ഈ രാജ്യാന്തരചലച്ചിത്രമേള കേരളത്തിനു നല്‍കിയതെന്താണ്. അതൊരു വലിയ തിരിച്ചറിവാണെന്നു പറയേണ്ടി വരും. പ്രതിരോധത്തില്‍ പോലും പരുങ്ങുന്ന രാഷ്ട്രീയമാണ് ഇന്നു കേരളത്തിന്‍റേതെന്ന്
ഒരു വ്യക്തതക്കുറവുമില്ലാതെ ഈ മേള വിളിച്ചു പറഞ്ഞു. ദേശീയതയുടെ വാളുമായി കൊലവിളി നടത്തുന്നവരില് നിന്ന് ഒഴിഞ്ഞു പോകാനാണ് ഇടതുപക്ഷവും ജനതയെ ഉപദേശിക്കുന്നു. തല്്കാകലം പ്രശ്നങ്ങള് ഒഴിവാക്കുകയാണ് വേണ്ടതെന്ന് എല്ലാവരും പറഞ്ഞു തരുന്നു. സിനിമാതിയറ്ററുകളില്‍ ദേശീയഗാനം നിര്ബന്ധമാക്കിയ വിധിയോട് വിയോജിപ്പുള്ളവര് തീയറ്ററില് പോകാതിരിക്കുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതിഷേധക്കാരെ പഠിപ്പിക്കുന്നു. ഒഴിഞ്ഞു മാറി ഒഴിഞ്ഞു മാറി എവിടെ വരെ ഒളിച്ചോടുമെന്ന ചോദ്യം തിരിച്ചുചോദിക്കാന് പുരോഗമനരാഷ്ട്രീയത്തിന്രെ വക്താക്കളെ ഇനി പ്രതീക്ഷിക്കേണ്ടെന്ന തിരിച്ചറിവാണ് ഈ രാജ്യാന്തരമേളയുടെ രാഷ്ട്രീയസംഭാവന
ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ ചിലരെങ്കിലും ബാക്കിയാകുന്നുവെന്നതു മാത്രമാണ് ആകെയുള്ള പ്രത്യാശ. വ്യക്തിപരമായ നിലപാടെന്ന മുന്‍കൂര്‍ജാമ്യത്തോടെ മാത്രമേ മുതിര്‍ന്ന രാഷ്ട്രീയനേതാവിനു പോലും ഇതു പറയാനാകുന്നുള്ളൂവെന്നതില്‍ തീരുകയും ചെയ്യും ആ പ്രതീക്ഷ. എന്തുകൊണ്ട് ഞാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കു രാജ്യത്തെ ബഹുമാനിച്ചുകൂടായെന്ന് ന്യായാധിപന്‍മാര്‍ ജനതയോട് ചോദിക്കുന്ന കാലത്ത്്. വളരെ വേഗം നമ്മളില്‍ ചിലര്‍ ദേശീയതയുടെ സൂക്ഷിപ്പുകാരും, നമ്മള്‍ രാജ്യദ്രോഹികളെന്നു സംശയിക്കപ്പെടുന്നവരുമാകുന്ന കാലത്ത് കൂടുതലും കേട്ടു വരുന്നത് ഒത്തുതീര്‍പ്പിന്റെ ഉപദേശങ്ങള്‍ മാത്രമാണ്.
