സര്ക്കാര് ഗോമാതാവിന്റെ സംരക്ഷണത്തിനു പിന്നാലെ പാടുപെട്ടോടുന്ന നേരത്ത് നമ്മുടെ രാജ്യത്ത് നടക്കുന്ന മറ്റു ചില പ്രധാന സംഭവവികാസങ്ങള്‍ അറിയാതെ പോകരുത്. അഥവാ അത് ജനമറിയാതിരിക്കാനാണോ ഈ ഗോവധ നിരോധന ബഹളങ്ങളെന്നും ചിന്തിക്കാതെ പോകരുത്. സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചയുടെ കാലമെന്ന് കണക്കുകള്‍ പറയുന്നു. കശാപ്പ് നിയന്ത്രിച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് കടുത്ത ചോദ്യങ്ങളെയാണോ എന്ന് സംശയിക്കുക തന്നെ വേണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനപാദത്തില്‍ 6.1 ശതമാനത്തിലേക്കാണ് മൊത്തം ആഭ്യന്തരഉല്‍പാദനസൂചിക താണിറങ്ങിയിരിക്കുന്നത്. നോട്ടു നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനമെന്താണ് എന്ന യഥാര്‍ഥ ചോദ്യത്തിലേക്ക് ശ്രദ്ധ തിരിയാതിരിക്കാന്‍ കൂടിയാണോ സംഘപരിവാര്‍ രാഷ്ട്രീയത്തിന് മാത്രം ഗുണം ചെയ്യുന്ന ഗോമാതാരാഷ്ട്രീയം വീണ്ടും ഉയര്‍ത്തിയെടുത്തതെന്ന് ന്യായമായും സംശയിക്കണം. നോട്ട് റദ്ദാക്കലിനു ശേഷം ജനത അറിയേണ്ട കണക്കുകളൊന്നും പുറത്തു വിടാത്തതെന്ത് എന്ന ചോദ്യത്തില്‍ നിന്നുകൂടിയാണ് കേന്ദ്രസര്‍ക്കാര്‍ സൗകര്യപൂര്‍വം ഒഴിഞ്ഞു മാറുന്നത്. സിക വൈറസ് ബാധ വലിയ വാര്‍ത്തയായില്ല. ലോകരാജ്യങ്ങള്‍ ഏറെ ഭയത്തോടെ കാണുന്ന സിക വൈറസ് ബാധ ഇന്ത്യയിലെത്തിയതോ, അതിനെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളെന്ത് എന്ന ചോദ്യമോ ഉയര്‍ന്നു കേട്ടില്ല. ജി.ഡി.പി. കണക്കാക്കുന്ന അടിസ്ഥാനവര്‍ഷത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ കൊണ്ടു വന്ന് ജി.ഡി.പി. കണക്കുകള്‍ ഉയര്‍ത്തിനിര്‍ത്താനുള്ള ജെയ്റ്റിലി തന്ത്രം കൂടിയില്ലായിരുന്നുവെങ്കില്‍ ഈ സര്‍ക്കാര്‍ ജനമധ്യത്തില്‍ തൊലിയുരിഞ്ഞു നിന്നേനെ.
എന്നിട്ടും മോദി സര്‍ക്കാരിന്റെ വാദം നോക്കൂ. സമ്പദ്‍വ്യവസ്ഥയില്‍ സാരമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന്. രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കുറയാന്‍ നോട്ട് നിരോധനം മാത്രമല്ല കാരണമെന്ന്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സാഹചര്യങ്ങളും കാരണമായിട്ടുണ്ടെന്ന്. അധികാരത്തിന്റെ തുടക്കകാലത്ത് രാജ്യാന്തരസാഹചര്യങ്ങളില്‍ നിന്നു മാത്രം ലഭിച്ച ആനുകൂല്യങ്ങള്‍ക്കു പോലും മോദി സ്തുതി ഉയര്‍ത്തിയവരാണ്, സാമ്പത്തികവളര്‍ച്ചയിലെ ക്ഷീണത്തിന് ലോകത്തെ പഴിക്കുന്നത്. അവിശ്വസനീയമായ വാദങ്ങളുയര്‍ത്താന്‍ വിവേകത്തോടെ സംസാരിച്ചുകൊണ്ടിരുന്ന അരുണ്‍ ജെയ്റ്റ്‍ലിക്കു പോലും മടിയില്ലാതായിരിക്കുന്നുവെന്നതിന് തെളിവുകള്‍ ഇനിയുമുണ്ട്.
