മരണങ്ങളില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ടി വരുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. മനുഷ്യത്വവിരുദ്ധവും. അത് ഗോരഖ്പൂരിലെ കുരുന്നുകളുടെ കാര്യത്തിലായാലും ഇവിടെ മുരുകന്റെ കാര്യത്തിലായും. ജീവനു മുന്നിലുള്ള വീഴ്ചകള്‍ക്ക് ന്യായീകരണങ്ങളേയില്ല. ജീവന്‍ തിരിച്ചുകൊടുക്കാന്‍ പഠിച്ചിട്ടില്ലാത്ത നമ്മള്‍ , ജീവന്‍ തിരിച്ചുകൊടുക്കാന്‍ ശേഷിയില്ലാത്ത നമ്മള്‍, ആ ജീവനോട് കാണിക്കേണ്ട ബഹുമാനത്തെക്കുറിച്ചാണ് ഈ കുഞ്ഞുങ്ങളും മുരുകനും ഓര്‍മിപ്പിക്കുന്നത്.
കുരുന്നുകളുടെ മരണങ്ങള്‍ അങ്ങ് ഉത്തരേന്ത്യയില്‍ നിന്ന് വാര്‍ത്തകളായെത്തുന്നത് ആദ്യമൊന്നുമല്ല. നാം ആഘോഷിക്കാനൊരുങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപതുവര്‍ഷങ്ങളൊന്നും അവരെ മുന്നോട്ട് നടത്തിച്ചിട്ടില്ലെന്നുമാത്രമല്ല അവരെ കണ്ടാണോകടന്നുപോയതെന്നുപോലും നമുക്ക് തോന്നിപ്പോകും. നാം കണ്ടുശീലിച്ച ദാരിദ്ര്യമെല്ലാം അവര്‍ക്ക് സമ്പന്നമായ സാഹചര്യങ്ങളാകും. അങ്ങനെയിരിക്കേ മനുഷ്യസ്നേഹികളേക്കാള്‍ വലിയ മൃഗസ്നേഹികള്‍ ഭരിക്കുന്നകാലത്ത് ഇതിലും വലിയ കൂട്ടകുരുതികള്‍ ഉത്തരദേശം വച്ചുനീട്ടിയാലും അതില്‍ ഒട്ടും ഒട്ടും തന്നെ അല്‍ഭുതപ്പെടേണ്ടതില്ല. അറുപതല്ല എത്ര കുരുന്നുകള്‍ ഓക്സിജനില്ലാതെ മരിച്ചാലും അതിനെ മറയ്ക്കുംവിധം കെട്ടിയുയര്‍ത്താന്‍ അച്ചേദിന്‍ ആഗയാ പതിപ്പുകളുടെ ഏറ്റവും പുതിയൊരെണ്ണം തയ്പ്പിച്ചുവച്ചുകാണും അവര്‍.
മരണം ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒരു ഭരണകൂടത്തിനും ഇവിടെ കൈഒഴിയാനാകില്ല. സ്വാഭാവികമരണമെന്ന ഒരുവരി പറഞ്ഞ് ഡെറ്റോളിട്ട് കൈകഴുകി ആരേയും ആരേയും തന്നെ ഈ കുട്ടികളുടെ മരണകിടക്കയില്‍ നിന്ന് എഴുന്നേറ്റുപോകാന്‍ അനുവദിക്കരുത്. ഇത് നമുക്ക് ഇരട്ടനീതിയുടെ വെളിപാടുപുസ്തകം തന്നെയാകണം. പണമുള്ളവനും പണമില്ലാത്തവനും വിലയുള്ളവനും വിലയില്ലാത്തവനുമെന്ന വിഭജനം എങ്ങനെ വേരൂന്നുന്നുവെന്ന് കണ്ട് നാം പ്രതിരോധിക്കുകതന്നെ വേണം.
ഇവിടെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ കുരുന്നുകളുടെ മരണം സംഭവിക്കുന്നത്. ഗൊരക്പൂറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ അഞ്ചുദിവസത്തിനകം പിഞ്ചുകുഞ്ഞുങ്ങളടക്കം മരിച്ചത് അറുപതുപേരെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം അടക്കാത്തത് മൂലം ദ്രവീകൃത ഓക്സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് വഴിവച്ചത്. ഓക്സിജന്‍ കുടിശികയില്‍ ഭീമമായ തുക വരാനുണ്ടെന്നും ഇനിയും നല്‍കാനാകില്ലെന്നും മുന്‍കൂട്ടി അറിയിച്ചെന്ന് വിതരണകമ്പനിയും ആശുപത്രി അധികൃതര്‍ക്ക് കത്തയച്ചെന്ന് ആഭ്യന്തരവകുപ്പുകളും ആരോഗ്യവകുപ്പിനെ ഇടപെടുത്തിയിരുന്നുവെന്ന് അധികൃതരും അങ്ങനെ പലപഴിയും പലരും പരസ്പരം ചാരാന്‍ മല്‍സരിക്കുന്നുമുണ്ട്. എല്ലാത്തിനുംമുകളില്‍ തങ്ങളുടെ നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജാണെന്നിരിക്കേ ഉത്തരംപറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു തരിപോലും മാറിനില്‍ക്കാനാകാത്ത ഭരണകൂടവും ഒഴിഞ്ഞുമാറുകതന്നെയെന്നതാണ് വിചിത്രം. കണക്കുകള്‍ പെരുപ്പിച്ചതാണെന്നും മരണകാരണം മറ്റുപലതുമാണെന്നും അവര്‍ മുഖംചുളിയാതെ മറുപടി പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രിയുടെ മണ്ഡലത്തിലിതാണ് അവസ്ഥയെങ്കില്‍ മറ്റുമണ്ഡലങ്ങളുടെ കാര്യം മറക്കുന്നതാകും നല്ലത്. തിരഞ്ഞെടുപ്പിലുടനീളം ആശുപത്രിയിൽ കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ ആയിരുന്നു യോഗി ആദിത്യ നാഥ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നുവെന്നതും കൂട്ടിവായിക്കാം.
യോഗി ആതിഥ്യനാഥ് ഇതേ ആശുപത്രിയിലെത്തി നവീകരണപ്രവര്‍ത്തികള്‍ ഉല്‍ഘാടിച്ച് വീമ്പ് പറഞ്ഞുപോയതിന്റെ ഒമ്പതാംപകലാണ് ഈ ദുരന്തമെന്നതും കാണണം. മദ്രസകളെല്ലാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ച് ദൃശ്യങ്ങള്‍ അയച്ചുതരണമെന്നെല്ലാം ഉദ്ഘോഷിച്ച് ഉത്തരവിറക്കി രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുന്ന തിരക്കുകളിലെപ്പോഴെങ്കിലും ഈ യോഗിമാര്‍ ഒന്നാലോചിക്കണം, പലര്‍ക്കും ജീവവായുപോലും നല്‍കാന്‍ എഴുപതുവര്‍ഷമെടുത്തിട്ടും നമുക്ക് ആയിട്ടില്ല. അതിലും വലുതാണോ സര്‍ കെട്ടിപൊക്കുന്ന ഈ ത്രിവര്‍ണസ്നേഹം
സ്വാതന്ത്ര്യദിനം മദ്രസകളില്‍ ആഘോഷം നടത്തണം, സമരസേനാനികളെ ആചരിക്കണം, ജില്ലാന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് അതെത്തിച്ചുനല്‍കണം അങ്ങനെ നീളുന്നുണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. അതുമാത്രമാണ് അധികാരഇടനാഴികളിലെ ചര്‍ച്ചാവിഷയവും. എം.എ.ബേബി ഫേസ്ബുക്ക് പേജില്‍ കുറിച്ചതുപോലെ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ മതത്തെ ഉപയോഗിക്കുന്ന മറ്റെല്ലാം മറക്കുന്ന ഭരണസംവിധാനമല്ലാതെ ആരാണ് ഇവിടെ വില്ലന്‍. മറ്റാരാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്. ഒപ്പം ഇതെല്ലാം മറച്ചുവച്ച് ചില ദേശീയമാധ്യമങ്ങള്‍ കുടപിടിക്കുന്നതും കാണാതിരുന്നുകൂടാ. ചാനല്‍ചര്‍ച്ചയില്‍ കുരുന്നുകളുടെ മരണത്തിലേക്ക് ക്യാമറതിരിക്കൂവെന്ന് പറഞ്ഞ അതിഥിയോട് നിങ്ങള്‍ വന്ദേമാതരത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ വ്യതിചലിച്ച് പോകല്ലേയെന്നായിരുന്നു ടൈംസ്നൗ മാനേജിങ് എഡിറ്ററുടെ പ്രതികരണം.