സംശയിക്കരുത്. ദേശീയതയുടെ നടത്തിപ്പിലേക്ക് കൂറുമാറിയതല്ല സി.പി.എം. സംസ്ഥാനസെക്രട്ടറി. സുപ്രീംകോടതി വിധിയോടൊന്നും പാര്ട്ടി യോജിക്കുന്നില്ല. പക്ഷേ ഭരണകൂടത്തിന്റെ ശബ്ദം രാഷ്ട്രീയനിലപാടുകളുമായി പൊരുത്തപ്പെടണമെന്നു നിര്ബന്ധം പിടിക്കരുത്. സുപ്രീംകോടതി എണീക്കാന് പറഞ്ഞിട്ടുണ്ട്. എണീറ്റില്ലെങ്കില് അറസ്റ്റ് ചെയ്യാന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടോ എന്നും ചോദിക്കരുത്. സുപ്രീംകോടതി ആഗ്രഹിക്കുന്നതു കൂടി മനസിലാക്കി നടപ്പാക്കിക്കൊടുക്കും കേരളാപൊലീസ്
രാജ്യാന്തരചലച്ചിത്രമേളയ്ക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോള് എണീറ്റു നില്ക്കാതിരുന്നതിന് 12 പേരെയാണ് കേരളാപൊലീസ് അറസ്റ്റ് ചെയ്ത് നിയമത്തോടുള്ള പ്രതിബദ്ധത തെളിയിച്ചത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലാന് നിയമം പറഞ്ഞിട്ടുണ്ടോ എന്നും ചോദിച്ച് സ്വയം പരിഹാസ്യരാകരുത്. നിയമം നടപ്പാക്കുന്നതിന്റെ പേരില് പൊലീസിന്് മനോവീര്യം തകര്ക്കാന് അനുവദിക്കില്ലെന്ന് നമ്മുടെ മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്കിയത് ഓര്മ വേണം
അല്ലെങ്കിലും പൊലീസിനോടെന്ത് ചോദ്യം. ഭരണകൂടത്തോടും രാഷ്ട്രീയനിലപാടു ചോദിക്കാമോ. ഭരണകൂടമായിക്കഴിഞ്ഞാല് പിന്നെ രാഷ്ട്രീയം പാടില്ലല്ലോ. സുപ്രീംകോടതി എന്തു പറഞ്ഞാലും മറുചോദ്യം പോലും ഉന്നയിക്കാതെ വാമൂടി അനുസരിക്കുകയെന്നാണ് ഓരോ പൌരന്റെയും കടമയെന്നു വ്യക്തമാക്കി ഈ സര്ക്കാര് ഉത്തരവിറക്കിയാലും അല്ഭുതപ്പെടരുത്. അനീതിയെന്ന് ഉത്തമബോധ്യമുണ്ടെങ്കിലും പ്രശ്നങ്ങളുണ്ടാക്കാതെ ഒഴിഞ്ഞുമാറിപ്പോവുകയാണ് ഉത്തമപൌരന് ചെയ്യേണ്ടത് എന്നു മനസിലാക്കാത്തവര് ജയിലില് കിടക്കാന് തയാറാകണമെന്നു തന്നെയാണ് സി.പി.എമ്മും സി.പി.ഐയും ഈ ഇടതുപക്ഷസര്ക്കാരും രാജ്യാന്തരമേളയുടെ വേദിയില് നിന്ന് കേരളത്തോട് ഉത്തരവിട്ടത്.
ദേശീയഗാനം അവതരിപ്പിക്കുമ്പോള് എഴുന്നേല്ക്കാതിരിക്കുന്നത് കുറ്റമാണോ. നേരിട്ടാ ചോദ്യം ചോദിച്ചാല് മുതിര്ന്ന നിയമവിദഗ്ധര് തന്നെ ചൂണ്ടിക്കാണിക്കുന്നത്, അങ്ങനെ വ്യക്തമാക്കുന്ന ഒരു നിയമവും നമ്മുടെ രാജ്യത്തില്ലെന്നു തന്നെയാണ്. എഴുന്നേറ്റു നില്ക്കാത്തവരെ അറസ്റ്റു ചെയ്യാന് പൊലീസിന് അധികാരം നല്കുന്ന നിയമവും നിലവിലില്ല. എഴുന്നേല്ക്കണം എന്നു പോലും സുപ്രീംകോടതി ഏറ്റവുമൊടുവില് നല്കിയ നിര്ദേശമല്ലാതെ നിയമപരമായ ചട്ടങ്ങളോ വകുപ്പുകളോ പിന്തുണയ്ക്കുന്ന സാഹചര്യവുമായിട്ടില്ല. പക്ഷേ കേരളത്തിന്റെ ഭരണകൂടവും അതിന് നേതൃത്വം നല്കുന്ന രാഷ്ട്രീയപ്രസ്ഥാനവും ഏതു വകുപ്പുപയോഗിച്ചും രാജ്യസ്നേഹം തെളിയിക്കാന് ബാധ്യത ഏറ്റെടുത്തു കഴിഞ്ഞു. പ്രശ്നങ്ങള് ഒഴിവാക്കുകയാണല്ലോ പ്രധാനം. രാഷ്ട്രീയപ്രതിരോധം സൌകര്യം പോലെ പിന്നീടാവാം.