മോദിയുടെ മൂന്നു വര്‍ഷം തൊഴില്‍മേഖലയില്‍ എത്രമാത്രം കനത്ത ഇടിവാണുണ്ടാക്കിയതെന്ന് കേന്ദ്രതൊഴില്‍ മന്ത്രി തന്നെയാണ് രാജ്യത്തോട് സമ്മതിച്ചത്
അതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഈ തന്ത്രം ജനങ്ങളോട് സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിവാദമാകുമെന്ന് ഉറപ്പുള്ള, പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ശരിക്കറിയാവുന്ന, കന്നുകാലിവില്‍പന നിയന്ത്രണം കേന്ദ്രത്തിന് ഒളിച്ചോടാന്‍ വേണ്ടി മനഃപൂര്‍വം കൊണ്ടുവന്ന മറയാണോ എന്ന്. തിളച്ചുമറിയുന്ന കശ്മീരില്‍ അടക്കമുള്ള ഭരണപരാജയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ ധൈര്യമില്ല പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും എന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്, വിവാദവും പ്രകോപനങ്ങളും.
അതുകൊണ്ട് കന്നുകാലിവില്‍പനയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പേരിലുള്ള പ്രകോപനങ്ങള്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് മോദി ആരാധകര്‍ തിരിച്ചുവരണം. സാമ്പത്തികവളര്‍ച്ചയിലെ ഇടിവിന്റെ പേരില്‍ ഈ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ അര‍്‍ഹിക്കുന്നില്ലെന്നു തെളിയിക്കാനുള്ള ആര്‍ജവം ഏറ്റെടുക്കണം. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയല്ല, ഉത്തരം കൃത്യമായി പറഞ്ഞ് തിരിച്ചടിക്കണം. ചോദ്യങ്ങള്‍ ഇനിയും മനസിലായില്ലെങ്കില്‍ ഒന്നുകൂടി ആവര്‍ത്തിക്കാം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല, പക്ഷേ നാലു പ്രധാന ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ ഉദാരമനസ്കരായ ആരാധകര്‍ കനിവുകാണിക്കണം.
ചോദ്യം ഒന്ന്.
1. നോട്ട് റദ്ദാക്കല്‍ കൊണ്ട് നമ്മുടെ രാജ്യത്തിനുണ്ടായ നേട്ടമെന്താണ്? വൃത്തിയായി കണക്കു സഹിതം മറുപടി പറയണം. ബാങ്കില്‍ തിരിച്ചെത്തിയ പഴയ നോട്ടുകള്‍ എത്ര. എന്തുകൊണ്ട് ആ കണക്കു പുറത്തുവിടാന്‍ ആര്‍.ബി.ഐ ഇനിയും തയാറായില്ല.
2. മാര്‍ച്ചില്‍ അവസാനിച്ച അവസാനപാദത്തിലെ സാമ്പത്തികവളര്‍ച്ചയിലുണ്ടായ ഇടിവിന് കാരണം നോട്ട് റദ്ദാക്കല്‍ അല്ല എന്നതിന് വസ്തുതാപരമായ തെളിവ് എന്താണ്?
3. കശ്മീര്‍ അടക്കമുള്ള സുപ്രധാന ആഭ്യന്തരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണോ വിജയമാണോ?
4. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ മോശമായത് മോദി സര്ക്കാരിന്റെ വിജയമാണോ പരാജയമാണോ?
