ഗാന്ധിയുടെ ഇന്ത്യയെന്ന അഭിമാനത്തില്‍ നിന്ന് താഴേക്കുവീഴുന്ന പുതിയ ഇന്ത്യയുടെ ദുരവസ്ഥ. ലോകമാധ്യമങ്ങളില്‍ ഇപ്പോഴത്തെ തലക്കെട്ട് ഈ മട്ടിലാണ്. മതത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും കൊലയും സര്‍വസാധാരണമാകുന്ന ഒരു രാജ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അതിലപ്പുറം ഒന്നുമല്ല ഇപ്പോള്‍. ഇന്ത്യയില്‍ നരേന്ദ്രമോദി ഭരണകൂടം കഴിഞ്ഞ മൂന്നാണ്ടായി ഒളിഞ്ഞും തെളിഞ്ഞും പാകപ്പെടുത്തിയ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയുടെ ഏറ്റവും ഭീതിജനകമായ ക്ലൈമാക്സാണ് ഇത്. സംഘപരിവാര്‍ സംഘടനകളുടെ മഷിയില്‍ എഴുതിയ ആ തിരക്കഥയിലെ രംഗങ്ങളിലേക്കുവരാം, അതിന് മുമ്പ് ഈ വാക്കുകള്‍ കേള്‍ക്കണം.
രാജ്യത്ത് അഭിനവ ഗോസംരക്ഷകര്‍ക്കുള്ള നരേന്ദ്രമോദിയുടെ മുന്നറിയിപ്പുകളില്‍ ഒടുവിലത്തേത്. എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന ഒന്ന്. എത്ര ആത്മാര്‍ഥമാണ് ആ വാക്കുകള്‍ എന്നറിയാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ആ വാക്കുകള്‍ക്ക് നല്‍കുന്ന വില മാത്രം കണ്ടാല്‍ പോരേ..? അത് രാജ്യം കണ്ടു. ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡില്‍ നിന്ന്.
അഹമ്മദാബാദില്‍ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞ് മണിക്കൂറുകള്‍ കഴിയേണ്ടി വന്നില്ല, ഗോരക്ഷകരുടെ കുപ്പായമിട്ട സംഘപരിവാറുകാര്‍ മറ്റൊരു ജീവന്‍കൂടി എടുത്തു. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് യുവാവിനെ ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അസ്ഗര്‍ അന്‍സാരിയോട് ആള്‍ക്കൂട്ടം കാട്ടിയത് ഈ രാജ്യത്ത് ഏതുനിമിഷവും സംഭവിക്കാവുന്ന ഒരത്യാഹിതമായി മാറിയിരിക്കുന്നു. അത് ഞെട്ടലോടെ രാജ്യം വീണ്ടും വീണ്ടും തിരിച്ചറിയുന്നു.
അഭിമാനബോധമുള്ള ഓരോ ഭാരതീയന്റെയും തല കുനിഞ്ഞുപോകുന്ന സന്ദര്‍ഭം. ഇത്രയൊക്കെ കണ്ടിട്ടും കുനിയാത്ത തലയെടുപ്പുകളാണ് ഇന്ത്യയുടെ നാളെയെ കൂടുതല്‍ ആശങ്കാഭരിതമാക്കുന്നത്. പെരുന്നാളാഘോഷിക്കാന്‍ വീട്ടിലേക്ക് പുറപ്പെട്ട ജുനൈദ് ഖാനെന്ന പതിനഞ്ചുകാരന്‍ ഓടുന്ന തീവണ്ടിയില്‍ കൊല്ലപ്പെട്ടത് നമ്മള്‍ കേട്ടത് ഒരു പെരുന്നാള്‍ രാവിലാണ്. അതുകഴിഞ്ഞ് ഏഴാം നാളിലാണ് പ്രധാനമന്ത്രി ഗോളാന്തര പ്രശസ്തമായ അദ്ദേഹത്തിന്റെ മൗനം വിട്ടുണര്‍ന്നത്.
