അക്രമരാഷ്ട്രീയത്തിനെതിരെ ദേശീയരാഷ്ട്രീയത്തിൽ കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്ന ആർ.എസ്.എസിനോടാണ് അടുത്ത ചോദ്യം. ആലപ്പുഴയിൽ കൊല്ലപ്പെട്ട അനന്തുവെന്ന 17കാരന്റെ ജീവന് നിങ്ങൾക്കുത്തരമുണ്ടോ? കാസർകോട്ടെ മുഹമ്മദ് റിയാസിനെയും കൊടിഞ്ഞിയിലെ ഫൈസലിനെയും കൊലപ്പെടുത്തിയത് അക്രമരാഷ്ട്രീയമാണോ ആദർശരാഷ്ട്രീയമാണോ ? ആർ.എസ്.എസ് മറുപടി പറയണം. ബി.ജെ.പിയും. അക്രമരാഷ്ട്രീയത്തിനെതിരായ മുഖംമൂടി പോലും നിങ്ങൾക്കു ചേരില്ലെന്ന് പറയാതെ വയ്യ.
ഏതു പട്ടികയിൽ പെടുത്തും, ഈ ജീവന്റെ വില? ആലപ്പുഴ വയലാറിൽ കൊല്ലപ്പെട്ട പ്ലസ്ടുവിദ്യാർഥി അനന്തു. 17 പേർ ചേർന്ന് അതിക്രൂരമായി തല്ലിക്കൊന്നതാണ് ഈ 17കാരനെ. കൊലയാളികളായി പൊലീസ് പിടികൂടിയവരെല്ലാം ആർ.എസ്.എസ്. പ്രവർത്തകർ. കൊല്ലപ്പെട്ടതോ, ആർ.എസ്.എസ് അനുഭാവിയായ പതിനേഴുകാരൻ. വ്യക്തിപരമായ പ്രശ്നത്തിൽ നിന്നു വളർന്നതെന്നു ന്യായീകരിച്ചൊഴിയാൻ വരരുത്. വീടിനടുത്ത ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയ അനന്തുവിനെ രാവിലെ മുതൽ പിന്തുടർന്ന ആർ.എസ്.എസ്.സംഘം തല്ലിക്കൊല്ലുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയപ്പോൾ തലയ്ക്കേറ്റ പരുക്കാണ് പ്രധാന മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേഹത്തുടനീളം ക്രൂരമായ മർദനത്തിന്റെ മായാപ്പാടുകൾ.
അനന്തുവും ആർ.എസ്.എസ്–ബി.ജെ.പി. അനുഭാവിയായിരുന്നു, ശാഖയിൽ സന്ദർശകനായിരുന്നു. പക്ഷേ ആർ.എസ്.എസിന്റെ വിചാരണാസംഘത്തിന് വിധി നടപ്പാക്കാൻ അതൊരു തടസമായേ ഇല്ല.
ഉത്തരം പറയണം, കേരളത്തിലെ ബി.ജെ.പി..സംഘപരിവാർ നേതാക്കൾ. അനന്തുവിനെ കൊന്നുകളഞ്ഞ ആർ.എസ്.എസുകാരുടെ ക്രൂരത നിങ്ങളുടെ കണ്ണുനനയിക്കുന്നില്ലേ? അവനെയോർത്ത് നിങ്ങളുടെ ചങ്ക് പൊട്ടുന്നില്ലേ? അവന്റെ ജീവന് നിങ്ങൾക്ക് വിലയില്ലേ? കൊലപാതകരാഷ്ട്രീയത്തിനെതിരെ എന്താണിപ്പോൾ നാവു പൊങ്ങാത്തത്? കൊന്നത് സി.പി.എമ്മുകാരല്ലെന്നും സ്വന്തം പരിവാറുകാരാണെന്നും തിരിച്ചറിഞ്ഞപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടുപോയോ?
അക്രമരാഷ്ട്രീയത്തിനെതിരെ സംഘപരിവാർ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ മുഖംമൂടി വലിച്ചുകീറിയെറിയുന്നത് അനന്തുവിന്റെ ജീവൻ മാത്രമല്ലെന്നുമോർക്കണം. രണ്ടുമാസത്തിനിടെ രണ്ടു പേർ കൂടിയുണ്ട് പട്ടികയിൽ. കൊടിഞ്ഞിയിലെ ഫൈസലും റിയാസ് മൗലവിയും. അതിനും പിന്നിലേക്കു പോയാൽ ഇനിയും ആ പട്ടിക നീളും. കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത് സ്വന്തം ഇഷ്ടപ്രകാരമുള്ള മതം സ്വീകരിച്ചതിനാണ്. അറസ്റ്റിലായവരിൽ ആർ.എസ്.എസിന്റെ തിരൂർ താലൂക്ക് സഹകാര്യവാഹ് മഠത്തിൽ നാരായണനടക്കം 9 പേരും ആർ.എസ്.എസ്. പ്രവർത്തകർ. കാസർകോട് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് 3 ആർ.എസ്.എസ്. പ്രവർത്തകർ. കുത്തിക്കൊന്നത് 17 വയസുകാരനായ ആർ.എസ്.എസ് പ്രവർത്തകൻ. മതവിദ്വേഷം തീർക്കാൻ അന്യസമുദായത്തിൽപ്പെട്ടൊരാളെ കണ്ടുപിടിക്കാൻ നാലരകിലോമീറ്റർ കത്തിയൂരിപ്പിടിച്ചാണ് ഈ ഈ മൂന്നു പ്രതികളും വർഗീയവിദ്വേഷം പരത്തി ഇറങ്ങിനടന്നതെന്ന് പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ട മുഹമ്മദ് റിയാസിനെ പ്രതികൾക്ക് മുൻപരിചയമോ വിദ്വേഷമോ ഇല്ല. എന്നിട്ടും ആദ്യം കണ്ടവനെ കുത്തിക്കൊന്ന് അവര് വൈരം തീർത്തു. സാമുദായികസംഘർഷമുണ്ടാക്കാൻ ശ്രമം അടക്കമുളള വകുപ്പുകൾ ചേർത്താണ് ഈ മൂന്നു ആർ.എസ്.കാർക്കുമെതിരെയുള്ള കേസ്. ആ നാട് കത്തിയമരാതിരുന്നത്, കലാപത്തീയിലേക്ക് പ്രകോപിക്കപ്പെടാതിരുന്നത് അവിടുത്ത മനുഷ്യർ കാണിച്ച അസാമാന്യമായ സംയമനത്തിന്റെ മാത്രം കരുത്തിലാണ്. മാപ്പില്ലാത്ത പ്രകോപനത്തിനു മുന്നിലും അസാമാന്യ മനുഷ്യത്വം പ്രകടിപ്പിച്ച ആ നാട്ടുകാർക്കാരോട് ഇന്നും കടപ്പെട്ടിരിക്കുന്നു കേരളം.