സാംപിള്‍ ചോദ്യങ്ങള്‍ മാത്രമാണിത്. ഈ അടിസ്ഥാനചോദ്യങ്ങള്‍ക്കു മറുപടി പറയാനുള്ള ശേഷി തെളിയിച്ചാല്‍ നമുക്ക് കൂടുതല്‍ ഗൗരവമുള്ള ചോദ്യങ്ങളിലേക്കു കടക്കാം. വളഞ്ഞ വഴിക്കുള്ള നിയമനിര്‍മാണങ്ങള്‍, വിഭാഗീയത വളര്‍ത്തുന്ന സര്‍ക്കാര്‍ നിലപാടുകള്‍, മുഖ്യമന്ത്രിമാരായിട്ടും ലോക്സഭാഎം.പി. സ്ഥാനം രാജിവയ്ക്കാത്ത യു.പി., ഗോവ മുഖ്യമന്ത്രിമാരുടെ കള്ളക്കളി, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ പിന്നാലെയുണ്ട്. പശുവിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണത്.
അത് മറക്കാതിരിക്കേണ്ടത് ഉത്തരവാദപ്പെട്ട പൗരന്‍മാരായ നമ്മള്‍ തന്നെയാണ്. വ്യക്തിജീവിതത്തെയും രാജ്യത്തെ തന്നെയും ബാധിക്കുന്ന ചോദ്യങ്ങള്‍ ഓര്‍ക്കാതിരികക്ാനാണ് കേന്ദ്രം വിവാദതീരുമാനങ്ങളിലൂടെ ജനതയെ പ്രകോപിപ്പിക്കുന്നെതങ്കില്‍ അതില്‍ വീഴാതിരിക്കേണ്ടത് നമ്മളാണ്. കന്നുകാലിവില്‍പന നിയന്ത്രണത്തെ ശക്തമായി ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ കേന്ദ്രം മറക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും ഉച്ചത്തില്‍ ചോദിച്ചുതുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യസ്നേഹം ഇങ്ങനെയും തെളിയിക്കാമല്ലോ.
കന്നുകാലികളുടെ പേരില്‍ രാജ്യം ചേരിതിരിഞ്ഞ് ബഹളം വയ്ക്കണമെന്നു തന്നെയാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാകാന്‍ ഒരൊറ്റ കാര്യം മാത്രം മതി. ചര്‍ച്ചകള്‍ ഇത്രമേല്‍ ചൂടുപിടിച്ചിട്ടും ഒരു വിശദീകരണവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നില്ല. സര്‍ക്കാര്‍ വിരോധികളുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ മാത്രമെന്ന വാദത്തെ പിന്തുണയ്ക്കാന്‍ പോലും ഒരു നേതാവും കശാപ്പ് നിയന്ത്രണത്തിന്റെ യഥാര്‍ഥ ഉദ്ദേശമെന്തെന്നു വിശദീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ഏതു തട്ടില്‍വച്ചു തൂക്കിയാലും ഈ ബഹളം തങ്ങള്‍ക്ക് അനുകൂലമാക്കാനാകുമെന്ന കഠിനമായ ആത്മവിശ്വാസം ജനാധിപത്യത്തോടുള്ള ബഹുമാനമില്ലായ്മയില്‍ നിന്നു തന്നെയാണുണ്ടാകുന്നത്. കൂടുതല്‍ വിഭാഗീയ അജണ്ടകള്‍ നടപ്പാക്കാനുള്ള നിലമൊരുക്കല്‍ കൂടിയാണത്. വിമര്‍ശിക്കപ്പെട്ടാലെന്താ, റിസല്‍റ്റില്ലേ എന്ന ചോദ്യത്തോടു കണക്കു ചോദിച്ചാല്‍ തീരുന്ന ഉറപ്പേ ആരാധകരുടെ വിശ്വാസങ്ങള്‍ക്കുമുള്ളൂവെന്ന് അവര്‍ തന്നെയാണ് തിരിച്ചറിയേണ്ടത്.