പ്രധാനമന്ത്രി തള്ളിപ്പറഞ്ഞില്ലേ എന്ന ചോദ്യം സ്വാഭാവികം. തള്ളിപ്പറഞ്ഞു, ശരിയാണ്. മുന്‍വര്‍ഷങ്ങളിലേക്ക് പിന്‍നടന്നാല്‍ പ്രധാനമന്ത്രിയുടെ ഒരു വാര്‍ഷിക പരിപാടിയായേ ഈ തള്ളിപ്പറയലിനെ കാണാനാകൂ. അധികാരമേറ്റ എല്ലാ വര്‍ഷങ്ങളിലും പ്രതിഷേധം പാരമ്യത്തിലെത്തുമ്പോള്‍ വൈകാരികത സമം ചേര്‍ത്ത് ഇങ്ങനെയൊരു പ്രഖ്യാപനം വന്നെത്തും. 2015 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ നാളേറെ കഴിഞ്ഞെങ്കിലും പ്രതികരണം വന്നു. അതുകഴിഞ്ഞ് 2016ല്‍ സ്വന്തം തട്ടകമായ ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കള്‍ നീചമായി വേട്ടയാടപ്പെട്ടപ്പോഴും ഏറെ വൈകി പ്രധാനമന്ത്രി അറിഞ്ഞു അത്. തള്ളിപ്പറയുകയും ചെയ്തു.
പക്ഷേ സ്വന്തം അനുയായികള്‍ അത് മുഖവിലക്കെടുത്തോ എന്നതാണ് ചോദ്യം. അവര്‍ക്കുപോലും ആത്മാര്‍ഥത തോന്നാത്ത ഒരു വാക്കുകളെ രാജ്യത്ത് നിരന്തരം ഇരകളാക്കപ്പെടുന്ന ഒരു സമൂഹമടക്കം എങ്ങനെ വിശ്വാസത്തിലെടുക്കും. ആ വാക്കുകളില്‍ എങ്ങനെ ആത്മാര്‍ഥതയും ആശ്വാസവും കണ്ടെടുക്കും? 2014ല്‍ ഡല്‍ഹിയിലേക്കുള്ള പടയോട്ടത്തില്‍ പറഞ്ഞ പലതില്‍ ഗോസംരക്ഷണത്തിന്റെ തറയ്ക്കുന്ന വാക്കുകളും നിലപാടുകളും ഉണ്ടായിരുന്നു.
ഗോ സംരക്ഷണം ആദ്യം ഒരു തിരഞ്ഞെടുപ്പജണ്ടയും പിന്നാലെ ഒരു സംഘദൗത്യവുമായി മാറുന്ന കാഴ്ച കണ്ട് രാജ്യം അമ്പരന്നു. ആ വിപത്തിന് വിത്തുപാകിയതില്‍ ഈ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിക്കും വലിയ പങ്കുണ്ടെന്നത് ആരും സമ്മതിച്ചുതരുന്ന വലിയ സത്യം.
മതഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടങ്ങളെ കയറഴിച്ചുവിട്ട പാര്‍ട്ടി തന്നെയാണ് എന്നും ബി.ജെ.പി. പശുസംരക്ഷണത്തിന്റെ ബലത്തില്‍ ഈ അക്രമത്വര കുത്തിവച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ഒഴിഞ്ഞുമാറുക വയ്യ. പ്രധാനമന്ത്രിപദത്തിലേക്കുള്ള ഓട്ടത്തില്‍ സ്വയം പാകപ്പെടുത്തിയ ബീഫ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചകളാണ് രാജ്യത്ത് ഇപ്പോള്‍ ജുനൈദുമാരുടെയും അന്‍സാരിമാരുടെയും തലയെടുക്കുന്നത്. സംശയമുണ്ടെങ്കില്‍ ചില കണക്കുകള്‍ കൂടിയുണ്ട് രാജ്യത്തിനുമുന്നില്‍.
2010 മുതലുള്ള ഈ എട്ടുവര്‍ഷമായി പശുസംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അരങ്ങേറിയ അക്രമങ്ങളുടെ കണക്കെടുപ്പ് ഭീതിദചിത്രമാണ് വരച്ചിടുന്നത്. ആകെ ഉണ്ടായത് 63 അക്രമസംഭവങ്ങള്‍. അതില്‍ കൊല്ലപ്പെട്ടത് ഇരുപത്തിയെട്ടുപേര്‍. ഇനിയാമ് കണക്ക്. ഈ അക്രമസംഭവങ്ങളില്‍ 97 ശതമാനവും ഉണ്ടായത് 2014ല്‍ മോദി അധികാരമേറ്റുകഴിഞ്ഞുള്ള മൂന്ന് വര്‍ഷങ്ങളില്‍. അതിലും ഭീതിദമായ മറ്റൊരു വസ്തുത കൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ണം. കൊല്ലപ്പെട്ട ആ ഇരുപത്തിയെട്ടില്‍ 24 പേരും മുസ്ലിംകള്‍. അതായത് 86 ശതമാനം അക്രമങ്ങള്‍ക്കും ഇരയായത് മുസ്ലിം ന്യൂനപക്ഷങ്ങളാണ് എന്ന്. പകുതിയിലേറെയും അരങ്ങേറിയത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണെന്നതും കാണണം. മറ്റൊരു വിഗോധാഭാസം കൂടി പറയണം. ഈ അക്രമ നായാട്ടുകളില്‍ 52 ശതമാനവും ഉണ്ടായത് അഭ്യൂഹങ്ങളുടെയും ഊഹാപോഹങ്ങളുടെയും വെളിച്ചത്തിലാണ്. ദലിര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ എന്തും ചെയ്തുകൂട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന അക്രമികളുടെ നേര്‍ചിത്രം ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇനി 2017ന്റെ കണക്കുകൂടി പറയണം. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നു 2017. ഈ വര്‍ഷം ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ 20 അക്രമസംഭവങ്ങള്‍ ബീഫിന്റെ പേരില്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും പടര്‍ത്തിയിരിക്കുന്നു.
