സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടന്ന കുപ്രചരണത്തെ പറ്റി പറയാനാഗ്രഹിക്കുന്ന എന്നാല്‍ ഒന്നും പറയാനാകാത്ത ഒരു നിസഹായനായ ഒരു ചെറുപ്പകാരനെക്കുറിച്ച് കൂടി. മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോയുടെ ചിത്രമാണ്. എല്‍ദോയുടെ ശബ്ദമായത് കൊച്ചി റിപ്പോര്‍ട്ടര്‍ അജിത് കെ.ജോസഫാണ്.
ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലുമെല്ലാം ഈ ചിത്രമായിരുന്നു. ആരെന്നോ എന്തെന്നോ അറിയാന്‍ നില്‍ക്കാതെ അത് പേജുകളില്‍ നിന്ന് പേജുകളിലേക്കും ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്കുമെത്തി. ലൈക്കുകളില്‍, ഷെയറുകളില്‍ മുന്നിലായി. ആ ചെറുപ്പക്കാരനെ മദ്യമുറക്കിയതല്ലെങ്കിലോയെന്ന ആലോചനയാണ്, ആ അന്വേഷണമാണ് അങ്കമാലി കിടങ്ങൂരിലെ ഈ ചെറിയ വീട്ടിലെത്തിച്ചത്. രണ്ടു കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എൽദോയുടെ ജീവിതം. പറയാനേറെയുണ്ടായിരുന്നു എല്‍ദോക്ക്. എന്നാല്‍ മിണ്ടാനും പറയാനുകാത്തതിനാല്‍ വാട്സാപ്പിലും ഫെയ്സ് ബുക്കിലും പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ എൽദോയുടെ മകൻ ബേസിൽ പറഞ്ഞു
അതെ, എറണാകുളം ജനറൽ ആശുപത്രിയിയിൽ അത്യാസന്ന നിലയിൽ അനുജനെ കണ്ടു മടങ്ങും വഴിയാണ് മകന്റെ നിർബന്ധത്തെത്തുടർന് മെട്രോയിൽ കയറിയത്. സ്വന്തം അനുജൻ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലാണ് അവന്‍ മയങ്ങിപ്പോയതെന്ന് എൽദോയുടെ അമ്മയും സാക്ഷ്യപ്പെടുത്തി
എൽദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എൽദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിലും എൽദോയെ കുറിച്ച് നല്ല അഭിപ്രായം
വോയ്സ് ഓഫ് വോയ്സ് ലെസ്സ്, ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്നതാണ് മാധ്യമപ്രവര്‍ത്തനം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇനിയുമുണ്ടാകട്ടെയെന്നും ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഇത്തരം എല്‍ദോമാര്‍ ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നു..