ഗൊരഖ്പൂരില്‍ നിന്ന് കൊല്ലത്തേക്കും മടങ്ങിയെത്തണം. ഇതേക്കൂട്ടര്‍ ആട്ടിപ്പായിച്ച ആ ജീവനെക്കൂടി പറഞ്ഞുതന്നെ നിര്‍ത്താം. ആരോഗ്യരംഗത്തെ കേരളാമോഡല്‍ വികസനമെന്ന് വീമ്പുപറയുന്ന നമുക്ക് ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങിയ ഈ തിരുനെല്‍വേലിക്കാരനും കുടുംബവും മാപ്പുനല്‍കുമോ? എന്തായാലും നാം മാപ്പുചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആ മനസിനെ പ്രകീര്‍ത്തിക്കുമ്പോഴും നമ്മള്‍ നമ്മുടെ ഭരണസംവിധാനങ്ങളോടും നമ്മള്‍ നമ്മളോടും ചോദിക്കേണ്ട ചോദ്യങ്ങളെ ആ മാപ്പ് മറച്ചുവക്കാന്‍ പാടില്ല
അപകടം നടന്ന് ഏഴുമണിക്കൂറിനിടെ അവര്‍ കയറിയിറങ്ങിയത് ആറുആശുപത്രികളിലാണ്. ന്യൂറോസര്‍ജനില്ലെന്ന് പറഞ്ഞ് കൊല്ലം മെഡിട്രിന ആശുപത്രിയുടെ വാതിലടഞ്ഞു. മെഡിസിറ്റി മെഡിക്കല്‍കോളജുകാര്‍ പരിശോധിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമില്ലെന്നായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാത്തുകിടന്നത് മൂന്ന് മണിക്കൂറാണ്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന മറുപടിയില്‍ പിന്നെ പട്ടം എസ്.യു.ടിയിലേക്കും കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലേക്കും. ഒടുവില്‍ ഈ ആതുരഗോപുരങ്ങള്‍ കൈഒഴിഞ്ഞ ആ ആംബുലന്‍സ് ജില്ലാആശുപത്രിയിലേക്ക്. അതിന് മുന്നില്‍വച്ച് ആംബുലന്‍സില്‍ തന്നെ മുരുകന്‍ മരിക്കുന്നു. ചോരവാര്‍ന്നുകിടന്ന മുരുകനെ ചേര്‍ത്തുപിടിക്കാന്‍ സന്നദ്ധസംഘടനകള്‍ ഏറെയുണ്ടായിരുന്നു. തുറന്നടഞ്ഞ ആശുപത്രിവാതിലുകളുടെ മുന്നില്‍ യാചിച്ചു വാദിച്ചും അവര്‍ നിലയുറപ്പിച്ചതുമാണ്. എന്നാല്‍ മെഡിക്കല്‍ എത്തിക്സ് എന്നത് ഈ കെട്ടിപ്പൊക്കിയ സൗധങ്ങളുടെ ഏഴകലത്ത് ഇല്ലെന്നതിനാല്‍ എകണോമിക്സെന്നതുമാത്രമാണ് ഏത് എത്തിക്സിനേക്കാളും ഇവര്‍ക്ക് പ്രിയമെന്നിരിക്കേ അയാള്‍ മരണത്തിന് കീഴടങ്ങി. ആരോഗ്യമേഖലയുടെ കച്ചവടക്കണ്ണിനപ്പുറം സര്‍ക്കാര്‍ മേഖലയുടെ പരിമിതികളും മുരുകന്റെ മരണം തുറന്നുകാട്ടി. അപലപിച്ച് ഒഴിയുന്നതിന് പകരം ഇനിയെങ്കിലും അടിയന്തരമാറ്റങ്ങളുടെ ഭാഗമാകാന്‍ നാം പഠിച്ചേ തീരു.
ഒന്നാമന്‍ ഞാനെന്ന് പറയാന്‍ മോദിയും യോഗിയും പിണറായിയും എല്ലാവരും മല്‍സരിക്കുന്നുണ്ട്. പുതിയ പരസ്യവാചകങ്ങള്‍ക്കായി പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ തലപുകക്കുന്നുണ്ട്. കടലാസിലും കട്ടൗട്ടിലുമെല്ലാം അടിച്ചുനിരത്താന്‍ കോടികളങ്ങനെ പൊടിച്ചുമറയ്ക്കുന്നുണ്ട്. മുക്കിലും മൂലയിലും മാനംതൊട്ട് മേനിപറഞ്ഞ് നില്‍ക്കുന്ന നിങ്ങള്‍ ഇനിയെങ്കിലും ഒരു ജീവനെങ്കിലും കാവലിരിക്കാന്‍ പഠിക്കൂ.