പറഞ്ഞുവരുന്നത് ഇതിലും വലിയ അപായകാലം രാജ്യത്തിന്, രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് വരാനില്ല എന്നാണ്. ഗോസംരക്ഷണം എന്ന മറയില്‍ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്യുന്ന വംശവെറിയാണ് വേരാഴ്ത്തുന്നത്. ബീഫ് എന്ന വാക്ക് രാജ്യത്ത് ആളെക്കൊല്ലാനുള്ള ലൈസന്‍സായി മാറുന്നുവെന്ന് ചുരുക്കം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അതിശക്തമെന്ന് ഭരണകൂട മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന തള്ളിപ്പറയല്‍ പ്രസംഗത്തിലെ ചില അപായങ്ങളെക്കുറിച്ചുകൂടി പറയേണ്ടി വരുന്നത്.
ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അംഗീകരിക്കില്ലെന്ന് മുഖവുരയോടെയാണ് അക്രമങ്ങളെ മോദി തള്ളിപ്പറയുന്നത്. ആ പ്രസംഗത്തിലുടനീളം ഗോസംരക്ഷണത്തിന്റെ ആവശ്യകതയുംചിട്ടവട്ടങ്ങളും ആദ്ദേഹം കഥകളും അനുഭവങ്ങളും സഹിതം ഉദാഹരിക്കുന്നു. അക്രമത്തിലൂടെയുള്ള ഗോ സംരക്ഷണവും അക്രമ രഹിതമായ ഗോ സംരക്ഷണവും തെളിയുന്ന പ്രസംഗത്തില്‍ അക്രമങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു. ഗോസംരക്ഷമം എന്നത് അടിയന്തര അജണ്ടയായി, ഇന്ത്യന്‍ രാഷട്രീയത്തിലെ പ്രാഥമികമായ പ്രശ്നമായി പ്രധാനമന്ത്രി ബാക്കിനിര്‍ത്തുന്നു എന്നത് അത്യന്തം അപകടകരമാണ് എന്ന് പറയാതെ വയ്യ. അത് അനുയായികള്‍ക്ക് നല്‍കുന്ന അപായ സന്ദേശം തന്നെയാണ് ആ വാക്കുകളിലെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത്. ഗോസംരക്ഷകര്‍ എന്നവിളിയും വിശേഷണവും ആസൂത്രികമായ കൊലകള്‍ക്കുള്ള പച്ചക്കൊടിയാകുന്നിടത്താണ് ഇത്ര നിരുത്തരവാദിത്തപരമായ വാക്കുകള്‍ എന്നുമോര്‍ക്കണം. പെരുന്നാളിന് പുത്തനുടുപ്പ് വാങ്ങി മടങ്ങുന്ന പതിനഞ്ചുകാരനെ ഓടുന്ന തീവണ്ടിയിലിട്ട് വെട്ടിക്കൊല്ലാന്‍ ബീഫ് പിന്നീട് പറഞ്ഞുകണ്ടെത്തിയ കാരണമായിരുന്നുവെന്നാണ് മൊഴികള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്കുള്ള യാത്രയില്‍ പ്രകോപനങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു ആക്രമണം. തൊപ്പിയും താടിയുമായിരുന്നു പരിഹസിച്ചുള്ള കടന്നാക്രമണത്തിന്റെ തുടക്കമെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ സാക്ഷ്യം പറയുന്നു. തലേന്നുകഴിച്ച ബീഫിന്റെ മണവും കുറ്റപത്രത്തില്‍ ചേരുന്നതോടെ ദേശദ്രോഹികളെന്ന വിളിയും ആക്രമണവും.
മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഈ വിഭജനങ്ങളെയും വേര്‍തിരിവുകളെയുമാണ് അതിന്റെ ഉപജ്ഞാതാക്കളും പ്രായോജകരുമായ ഇന്ത്യന്‍ ഭരണകൂടം അഭിമുഖീകരിക്കേണ്ടത്. ഗോ സംരക്ഷണത്തിനായുള്ള അക്രമങ്ങള്‍ ഗാന്ധി അംഗീകരിക്കില്ലെന്ന് പറയുന്ന നരേന്ദ്രമോദിയോട് ഒന്ന് ചോദിക്കട്ടെ: അങ്ങും അങ്ങയുടെ പാര്‍ട്ടിയും അജണ്ടയാക്കിയ എന്താണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന യഥാര്‍ഥ ലോക നേതാവ് അംഗീകരിക്കുക..? അദ്ദേഹത്തിന്റെ പേരിനോപ്പം പറയാന്‍ അഹിംസയുടെ, സാഹോദര്യത്തിന്റെ, അഖണ്ഡതയുടെ എന്ത് സന്ദേശമാണ് അങ്ങേയ്ക്ക് ഈ ജനതയോട് പറയാനുള്ളത്..?
വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും വലിയ അതിക്രമം അരങ്ങേറിയിട്ടും ആ തീവണ്ടിമുറികള്‍ പുതച്ചുനിന്ന മൗനം നമ്മെ ഭയപ്പെടുത്തണം. പരാതി പറയാനോ ബഹളം കൂട്ടാനോ ആരുമില്ലായിരുന്നു ആ തീവണ്ടിയിലെങ്കിലും, രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധജ്വല പകരുന്നത് വലിയ പ്രതീക്ഷകള്‍ തന്നെ.
ഈ ആക്രമണങ്ങളും അട്ടഹാസങ്ങളും എന്റെ പേരിലല്ലെന്ന് വിളിച്ചുപറയാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയുടെ ആകെത്തുകയാകുന്നു. രാജ്യനഗരങ്ങളില്‍ തെളിഞ്ഞ രോഷ ചത്വരങ്ങള്‍ക്ക് വലിയ തുടര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. അലസരാകുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വലിയ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉണരാനെങ്കിലും ഇവര്‍ പാടിയ നിരാശയുടെ പാട്ടുകള്‍ ഉപകാരപ്പെട്ടെങ്കില്‍ എന്ന് ജനാധിപത്യ ഇന്ത്യ വെറുതെയെങ്കിലും പ്രത്യാശിക്കുന്നു.
ലളിതമെന്ന് തോന്നുന്ന ഒരു വലിയ കാര്യം പറഞ്ഞുനിര്‍ത്താം. രാഷ്ട്രപതി വര്‍ഷാവര്‍ഷം വിളിച്ചുചേര്‍ക്കുന്ന ഇഫ്താറില്‍ ഇത്രനാളും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഇക്കുറിയാകട്ടെ, മോദിക്കൊപ്പം മന്ത്രിപ്പടയാകെ, വിടപറയുന്ന രാഷ്ട്രപതിയുടെ ഇഫ്താര്‍ സംഗമം വേണ്ടെന്നുവെച്ചു. ഈ ബഹിഷ്കരണത്തിലൂടെ പ്രധാനമന്ത്രിയും കൂട്ടരും നല്‍കുന്ന സന്ദേശം തന്നെയാണ് മുന്‍പെ പറഞ്ഞ അപായങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം. മതേതരമായ മൂല്യങ്ങളോട് തെല്ലുമില്ല ബഹുമാനമെന്ന പരസ്യ പ്രഖ്യാപനം. മതധ്രുവീകരണമെന്നത് കേവലം ഒരു രാഷ്ട്രീയ പ്രയോഗമല്ലെന്ന് പറയാന്‍ ഇനിയും കൂടുതല്‍ തെളിവുകള്‍ വേണോ.·.? അത് ഭരണകൂടം വിജയകരമായി നടപ്പാക്കുന്ന ഒരായുധമായി മാറിയിരിക്കുന്നു എന്ന് അംഗീകരിച്ചുതരാന്‍ ഇനിയെന്തിനാമ് ഇത്ര മടി. ഒറ്റനികുതിയിലൂടെ പുതിയ പ്രതീക്ഷകള്‍ തുറക്കുന്ന ഭരണകൂടത്തോട് ഒറ്റച്ചോദ്യം, എന്നാണ് നിങ്ങള്‍ ഒറ്റനീതിയിലേക്ക് ഞങ്ങളുടെ കൈപിടിക്കുക..?