കേന്ദ്രസര്‍ക്കാര്‍ കിടപ്പറയിലേക്കും കടന്നുകയറിത്തുടങ്ങിയോ? ഗര്‍ഭിണികള്‍ എന്തു കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും സര്‍ക്കാര്‍ കല്‍പനകള്‍ ഇറക്കിത്തുടങ്ങിയോ? ഇല്ല എന്നു തന്നെയാണ് സാങ്കേതികമായി ശരിയായ ഉത്തരം. എന്നാല്‍ കിടപ്പറയിലേക്കും വ്യക്തിജീവിതത്തിലേക്കും കടന്നു കയറാന്‍ തിടുക്കപ്പെടുന്നവരുടെ പ്രത്യയശാസ്ത്രവും ആ പ്രത്യയശാസ്ത്രത്തോട് ഭരണകൂടത്തിന്‍റെ വിധേയത്വവും ഉയര്‍ത്തുന്നത് ഗുരുതരമായ ചോദ്യങ്ങള്‍ തന്നെയാണ്. അതിനേക്കാള്‍ പ്രധാനമാണ് ശാസ്ത്രീയമായി കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കാനുള്ള അതിവിചിത്രമായ വാദങ്ങള്‍.
നല്ല കുഞ്ഞ് ജനിക്കാനുള്ള മാര്‍ഗനിര്‍ദേശമെന്ന നിലയില്‍ രാജ്യാന്തരയോഗ ദിനത്തിന്‍റെ മുന്നോടിയായി കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ലഘുലേഖയാണ് വിവാദമായത്. ഗര്‍ഭിണികള്‍ ലൈംഗികചിന്തകള്‍ ഒഴിവാക്കണം.മാംസാഹാരം കഴിക്കരുത് തുടങ്ങി കേന്ദ്രആയുഷ്മന്ത്രാലയം, ഗര്‍ഭിണികള്‍ക്കായി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. ചീത്തകൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്തകള്‍ക്ക് പ്രധാന്യം നല്‍കണം. കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കണം, ഭോഗം,ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണം എന്നിങ്ങനെ പോകുന്നു ഗര്‍ഭണികള്‍ക്കുള്ള ഉപദേശങ്ങള്‍. ഇവ സമൂഹമാധ്യങ്ങളിലടക്കം വലിയ ചര്‍ച്ചയ്ക്കും പരിഹാസത്തിനും വഴിവെച്ചു. (ഹോള്‍ഡ്, കുറച്ചു ട്രോളുകള്‍ ഹോള്‍ഡ് ചെയ്ത് കാണിക്കാം) ഇന്ത്യക്കാര്‍ എന്തു ഭക്ഷിക്കണം എന്ന് കേന്ദ്രഭരണകൂടം തീരുമാനിക്കാന്‍ തുനിഞ്ഞതുപോലെ വ്യക്തിജീവിതത്തിലേക്കും കടന്നുകയറ്റം തുടങ്ങിയെന്ന ആശങ്ക ഉയര്‍ന്നു. കന്നുകാലിവില്‍പനനിയന്ത്രണത്തിലേതു പോലെ പരോക്ഷമായ കടന്നുകയറ്റമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഒടുവില്‍ ആയുഷ് മന്ത്രാലയം തന്നെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയാണ് ലഘുലേഖ തയ്യാറാക്കിയത്. ലഘുരേഖ തയാറാക്കിയത് മോദി സര്‍ക്കാരല്ലെന്നും UPA സര്‍ക്കാരിന്റെ കാലത്തേയുള്ള ലഘുരേഖകളാണിതെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയതാല്‍പര്യം വച്ചു മാത്രം സംസാരിക്കുകയാണെന്നും ഭരണപക്ഷം പ്രതിരോധമുയര്‍ത്തി.
യോഗയും പ്രകൃതിചികില്‍സയും മനോനിയന്ത്രണത്തിനും സസ്യഭക്ഷണത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ് ആയുഷ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്ന ന്യായീകരണം. അതു ശരിയുമാണ്. എന്നാല്‍ പറഞ്ഞുവച്ച കാര്യം ശാസ്ത്രീയമായി ശരിയാണോ? അല്ല എന്നു മാത്രമല്ല, അസംബന്ധവുമാണ്. ശാസ്ത്രീയമായ സമീപനത്തിലൂടെ നമ്മുടെ രാജ്യം നേടിയെടുത്ത പുരോഗമനചിന്താഗതിയെ പിന്നോട്ടു വലിക്കുന്ന അസംബന്ധങ്ങള്‍ ഇതാദ്യമായല്ല, ഭരണകൂടത്തില്‍ നിന്നു തന്നെ കേള്‍ക്കുന്നത് എന്നതാണ് പ്രശ്നം. അങ്ങനെ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ രാജ്യത്തെ നയിക്കുന്നവര്‍ കൂട്ടുനില്‍ക്കാമോ എന്നതാണ് ചോദ്യം.