എന്നുവച്ചാല് ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാനം കേട്ടപ്പോള് എഴുന്നേല്ക്കാതിരുന്നവര്ക്ക് പിന്തുണ പ്രഖ്യാപിക്കണോ. അതൊരു സമരമാണെന്ന് അവര് പ്രഖ്യാപിക്കുന്നതുവരെ പിന്തുണയ്ക്കാന് സമൂഹത്തിനും ബാധ്യതയില്ല. പ്രതിഷേധിക്കുന്നുവെന്ന് പ്രഖ്യാപിക്കാത്തിടത്തോളം അവഹേളനമെന്ന കള്ളിയിലൊതുക്കാന് മറുപക്ഷത്തിന് ഇടം നല്കുന്ന മൌനം സമരവുമല്ല. അങ്ങനെ ഉറക്കപ്പറയാന് ശേഷിയില്ലാത്ത ഒരു മുദ്രാവാക്യത്തിനും സമൂഹത്തന്റെ പിന്തുണ അവകാശപ്പെടാനുമാകില്ല. പക്ഷേ പ്രശ്നം പ്രതിഷേധമുള്ളവരുടെ പോലും പിന് വലിയലില് തെളിയുന്ന ഭീതിയുടെ രാഷ്ട്രീയമാണ്. ശരിയല്ലെന്നു പറയുന്നതുപോലും ദേശീയവാദികള് വളച്ചൊടിക്കുമെന്ന് പേടിച്ച് എവിടെ വരെ ഒളിച്ചോടും നമ്മള്
വ്യക്തമായിത്തന്നെ പറയണം. എതിര്പ്പ് ദേശീയഗാനത്തോടല്ല. സ്ഥലവും സാഹചര്യവും നോക്കാതെ രാജ്യസ്നേഹം അടിച്ചല്പിക്കുന്ന അതിദേശീയതയോടാണ്. അത് കോടതിയായാലും സര്ക്കാരായാലും പൌരന്റെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നു പറയാന് ആരെയാണ് നമ്മള് പേടിക്കേണ്ടത്. ഉറക്കെപ്പറഞ്ഞാല് നമ്മളും രാജ്യദ്രോഹികളാണെന്നു പേടിച്ചു തുടങ്ങിയെങ്കില്, ദേശീയത ആയുധമാക്കുന്നവര് ജയിച്ചു തുടങ്ങുന്നുവെന്നു കൂടി തിരിച്ചറിയണം. പേടിയില് പതറുന്ന പ്രതിരോധം രാഷ്ട്രീയബോധ്യമുള്ള ഒരു ജനതയ്ക്ക് നാണക്കേടാണ്.
അരക്ഷിതാവസ്ഥ മനസിലാക്കാന് മറുരാജ്യങ്ങള് തേടിപ്പോകേണ്ടതില്ല ബഹുമാനപ്പെട്ട സംസ്കാരിക വകുപ്പു മന്ത്രി. പറ്റുന്നിടത്തെല്ലാം ദേശീയഗാനവും രാജ്യസ്നേഹപരിശോധനയും നിര്ബന്ധമാക്കണമെന്നാണ് ആഗ്രഹമെന്ന താങ്കളുടെ പ്രസ്താവന സംസ്കാരികദുരന്തമാകാത്തതിന്റെ പേരും അരക്ഷിതാവസ്ഥയെന്നു തന്നെയാണ്.
