്ക്കിടെ കോപ്പിയടിക്ക് പിടിക്കപ്പെട്ടുവെന്നും ഗുണദോഷിച്ചതിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയെന്നുമാണ് നെഹ്റുകോളജ് മാനേജ്മെന്റ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജ് തല്ലിത്തകര്‍ക്കും വരെ, മറ്റു വിദ്യാര്‍ഥിസംഘടനകള്‍ കൂടി ചേര്‍ന്ന് നെഹ്റു ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ശക്തമായ പ്രതിഷേധം നടത്തും വരെ ഇതേ ന്യായം ആവര്‍ത്തിക്കപ്പെട്ടു.
പക്ഷേ അത്ര തന്നെ സമയം മതിയായിരുന്നു, അടക്കിപ്പിടിച്ച പ്രതിഷേധങ്ങള്‍ പുറത്തു വരാന്‍. ചിരിച്ചാല്‍ ഫൈനടിക്കുന്ന, മിണ്ടിയാല്‍ ആയിരങ്ങള്‍ അടയ്ക്കേണ്ടി വരുന്ന, ആണും പെണ്ണും അന്യോന്യം നോക്കിയാല്‍ അസഭ്യം കേള്‍ക്കേണ്ടി വരുന്ന പീഡനക്യാംപുകളാണ് സ്വാശ്രയക്യാംപസുകള്‍ പലതുമെന്ന് വിദ്യാര്‍ഥികള്‍ പേടി മാറ്റിവച്ച് സാക്ഷ്യപ്പെടുത്തി.
വിദ്യാര്‍ഥിസംഘടനകള്‍ ഊക്കോടെ സ്വാശ്രയമതിലുകള്‍ ഭേദിച്ചെത്തി. മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വാനോളമുയര്‍ത്തി. മാനേജ്മെന്റുകളുടെ അടിമകളല്ല വിദ്യാര്‍ഥികളെന്നു തിരിച്ചറിയാന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഒരു ജീവന്‍ വേണ്ടി വന്നുവെന്നത് വിശ്വസിക്കാം. വിദ്യാര്‍ഥിസംഘടനകള്‍ അറിഞ്ഞില്ലേയെന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ എവിടെയായായിരുന്നുവെന്ന മറുചോദ്യം ഉത്തരമാകുമെന്ന സമാധാനം നിഷേധിക്കേണ്ടതുമല്ല.
ജിഷ്ണു വെറുതെ ജീവനൊടുക്കിയെന്ന് ആവര്‍ത്തിച്ചു പറയാന്‍ ധൈര്യം കാണിച്ച നെഹ്റുകോളജ് മാനേജ്മെന്റിന് ഒടുവില്‍ ഉത്തരവാദികള്‍ക്കെതിരെ പേരിനെങ്കിലും നടപടിയെടുക്കേണ്ടി വന്നത് വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന്റെ തന്നെ വിജയമാണ്. പക്ഷേ ചോദ്യങ്ങള്‍ തീരുകയല്ല, തുടങ്ങുക മാത്രമാണ് ചെയ്തതെന്ന് സാക്ഷ്യപ്പെടുത്തുന്നുന്നു മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളില്‍ തുടങ്ങി അങ്ങോളമിങ്ങോളമുള്ള കേരളത്തിലെ സ്വാശ്രയവിദ്യാര്‍ഥി സമൂഹം. ഇനിയുണ്ടാകേണ്ടത് നടപടി മാത്രമാണ്.
ക്രിമിനല്‍ നടപടി നേരിടേണ്ട സ്വാശ്രയമേധാവികളോട് എന്തു നടപടിയെടുക്കും സര്‍ക്കാര്‍ എന്നതാണ് ഇനിയുള്ള യഥാര്‍ഥ ചോദ്യം. അതോ പരിശോധനാസമിതിയെന്ന ഒത്തുതീര്‍പ്പിനൊടുവില്‍ തീരുമോ മുദ്രാവാക്യങ്ങളുടെ വീറും വാശിയും? കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇടിമുറികള്‍ക്കു വിട്ടു കൊടുത്ത രക്ഷിതാക്കളോടും ചോദ്യങ്ങളെറിയാം. പക്ഷേ സംവാദങ്ങള്‍ക്കൊടുവിലും ബാക്കിയാകും വിദ്യാഭ്യാസം കച്ചവടമാക്കിയവരുടെ ഉത്തരവാദിത്തം. സ്വാശ്രയമാണ് ഭാവിയെന്ന് ആണയിട്ട ഭരണാധികാരികള്‍ തന്നെയാണ് മറുപടി പറയേണ്ടത്.