രാഷ്ട്രീയബോധമുള്ള, പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരിന്ത്യന്‍ പൗരനും മാനസികസംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യമാണ് മോദി സര്ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. പക്ഷേ ആശ്വാസം ആ അവസ്ഥയിലും ചിരിപ്പിക്കാന്‍ പോന്ന തമാശകളുണ്ടാക്കുന്ന ജുഡീഷ്യറിയും ശാസ്ത്രസാങ്കേതികകൗണ്‍സിലിന്റെ കണ്ടെത്തലുകളുമൊക്കെയാണ്. ബ്രഹ്മചര്യത്തിലൂടെ വംശം നിലനിര്‍ത്തുന്ന മയിലുകളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന ഹൈക്കോടതി ജഡ്ജി. പശു എന്ന പുണ്യത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ശാസ്ത്രഗവേഷകര്‍. മനുഷ്യന്‍ ചിരിച്ചുമരിക്കാതെ നോക്കാനുള്ള ഉത്തരവാദിത്തവും ഭരണകൂടത്തിനുണ്ടെന്നു മാത്രം ഓര്‍മിപ്പിച്ചുകൊള്ളുന്നു. ഇതിനിടയിലും തീരെ തമാശയല്ലാത്ത ചിലത് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് മറക്കുകയുമരുത്.
രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്ശം ഇതായിരുന്നു. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം. പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം. ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമങ്ങളിലോ ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്നൊന്നും ചോദിക്കരുത്. അധികാരരാഷ്ട്രീയത്തിന്റെ ഹിതമറിഞ്ഞു സ്വയം തരംതാഴാനുള്ള ആ ത്യാഗമനസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. പക്ഷേ ഏതു കേസ് പരിഗണിക്കുമ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. രാജസ്ഥാനിലെ ഹിന്‍ഗോണിയ ഗോശാലയില്‍ ആറു മാസത്തിനിടെ 8000 പശുക്കള്‍ മോശം സാഹചര്യങ്ങള്‍ കാരണം മരണത്തിന് കീഴടങ്ങിയെന്നു ചൂണ്ടിക്കാണിച്ച് ജാഗോ ജനത സൊസൈറ്റി നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മയുടെ ഗോസ്നേഹം ഉണര്‍ന്നത്. അതായത് ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനില്‍, ബി.ജെ.പി. പൂജിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗോമാതാക്കള്‍ നേരിടുന്ന ദയനീയ അവസ്ഥയെന്തെന്ന് ഈയൊരൊറ്റ ഹര്‍ജി വിളിച്ചു പറയുന്നുണ്ട്. ബി.ജെ.പിയുടെ കാപട്യരാഷ്ട്രീയം ഒന്നുകൂടി തുറന്നു കാട്ടുന്നുണ്ട്. പശുക്കളെ ഇറച്ചിവെട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ ദയനീയമരണത്തിന് വിട്ടുകൊടുക്കുന്ന ഇരട്ടത്താപ്പും ഈ ഹര്‍ജി കാണിച്ചു തരും. ദേശീയമൃഗമാക്കിയാല്‍ പശു നേരിടുന്ന ക്രൂരതകള്‍ അവസാനിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ജഡ്ജി പിന്നീട് അഭിമുഖത്തില്‍ ഒന്നുകൂടി വ്യക്തമാക്കി, മയിലുകള്‍ ബ്രഹ്മചര്യം പാലിക്കുന്ന പക്ഷികളായതുകൊണ്ടാണ് അവ ദേശീയ പക്ഷിയായിരിക്കുന്നതെന്നും. ആണ്‍മയിലുകളുടെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ വംശവര്‍ധന നടത്തുന്നതെന്നും ജഡ്ജിപറഞ്ഞു വച്ചിട്ടുണ്ട്. പുതിയ ഭക്ഷ്യനിയമങ്ങള്‍ മാത്രമല്ല, ഇന്ത്യയ്ക്ക് മാത്രമായി പുതിയ ശാസ്ത്രനിയമങ്ങളും വരുന്ന കാലമോര്‍ത്താണ് ഇനി നമ്മള്‍ പേടിക്കേണ്ടത്.
