നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ കോണ്‍ഗ്രസ് പതിവ് ആചാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കളെ വിളിച്ചുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചയാണ് ആദ്യ ആചാരം. സാധാരണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാനഘട്ടത്തില്‍ കലപിലകള്‍ക്കിടയില്‍ നടത്തുന്ന ഈ ചര്‍ച്ച ഇത്തവണ നേരത്തെയാക്കി. സാധാരണ പി.സി.സി പ്രസിഡന്‍റും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമാകും ആദ്യ വട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുക. ഇത്തവണ ആഭ്യന്തരമന്ത്രിയെ കൂടെ കൂട്ടി. സാഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡം ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തു എന്നു പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ ആധാരമാക്കിയ മാനദണ്ഡങ്ങള്‍ ഇത്തവണ പോരെന്ന് സാരം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പേ മുന്നൊരുക്കങ്ങള്‍ തുടങ്ങുക എന്നത് കോണ്‍ഗ്രസില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. പക്ഷേ ഇത്തവണ അങ്ങനെയാരു ശ്രമത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ. തുടക്കം നേരത്തെയായെങ്കിലും തീരുമാനം അങ്ങനെയാവും എന്നതിന് ഇപ്പോഴും ഒരു ഉറപ്പുമില്ല. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ സംസ്ഥാനത്തെ പ്രശ്നങ്ങള്‍, ഘടകകക്ഷികളുമായുള്ളതടക്കം പറഞ്ഞ് തീര്‍ക്കാന്‍ സോണിയഗാന്ധി തന്നെ കേരളത്തിലെത്തി. ഇടയ്ക്ക് രാഹുല്‍ ഗാന്ധിയും വന്നു പോയി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും, തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് പരിശോധിക്കാന്‍ ഗുലാം നബി ആസാദും വന്നു പോയി. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയേയും, ആഭ്യന്തരമന്ത്രിയേയും കെപിസിസി പ്രസിഡന്‍റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചത്. കേരളത്തിന്‍റെ കാര്യമാകുമ്പോള്‍ ഇവര്‍ക്കു പുറമെ എ.കെ.ആന്‍റണിയെന്ന മുതിര്‍ന്ന നേതാവും ചര്‍ച്ചകളിലുണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡം, സംഘടനയിലെ ഐക്യം, കൂട്ടുത്തരവാദിത്തത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുക ഇങ്ങനെ വിഷയങ്ങള്‍ പലതാണ്. ഇത്തവണയാണ് നേതൃത്വം ഇങ്ങനെ ചര്‍ച്ചാവിഷയമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും എന്നതിലും വലിയ ചോദ്യമായി മാറുകയാണ് ആരു നയിക്കും എന്നത്. ഇടതുപക്ഷത്ത് വി.എസോ പിണറായിയോ എന്ന സംശയം ഒടുങ്ങുന്നില്ല. സാധാരണ ഈ സംശയം വരാത്ത കോണ്‍ഗ്രസിന് ഇത്തവണ കൂട്ടുനേതൃത്വം എന്ന അടവുനയമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നത്.
സര്‍ക്കാരിനെ അല്ലെങ്കില്‍ പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരിക്കുന്ന നേതാവ് തൊട്ടടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക എന്ന രീതിയായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍പോലും നേതാവ് ആര് എന്നതില്‍ അത്രയ്ക്കു സംശയം ഉണ്ടായിട്ടില്ല. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രവര്‍ത്തനമേഖല മാറുന്നതിന്‍റെ തുടക്കം എന്ന നിലയിലേ അതിനെ കരുതിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് മത്സരിക്കുമോ ഇല്ലയോ എന്നത് സജീവചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു
എല്ലാവരും ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടും എന്നതിന് എല്ലാവരും മത്സരിക്കും എന്ന് അര്‍ത്ഥമില്ല എന്ന് സുധീരന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വി.എസിന്‍റെയും പിണറായിയുടെയും കാര്യത്തിലെന്നപോലെ സംശയം നിലനില്‍ക്കുകയാണ്. കഴിഞ്ഞതവണ രമേശിന്‍റെ മത്സരം പ്രത്യേക അനുമതിയോടെ ആയിരുന്നെങ്കില്‍ ഇത്തവണ സുധീരന്‍ മത്സരിച്ചാല്‍ അത് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം എന്ന മട്ടിലാണ് പ്രചരിക്കപ്പെടുക. സാധാരണ പ്രതിസന്ധി സമയത്ത് ഇത്തരം കാര്യങ്ങളില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി കടത്തിവെട്ടാറുള്ള എ.കെ.ആന്‍റണി ഇത്തവണ സംശയം കൂട്ടുന്നതുപോലെയാണ് പ്രതികരിച്ചത്.
മുമ്പ് എ.കെ.ആന്‍റണിക്ക് ഈ സംശയം ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കളില്‍നിന്ന് ഇത്തരം ചില സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കുക. തദ്ദേശതിരഞ്ഞെടുപ്പു സമയത്ത് വി.എം.സുധീരന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ നിയമസഭാ തിരഞ്ഞെടുപ്പിലും നായകനായി പ്രഖ്യാപിച്ചതും ശ്രദ്ധിക്കുക.