സ്വാശ്രയവിദ്യാഭ്യാസം കേരളത്തില്‍ തുടക്കം മുതലേ അതിന്റെ സാമ്പത്തികഘടകങ്ങളില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉയര്‍ന്ന ഫീസും, ഫീസിനൊത്ത നിലവാരത്തില്‍ അച്ചടക്കവും ഉറപ്പാക്കാന്‍ മാനേജ്മെന്‍റുകള്‍ക്ക് മൗനസമ്മതം നല്‍കിയത് ഭരണകൂടങ്ങള്‍ തന്നെയാണ്. നിലവാരമുള്ള വിദ്യാഭ്യാസത്തിന് തടസം ക്യാംപസുകളിലെ സജീവരാഷ്ട്രീയമാണെന്നു ധരിച്ചു പോയ രക്ഷിതാക്കളും കുട്ടികള്‍ക്കുറപ്പാക്കിയത് അച്ചടക്കമുള്ള സൗകര്യങ്ങളാണ്. ഉയര്‍ന്ന ഫീസിന്റെ മൂല്യത്തിനൊത്ത മുടക്കുമുതല്‍ എന്ന പാക്കേജാണ് കുട്ടികളെ അടിമകളായി പീഡിപ്പിച്ച സ്വാശ്രയശൈലിക്ക് കരുത്തായത്. ജിഷ്ണുവിന്റെ മാത്രമല്ല, പുറത്തറിയാതെ പോയ ഒട്ടേറെ കുരുന്നുകളുടെ ജീവനെടുത്തത്. കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചു കൊലപ്പെടുത്താമെന്നല്ല സ്വാശ്രയകരാറിന്റെ അര്‍ഥമെന്നു പറയാന്‍ ചങ്കൂറ്റമില്ലാത്ത, ആത്മാര്‍ഥതയില്ലാത്ത ഭരണരാഷ്ട്രീയനേതൃത്വവും മാനേജ്മെന്റുകള്‍ക്കാണ് ഇക്കാലമത്രയും. ഒത്താശയേകി വന്നത്. വിദ്യാഭ്യാസം ലാഭകരമാകുകയെന്ന മുദ്രാവാക്യത്തില്‍ ഒപ്പിട്ട രക്ഷിതാക്കളില്‍ തന്നെയാണ് കേരളത്തിലെ വലിയൊരു വിഭാഗം രാഷ്ട്രീയനേതാക്കളുമെന്നതും മറക്കരുത്. സ്വന്തം കുട്ടികള്‍ സ്വാശ്രയകലാലയങ്ങളില്‍ സുതാര്യമല്ലാത്ത പ്രവേശനം നേടി പഠനം തുടരുമ്പോള്‍ രാഷ്ട്രീയമൗനത്തിന് അര്‍ഥവും ആഴവുമേറും. സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാകുമ്പോള്‍, ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം പ്രതിരോധമുയര്‍ത്തുന്ന രക്ഷിതാക്കള്‍ മതിയാകില്ല സ്വാശ്രയമാനേജ്മെന്റുകളോട് നീതിക്കായി യുദ്ധം നടത്താന്‍. സെലക്റ്റീവായ ജീവന്‍ വയ്ക്കലുകള്‍ക്ക് ന്യായം കണ്ടെത്താന് വിഷമിക്കുന്ന വിദ്യാര്‍ഥിസംഘടനകളിലും പ്രതീക്ഷയര്‍പ്പിക്കാനാകില്ല. സമഗ്രമായ സമീപനവും ഇടപെടലും ആവശ്യപ്പെടുന്നു സ്വാശ്രയവിദ്യാഭ്യാസം.
നിയന്ത്രണം സ്വാശ്രയകോളജുകളില് മാത്രമാണെന്നു ഊറ്റം കൊണ്ട് സമാധാനിക്കാനാകുമോ? ഇല്ലെന്നു വിളിച്ചു പറയുന്നുണ്ട്, കലാലയങ്ങള് കവര് ചെയ്തു മുന്നേറുന്ന സി.സി.ടി.വി വിപ്ലവം. എയ്ഡഡ് കോളജുകളിലും സര്ക്കാര് കലാലയങ്ങളില് പോലുമുണ്ട് കാലം തലകുനിക്കുന്ന കാര്ക്കശ്യം. പണത്തിന്റെ പാപഭാരം കുറവായതിനാല് ചര്ച്ചകള്ക്കും ചൂടു കുറയുമെന്നേയുള്ളൂ വ്യത്യാസം.