രാജ്യസ്നേഹം തെളിയിക്കല് മല്സരത്തില് ഒന്നാമതെത്താന് പോരാടുന്ന സുപ്രീംകോടതി സ്വമേധയാ തിരുത്തുമെന്ന പ്രതീക്ഷയില് ബോധമുള്ളവര് കാത്തിരിക്കുമ്പോഴാണ് ഇടതുപക്ഷത്തിന്റെ ആശയക്കുഴപ്പം തമാശയാകുന്നത്. ഒറ്റപ്പെട്ട ശബ്ദങ്ങള് മാത്രം തെളിഞ്ഞുനിന്നാല് തീര്‍പ്പാകുന്നില്ല നിലവിലെ രാഷ്ട്രീയസാഹചര്യം
ദേശീയഗാനവിവാദത്തില് തെളിഞ്ഞത് ഇടതുപക്ഷം കൂടി വൈകാരികതയുടെ, ദേശീയതയുടെ മുതലെടുപ്പില് പേടിച്ച് വീണു പോകുന്ന കാഴ്ച തന്നെയാണ്. ധ്രുവീകരണത്തിന്റെ രാഷ്ട്രീയം അതിവേഗം കാടിളക്കി മുന്നേറുമ്പോള് വ്യക്തതയില്ലാതെ പതറുന്ന പ്രത്യയശാസ്ത്രപ്രസ്ഥാനങ്ങള് സമൂഹത്തിന് ബാധ്യതയായി മാറാതിരിക്കാനെങ്കിലും സ്വയം കരുതലെടുക്കണം. സമീപകാലത്ത് സുപ്രീംകോടതിയില് നിന്നുണ്ടായ ന്യായീകരിക്കാനാകാത്ത വിധിന്യായമാണ്, സിനിമാശാലകളില് ദേശീയഗാനം മുഴങ്ങട്ടെയെന്നത്. തീര്ത്തും വിനോദവ്യവസായമായ സിനിമയിലേക്ക് ദേശീയത അടിച്ചേല്പിച്ചതെന്തിനെന്ന് ദേശീയതയുടെ വക്താക്കളായി സ്വയം അവരോധിച്ചവര്ക്കു പോലും പിടികിട്ടിയില്ലെങ്കിലും അവരതിന്റെ നടത്തിപ്പ് ഏറ്റെടുക്കാന് ഒരു സെക്കന്റ് പോലും താമസിച്ചില്ല.
രാജ്യസ്നേഹപ്രസ്ഥാനക്കാരോട് ഒരു ചോദ്യം, ഈ പ്രസ്താവന ദേശീയഗാനത്തോടുള്ള അവഹേളനമാകുമോ. ഈ ചോദ്യത്തിന് ഇതുവരെ കിട്ടിയ മറുപടികള് അതിവിചിത്രമാണ്. ജനഗണമന സംഘപരിവാര് അംഗീകരിക്കുന്നില്ലെന്നത് യാഥാര്ഥ്യമാണെങ്കിലും ഇപ്പോള് നിലവിലുള്ള ദേശീയഗാനം ജനഗണമനയാണ്. അതിനെ ആരെങ്കിലും അനാദരിക്കുന്നത് ഞങ്ങള് സഹിക്കില്ല. സമ്മതിക്കില്ല. കാരണം ദേശീയതയുടെ നിലവിലെ നടത്തിപ്പിനുള്ള കരാര് ഞങ്ങള്ക്കാണ്.
എന്തൊരു അപഹാസ്യമാണീ നിലപാടെന്നു നോക്കൂ. ജനഗണമനയല്ല ദേശീയഗാനമാകേണ്ടതെന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നവര് തന്നെ ദേശീയഗാനത്തെ മറ്റാരെങ്കിലും അവഹേളിക്കുന്നുണ്ടോ എന്ന് തിരഞ്ഞിറങ്ങുന്നു. എന്നുവച്ചാല് ദേശീയത അവരുടെ കുത്തകയാണ്, അവര്ക്ക് ദേശീയതയെ അവഹേളിക്കാം. എന്നിട്ട് മറ്റുള്ളവരുടെ ദേശീയത പരിശോധിക്കുകയും തീര്പ്പു കല്പിക്കുകയും ചെയ്യാം. എന്തെന്നാല് ദേശീയത എന്തെന്ന് ഇനി അവരാണ് തീരുമാനിക്കുന്നത്.ഈ വിരോധാഭാസത്തിന് വിധേയരായി നില്ക്കാന് സൌകര്യപ്പെടില്ലെന്നാണ് ഇനി ഓരോ ഇന്ത്യക്കാരനും പറയേണ്ടത്. നിലപാടെടുക്കേണ്ടത്.