അവിടെ കൊലയാളികൾ ആർ.എസ്.എസ്. പ്രവർത്തകർ തന്നെ. പ്രകോപനം മതവിദ്വേഷം മാത്രം. കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ആർ.എസ്.എസ്. കൊലയാളികൾ മനുഷ്യനെ കാരണങ്ങൾ പോലുമില്ലാതെ കൊന്നുകളയുന്നത് . സി.പി.എം. –ആർ.എസ്.എസ്. രാഷ്ട്രീയസംഘർഷങ്ങളിൽ പക്ഷം പിടിക്കാനില്ല. പക്ഷേ, മറുവശത്ത് ഒരു രാഷ്ട്രീയശത്രുതയുമില്ലാത്ത, വെറും മനുഷ്യൻ മാത്രം നിന്നാലും കൊന്നു തള്ളുന്ന ആർ.എസ്.എസ്. രാഷ്ട്രീയത്തെ തുറന്നു കാണിക്കാതിരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും.
കഴിഞ്ഞ മൂന്നു മാസമായി രാജ്യവ്യാപകമായി വൻപ്രചാരണത്തിലാണ് ബി.ജെ.പി.. ആര്.എസ്.എസ് സംഘടനകൾ. സി.പി.എമ്മുകാർ കൊലപ്പെടുത്തിയ സംഘപരിവാറുകാരുടെ ചിത്രങ്ങളും അവരുടെ കുടുംബത്തിന്റെ കണ്ണീരും രാജ്യത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ചിത്രപ്രദർശനങ്ങളും പ്രത്യേക പ്രതിഷേധപരിപാടികളും ഡൽഹിയിലടക്കം രാജ്യമാകെ തുടരുകയുമാണ്. കഴിഞ്ഞ മാസം കോയമ്പത്തൂരിൽ നടന്ന ആർ.എസ്.എസ് ദേശീയ സമ്മേളനത്തിന്റെ പ്രധാന അജൻഡകളിലൊന്നു തന്നെ കേരളത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയഎതിരാളികളെ കൊന്നുതള്ളുന്നത് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. എന്നാൽ കൊലപാതകരാഷ്ട്രീയത്തെ പാർട്ടി നോക്കാതെ അപലപിക്കുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് ഒരു തെറ്റും ആരോപിക്കാനാകാത്ത മനുഷ്യരെയും കൊന്നു തള്ളുന്ന ആർ.എസ്.എസ് പട്ടിക വലുതായിക്കൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരാരും ആർ.എസ്.എസ്. ബി.ജെ.പി. നേതാക്കളല്ലെന്നും അനുഭാവികൾ മാത്രമാണെന്നുമാണ് ഇനിയും വാദമെങ്കിൽ, കൊന്നു കളയുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ പകർന്നാട്ടം ഇനി വിലപ്പോകില്ലെന്നു തിരിച്ചറിയുക തന്നെ വേണം.
ഇത് ആർ.എസ്.എസിനു മാത്രം സാധിക്കുന്നതാണ്. രാജ്യത്തിനു മുന്നിൽ കൊലപാതകരാഷ്ട്രീയത്തിന്റെ ഇരകളായി കണ്ണീരൊഴുക്കുക. മറുവശത്ത് രാഷ്ട്രീയശത്രുതയില്ലാത്ത മനുഷ്യരെപ്പോലും സംഘടിതരാഷ്ട്രീയത്തിന്റെ ബലത്തിൽ കൊന്നു കളയുക. അതറിയുകയേ ചെയ്യാത്ത മട്ടിൽ അക്രമരാഷ്ട്രീയത്തെക്കുറിച്ച് വിലാപം തുടരുക. ഒന്നോർക്കുക, അക്രമരാഷ്ട്രീയത്തെക്കുറിച്ച് ഇനിയും വികാരമുയർത്തി മുതലെടുപ്പിനു വരുമ്പോൾ വസ്തുതകൾ, നിങ്ങളുടെ മുഖത്തടിക്കും. ഈ മനുഷ്യത്വവിരുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിയാനും ചെറുക്കാനും കേരളീയ സമൂഹത്തിന് ബാധ്യതയുണ്ട്.