കോട്ടയം ജില്ലയിലെ പ്രശസ്തമായ കോളജില് പെണ്കുട്ടികളുടെ വസ്ത്രധാരണത്തില് രണ്ടു പതിറ്റാണ്ടു മുന്പു നിലവിലുണ്ടായിരുന്ന ഡ്രസ് കോഡ് കര്ശനമായി നടപ്പാക്കിത്തുടങ്ങിയത് സമീപകാലത്താണ്. ബിരുദാനന്തരബിരുദ വിദ്യാര്ഥികള്ക്കു വരെ കോളജില് ചേരാനെത്തുമ്പോള് കിട്ടും ചുരിദാറിനൊപ്പം ഷോള് ധരിക്കേണ്ടതെങ്ങനെയെന്ന മാര്ഗനിര്ദേശം. എല്ലാ ക്യാംപസുകളും നിരീക്ഷണത്തിലാകുന്ന സര് വൈലന്സ് ക്യാമറാ കാലമാണ് പ്രിന്സിപ്പല്മാരുടെ സ്വപ്നം. സര്ഗാത്മക സ്വാതന്ത്ര്യത്തിന്റെ മറുവാക്കായി അറിയപ്പെടുന്ന എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്സിപ്പലും സി.സി.ടി.വി അച്ചടക്കം പ്രഖ്യാപിച്ചിരിക്കുന്ന നാളുകളില് തന്നെയാണ് ഈ ചര്ച്ചകളെല്ലാം നടക്കുന്നത്. ഒളിഞ്ഞുനോട്ടം ഒരു മാനസികരോഗമാണെന്നു തലമുറകളെ വാര്ത്തെടുക്കേണ്ട അധ്യാപകര് പോലും സ്വയം തിരിച്ചറിയുന്നില്ലെങ്കില് പിന്നെ ഏതു ചര്ച്ച കൊണ്ടെന്തു കാര്യം. മാനേജ്മെന്റ് പിന്തുടരുന്ന ആത്മീയത അടിച്ചേല്പിക്കുന്ന ഗുരുതരമായ രാഷ്ട്രീയപ്രശ്നങ്ങള് തിരിച്ചറിയാന് പോകുന്നതേയുള്ളൂ. ഗുരുതരമായ ആഗോളസംഭവവികാസങ്ങളില് പോലുമുള്ള സാമൂഹ്യപ്രതികരണം ആദ്യം പ്രതിഫലിച്ചിരുന്ന കേരളത്തിലെ ക്യാംപസുകള് ഇപ്പോള് സ്വന്തം കോളജില് നടക്കുന്ന അനീതികളില് പോലും ആശയക്കുഴപ്പത്തിലാണ്.
അച്ചടക്കമാണ് എന്തിനുമുള്ള ന്യായം. അത് സ്വാശ്രയത്തിലായാലും സര്ക്കാര് നിയന്ത്രണത്തിലുള്ള കോളജുകളിലായാലും ലക്ഷ്യം അച്ചടക്കമാണെങ്കില് ഏത് അടിച്ചേല്പിക്കലും ന്യായീകരിക്കപ്പെടും. മനുഷ്യാവകാശലംഘനങ്ങളും പീഡനങ്ങളുമെല്ലാം അച്ചടക്കമുള്ള ജനതയെ സൃഷ്ടിക്കാന് ഭരണകൂടം തീരുമാനിക്കുമ്പോള് അതിനൊത്ത തലമുറകളെ വാര്ത്തെടുക്കുകയാണ് കടമയെന്ന് കലാലയമേധാവികളും കരുതുന്നതില് അല്ഭുതമില്ല. പക്ഷേ പുതുതലമുറയെ വിശ്വാസമില്ലാത്തവരായി മാറുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും ലോകം വലിയ ചോദ്യങ്ങള് ബാക്കി വയ്ക്കുന്നുണ്ട്. സ്വാശ്രയപീഡനങ്ങള് മനസു മരവിപ്പിക്കുന്നത്ര വരില്ലെങ്കിലും.