സിനിമയ്ക്കു മുന്പ് ദേശീയഗാനം കേള്പ്പിക്കണമെന്നത് സുപ്രീംകോടതിയുടെ ഉത്തരവാണ്. അതും ഇടക്കാല ഉത്തരവ്. അതിന് നരേന്ദ്രമോദി സര്്കകാരിനെയും ബി.ജെ.പിയെയും പഴിക്കുന്നതെന്തിനെന്നായിരുന്നു സംഘപരിവാര് അനുകൂലികളുടെ ചോദ്യം. പക്ഷേ വിധി വന്നയുടന് ചാടി വീണതാരാണെന്നു നോക്കൂ. രാജ്യാന്തരചലച്ചിത്രമേളയ്ക്കു മുന്പു തന്നെ സുപ്രീംകോടതി വിധി കൃത്യമായി പാലിക്കുന്നുവെന്നുറപ്പാക്കണമെന്ന് പൊലീസിന് പരാതി നല്കിയത് യുവമോര്ച്ച. ദേശീയഗാനത്തെ അവഹേളിക്കാന് കൂട്ടുനില്ക്കുന്നുവെന്നാരോപിച്ച് ചലച്ചിത്രഅക്കാദമി ചെയര്മാന് കമലിന്റെ കോലം കത്തിച്ചതും വീട്ടിലേക്ക് പ്രകടനം നടത്തിയതും ബി.ജെ.പി. എന്നുവച്ചാല് സുപ്രീംകോടതി വിധിച്ചതായാലും അല്ലെങ്കിലും ദേശീയതയുടെ കാവല്ക്കാര് ബി.ജെ.പിക്കാരാണ്. അവര് സംശയത്തോടെ നമ്മളെയെല്ലാം വിലയിരുത്തും. അവര്ക്ക് സംശയം തോന്നിയാല് നമ്മളെല്ലാവരും എണീറ്റു നിന്നു തെളിയിച്ചുകൊടുക്കണം, നമ്മുടെ ദേശീയത.
ഈ രാജ്യം എനിക്കും നിങ്ങള്ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എനിക്കുള്ളതിനേ്കകാള് കൂടുതല് എന്തവകാശമാണ് ഈ രാജ്യത്തിനു മേല് നിങ്ങള്്കകുള്ളത്? ദേശീയതയുടെ നടത്തിപ്പുകാരാകാന് വരുന്നവരോട് ഇനി തിരിച്ചുചോദിക്കേണ്ടത് ഈ ചോദ്യമാണ്. സ്ഥാനത്തും അസ്ഥാനത്തും രാജ്യസ്നേഹം തെളിയിക്കാന് ആവശ്യപ്പെടുന്നത് കോടതിയാണെങ്കിലും സംഘപരിവാരമാണെങ്കിലും ഈ മറുചോദ്യം ചോദിക്കാനുള്ള സ്വാതന്ത്യവും അവകാശവും നല്കുന്നുണ്ട് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന എന്നതിലാണ് ഇന്ത്യക്കാര് അഭിമാനിക്കേണ്ടത്. ആ അവകാശം കമലിനുമുണ്ട് എന്നംഗീകരിച്ചു തന്നെയാണ് നമ്മള് ആ മനുഷ്യനൊപ്പം നില്ക്കേണ്ടത്.
സംഘപരിവാര് സംഘടനകള് ഒരു ലക്ഷ്യം സമര്ഥമായി നിര്വഹിച്ചു, മേളയുടെ മേളങ്ങള്ക്കിടയില്. ചലച്ചിത്രഅക്കാദമി ചെയര്മാന് കമലിനെ അവര് കമാലുദ്ദീന് എന്നു തന്നെ ഉറക്കെ വിളിച്ചു. കമലിന്റെ കോലം കത്തിച്ചു. വീട്ടുപടിക്കല് ദേശീയഗാനം പാടി കമലിനെ ദേശീയത പഠിപ്പിച്ചു.
ദേശീയഗാനത്തെ അവഹേളിക്കാന് കൂട്ടുനിന്നുവത്രേ. എങ്ങനെയെന്നല്ലേ. കമല് രക്ഷാധികാരിയായ കൊടുങ്ങല്ലൂര് ഫിലിം സൊസൈറ്റിയാണ് സുപ്ീരംകോടതി വിധിയില് ഇളവു തേടി ഹര്ജി നല്കിയത് എന്നതാണ് കണ്ടെത്തിയ കാരണം. എന്തായിരുന്നു ഹര്ജിയിലെ ആവശ്യം, ദിവസവും 13 തിയറ്ററുകളിലായി 65 പ്രദര്ശനം നടക്കുന്ന ഒരേ പ്രേക്ഷകര് തന്നെ മാറിമാറിയെത്തുന്ന രാജ്യാന്തരചലച്ചിത്രമേളയില് രാവിലെയും വൈകിട്ടുമായി ദേശീയഗാനാലാപനം ചുരുക്കണം എന്നായിരുന്നു ആവശ്യം. പ്രായോഗികമായ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയ ഹര്ജി, പ്രായോഗികത പ്രശ്നമേയല്ലാത്ത സുപ്രീംകോടതി സ്വാഭാവികമായും തള്ളി. ചലച്ചിത്രഅക്കാദമി മേളയിലെ 490 പ്രദര്ശനങ്ങളിലും ദേശീയഗാനം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ സുപ്രീംകോടതിയോട് ഇളവ് ആവശ്യപ്പെട്ട ഫിലിംസൊസൈര്റിയുമായി ബന്ധമുള്ളതുകൊണ്ട് കമല് രാജ്യദ്രോഹിയായി. എന്നു മാത്രമല്ല, കമാലുദീന് എന്നു തന്നെ മുദ്രാവാക്യമുയര്ത്തി, എന്താണ് യഥാര്ഥ വൈരാഗ്യമെന്ന് പ്രതിഷേധക്കാര് വെളിപ്പെടുത്തുകയും ചെയ്തു.