രാജ്യത്തിന്‍റെ ഉത്തമതാല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്രം ഇത്തരത്തില്‍ ജനങ്ങളെ അന്യോന്യംനിര്‍ത്തുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള് കേരളം ബീഫ് ഫെസ്റ്റിവല്‍ നടത്തി പിരിഞ്ഞുപോയാല്‍ പ്രതിരോധമാകുമോ? തമിഴ്നാട്ടില്‍ ഒരു വിധിയും രാജസ്ഥാനില്‍ മറ്റൊരു വിധിയും കേരളത്തില്‍ അല്‍ഭുതം കൂറുകയും ചെയ്യുന്ന കോടതികളെ ആശ്രയിച്ചു കാത്തിരിക്കണോ?മുദ്രാവാക്യങ്ങളില്‍ തീരുന്ന വീര്യം മതിയാകില്ല, ഈ സാഹചര്യം നേരിടാനെന്നു സര്ക്കാര്‍ തിരിച്ചറിയുന്നുവെങ്കില്‍ നല്ലത്
മികവിന്റെ ബൗദ്ധികകേന്ദ്രങ്ങളിലൊന്നായ ചെന്നൈ ഐ.ഐ.ടിയില്‍ കശാപ്പ് നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ഥി സൂരജിന്റെ അവസ്ഥയാണിത്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് ഈ ചെറുപ്പക്കാരന്റെ കണ്ണ് തകര്‍ക്കപ്പെട്ട അതേ സംസ്ഥാനത്താണ് കേന്ദ്രസര്‍ക്കാരിന് ഭക്ഷണസ്വാതന്ത്യത്തില്‍ ഇടപെടാന്‍ എന്തവകാശമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചോദിച്ചത്. തൊട്ടിപ്പുറത്തുള്ള കേരളത്തില്‍ ബീഫ് കഴിക്കാന്‍ നിരോധനമെവിടെയെന്ന് നമ്മുടെ ഹൈക്കോടതി അല്‍ഭുതം കൂറിയത്. കോടതിയെന്നാല്‍ നീതിയെന്നല്ല നേരര്‍ഥമെന്നും കോടതികള്‍ എന്നും നീതിയുടെ ശബ്ദത്തില്‍ മാത്രമല്ല സംസാരിച്ചതെന്നും മൂന്നു കോടതിനിരീക്ഷണങ്ങള്‍ തമ്മിലൊരു താരതമ്യം നടത്തിയാല്‍ ബോധ്യമാകും. അല്ലെങ്കില്‍ നീതിക്ക് ഒറ്റമുഖമില്ലെന്നു തന്നെ. കേരളാഹൈക്കോടതിയുടെ നടപടി വിചിത്രമായി തോന്നേണ്ടതുമില്ല. കാരണം, കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഒറ്റ വാചകത്തില്‍ ഉത്തരം പറയാന്‍ മാത്രം വക്രബുദ്ധിയോടെ തന്നെയാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നു മറക്കരുത്. കോടതികള്‍ക്ക് മാത്രം വിട്ടുകൊടുക്കേണ്ടതല്ല മനുഷ്യന്‍റെ ഭക്ഷണത്തിനും ജീവനോപാധികള്‍ക്കും മേലുള്ള കടന്നുകയറ്റത്തിനെതിരായ തീരുമാനവും. കേരളം മുന്‍കൈയെടുത്തിട്ടുണ്ട്. ചെറുക്കുമെന്നും പ്രതിഷേധിക്കുന്നവരെ അണിനിരത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം നില്‍ക്കുമെന്ന് കേരളത്തിലെ പ്രതിപക്ഷവും പ്രഖ്യാപിച്ചിരിക്കുന്നത് ശുഭകരമാണ്.
ജനാധിപത്യവും പൗരന്‍റെ സ്വാതന്ത്ര്യവുമാണ് വിജയിക്കേണ്ടത്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിഭാഗീയതന്ത്രങ്ങള്‍ വരെ പയറ്റുന്ന ഭരണകൂടത്തെയാണ് പേടിക്കേണ്ടത്. തിരിച്ചറിയേണ്ടത് തിരിച്ചറിയുകയും തീരുമാനിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം പൗരന്റേതു തന്നെയാണ്.