നേതാക്കളുടെ ഓരോ സമയത്തെ പ്രസ്താവനയുടെ പിന്നിലും അന്നത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തന്ത്രം ഒളിഞ്ഞിരിപ്പുണ്ടാവും എന്നത് വാസ്തവം. എന്നാലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ ഉളളുകൊണ്ട് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും അംഗീകരിച്ചതുപോലെയായിരുന്നു. ഘടകകക്ഷികളുടെയും സമുദായ നേതാക്കളുടെയും പിന്തുണയും ഉമ്മന്‍ ചാണ്ടിക്ക് ആണെന്ന തിരിച്ചറിവും ഇതിനുപിന്നിലുണ്ട്. പക്ഷേ അടുത്തയിടെ ഉണ്ടായ വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് ഹൈക്കമാന്‍ഡിനെ പിന്നോട്ടുവലിക്കുന്നു എന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
കെ.പി.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അത്ര വലിയ വിഷയമല്ല. 87ല്‍ സി.വി.പത്മരാജന്‍ കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഇമേജ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുതല്‍കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ രണ്ടു ഗ്രൂപ്പുകള്‍ക്കും താല്‍പര്യമില്ലാത്ത കെ.പി.സി.സി പ്രസിഡന്‍റ് മത്സരിക്കുന്ന മണ്ഡലം തന്നെ കോണ്‍ഗ്രസിലെ കുതികാല്‍വെട്ടിനു വേദിയാവും എന്ന് സംശയിക്കുന്നവരും ഉണ്ട്. രണ്ടുപേര്‍ മുന്നണി മൂന്നുപേര്‍ മുന്നണി ആയാല്‍ ആശയക്കുഴപ്പം കൂട്ടാനല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല എന്ന് കരുതുന്നവരുമുണ്ട്. കൂട്ടുനേതൃത്വം ഹൈക്കമാന്‍ഡിന്‍റെ ഒരു സൂത്രവാക്യമാണ്. ഉമ്മന്‍ ചാണ്ടി, രമേശ്, സുധീരന്‍ എന്നു പറയുമ്പോള്‍ സമുദായ സമവാക്യങ്ങളും, പ്രബലഗ്രൂപ്പുകളും, ഗ്രൂപ്പില്ലാഗ്രൂപ്പും ഒക്കെ ഒന്നുപോലെ ശരിയാകും എന്ന് അവര്‍ കരുതുന്നു. ഉമ്മന്‍ ചാണ്ടിയെ മാത്രം ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ ആക്രമണം അദ്ദേഹത്തിലേക്കുമാത്രം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും ഇത് ഉപകരിക്കും. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഭരണത്തുടര്‍ച്ചയെന്ന് പറയുന്നുണ്ടെങ്കിലും സ്വന്തം നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ചയാണ് അവരുടെ സ്വപ്നം എന്ന് ഹൈക്കമാന്‍ഡിനു നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തല്‍ക്കാലും പുറത്തേക്കെങ്കിലും അതൃപ്തി പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നേതാക്കളെ തളച്ചിടുക എന്നാണ് ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ 5 വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചാല്‍ ആ സര്‍ക്കാരിനെ നയിക്കുന്നതില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ കൂട്ടുനേതൃത്വം എന്ന സങ്കല്‍പ്പം കൊണ്ട് ഉമ്മന്‍ ചാണ്ടിക്കും ചില പ്രയോജനങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടി എല്ലാ തീരുമാനങ്ങളും നല്ലതിനെന്ന പതിവുശൈലിയില്‍ ഇന്നും പ്രതികരിച്ചു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടം എന്താണെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു
ഇങ്ങനെ പറയുമ്പോഴും ഇതിലൊന്നും തന്‍റെ പങ്ക് മാറ്റിനിര്‍ത്താവുന്നതല്ല എന്ന് അദ്ദേഹത്തിന് അറിയാം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നത് എല്ലാ നേതാക്കളും അംഗീകരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അവരുടെ കൂടി ആവശ്യമാണ്. പക്ഷേ സീറ്റ് വിഭജനത്തിലേക്ക് എത്തുമ്പോള്‍ ഈ മാനദണ്ഡങ്ങളും മര്യാദയും ഒക്കെ നിലനില്‍ക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ നിര്‍ണായകമാവുന്ന സാഹചര്യം ഉണ്ടെങ്കില്‍ പരമാവധി എം.എല്‍.എമാരെ സ്വന്തം ഗ്രുപ്പില്‍നിന്ന് ഉണ്ടാക്കാനേ ഏതു നേതാവും ശ്രമിക്കൂ. അുതകൊണ്ട് കോണ്‍ഗ്രസ് ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് - കൂത്തിലെ അടവുകൊണ്ട് പടവെട്ടാന്‍ പറ്റില്ല.
ഇന്ന് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടവയില്‍ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ അതിന് കൂട്ടുത്തുരവാദിത്തം ഉണ്ടായിരിക്കുമോ എന്ന്. സ്വതസിദ്ധമായ രീതിയില്‍ ഉമ്മന്‍ ചാണ്ടി അതിനു മറുപടി പറഞ്ഞു.
തോക്കുന്നതിന് കൂറ്റാന്‍ വേണ്ട എന്നൊരു ചൊല്ലുണ്ട്. അതായത് തോല്‍ക്കാനാണെങ്കില്‍ ആരുടെയെങ്കിലും സഹായമോ കൂട്ടുകെട്ടോ ആവശ്യമില്ല. ജയിക്കാനാണ് വിഷമം. കൂട്ടുനേതൃത്വംകൊണ്ടോ കൂത്തിലെ അടവുകള്‍കൊണ്ടോ പടവെട്ടാന്‍ പറ്റില്ല. അതിനു ഉറച്ചതീരുമാനങ്ങള്‍ വേണം. നല്ല സ്ഥാനാര്‍ത്ഥികളും വേണം. നേതാവ് ആരെന്നതിലല്ല, ഇക്കാര്യങ്ങളിലാണ് ജനങ്ങള്‍ക്കു സംശയമുളളത് എന്ന് കോണ്‍ഗ്രസ് ഓര്‍ക്കുക