കമൽ എന്നത് ഒരു മതേതര നാമമാണ്, ഒരു വ്യക്തി ഇച്ഛാനുസരണം തിരഞ്ഞെടുത്ത വ്യക്തിത്വത്തെക്കൂടി പ്രതിനിധീകരിക്കുന്നത്. എത്രവേഗമാണ് വര്ഗീയധ്രുവീകരണത്തിലേക്ക് ആ പേരിനെ വലിച്ചു നീട്ടാന് പ്രതിഷേധക്കാര് തുനിഞ്ഞതെന്നാണ് മനസിലാക്കേണ്ടത്. മൂന്നു പതിറ്റാണ്ടായി നമുക്കിടയില് കലാപ്രവര്ത്തനം നടത്തുന്ന, മികവിന്റെ പേരില് സംസ്ഥാനം ആദരിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രമുഖ വ്യക്തിയെപ്പോലും ഇത്ര എളുപ്പം മതത്തിന്റെ മാത്രം പേരില്, ദേശദ്രോഹത്തിന്റെ ചായം പൂശാന് കഴിയുന്നതെങ്ങനെയന്നത് കേരളത്തെ പേടിപ്പിക്കണം. ആ വേട്ടയാടലിനെതിരെ ശബ്ദിക്കാന് പുരോഗമന സംഘടനകളില് ഒന്നുപോലും, അദ്ദേഹം പിന്തുണയ്ക്കുന്ന രാഷ്ട്രീയവിശ്വാസങ്ങള് പോലും തുനിഞ്ഞില്ലെന്നത് അതിലേറെ ആശങ്കാകുലമാക്കണം. കമലിെന കമാലുദീനാക്കുമെന്ന് അവര്‍ തീരുമാനിച്ചിരുന്നു, കാരണങ്ങള്‍ അപഹാസ്യമാണെങ്കിലും
എല്ലാം കേട്ടു കഴിഞ്ഞിട്ടും ബുദ്ധിപരമായൊരു ചോദ്യം നിങ്ങള്ക്കും തോന്നിയേക്കാം. സിനിമ കാണാന് സമയമുണ്ടെങ്കില്, ക്യൂവില് നില്ക്കാന് സമയമുണ്ടെങ്കില് ദേശീയഗാനത്തിനായി വെറും 52 സെക്കന്റ് എഴുന്നേറ്റു നില്ക്കാന് എന്തിനാണിത്ര പ്രയാസം. അതിനും വ്യക്തമായ മറുപടി ഉണ്ടാകണം. അങ്ങനെ കിട്ടുന്നിടത്തെല്ലാം രാജ്യസ്നേഹം തെളിയിക്കാന് എന്നോടാവശ്യപ്പെടാന് കോടതിക്കെന്താണ് അധികാരം. അങ്ങനെ ദേശീയതയുടെ ചിഹ്നങ്ങള്്കകു മുന്നിലെല്ലാം തലകുനിച്ച് ദേശസ്നേഹം പ്രകടിപ്പി്കക്കാന് മാത്രം ചെറുതായിട്ടില്ല, അരക്ഷിതമല്ല ഈ രാജ്യം. എന്റെ രാജ്യം എന്റെയും നിങ്ങളുടെയും നമ്മുടെ എല്ലാവരുടെയും ഒരു പോലെ അവകാശമാണ്. ഒരു കോടതിയുടെയും ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാകരുത് രാജ്യസ്നേഹം