ലഘുരേഖയിലെ നിര്‍ദേശങ്ങള്‍ വിവാദമായതോടെ ആരോഗ്യവിദഗ്ധര്‍ തന്നെ വിമര്‍ശനങ്ങളുമായെത്തി. ഗര്‍ഭകാലത്ത് ആരോഗ്യവതികളായ സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കുന്നത് തീര്‍ത്തും അശാസ്ത്രീയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പങ്കാളികള്‍ തമ്മില്‍ ഏറ്റവും അടുപ്പമുണ്ടായിരിക്കേണ്ട സാഹചര്യമെന്നാണ് വൈദ്യശാസ്ത്രം ഗര്‍ഭകാലത്തെ വിലയിരുത്തുന്നത്. അതിനേക്കാള്‍ ഗുരുതരമായ പ്രചാരണം ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്ന നിര്‍ദേശമാണ്. സസ്യേതര ഭക്ഷണം ശീലിച്ച ഗര്‍ഭിണികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പോഷകാഹാരം ലഭ്യമാകാനുള്ള ഉറവിടം മാംസാഹാരമാണ്. ഗർഭകാലത്ത് ശരീരത്തിനു ഏറ്റവും അത്യാവശ്യമായ പ്രോട്ടീനും അയണും എളുപ്പത്തില്‍ ലഭിക്കാവുന്ന ചെലവു കുറഞ്ഞ ഭക്ഷണമാണ് മാംസം എന്നതു മറക്കരുത് എന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നത്. മാംസം ഉപേക്ഷിക്കപ്പെടേണ്ട ഭക്ഷണമാണെന്ന പ്രചാരണം ശാസ്ത്രീയമായി ചെറുക്കപ്പെടേണ്ടതാണ്. അതേസമയം ഒരു മന്ത്രാലയം അത് കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ശൈലിയുമായി ചേര്‍ത്ത് പ്രസിദ്ധീകരിച്ച ഉപദേശങ്ങള്‍ മാത്രമായേ കാണേണ്ടതുള്ളൂവെന്നും സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കുകയും അല്ലാത്തവര്‍ക്ക് തള്ളിക്കളയുകയും ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു
ശാസ്ത്രീയതയില്‍ ഊന്നിയാണ് പുരോഗമനം സാധ്യമാകേണ്ടത്. അതുകൊണ്ടാണ് സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ബാധ്യതപ്പെട്ടവര്‍ സമൂഹത്തിനു മുന്നില്‍ വയ്ക്കുന്ന ആശയങ്ങള്‍ ശാസ്ത്രീയമാകണമെന്ന് പുരോഗമനസമൂഹം നിഷ്കര്‍ഷിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ശാസ്ത്രത്തെ പിന്നിലേക്കു നടത്തുന്ന ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു പോലും മടി തോന്നാത്ത കാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.
2015ല്‍ നടന്ന ഇന്ത്യന് സയന്സ് കോണ്ഗ്രസിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി അടക്കം ഇന്ത്യയില് ചരിത്രാതീതകാലം മുതലേ വിമാനങ്ങളുണ്ടായിരുന്നുവെന്നും യുഗാന്തരയാത്രകള് പോലും സാധ്യമായിരുന്നുവെന്നും കോസ്മറ്റിക് സര്‍ജറിയും ഇന്ത്യയില്‍ ആദ്യമേയുണ്ടായിരുന്നുവെന്നും വീരവാദം മുഴക്കിയത്. പശു ഓക്സിജന്‍ അകത്തേക്കെടുത്ത് ചാണകത്തിലൂടെ ഓക്സിജന്‍ പുറത്തേക്കു വിടുന്നുവെന്നു രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി അടുത്തിടെയാണ് സാക്ഷ്യം പറഞ്ഞത്. ശാസ്ത്രത്തോടു ചേര്ന്നു നിന്നാണ് നമ്മുടെ രാജ്യം ഈ പുരോഗതി എല്ലാം നേടിയെടുത്തത്. ഏറ്റവും ആധുനികനായ ടെക്നോസാവിയായ പ്രധാനമന്ത്രി പോലും പുരാണസാക്ഷ്യങ്ങള് ആധികാരികമായി അവതരിപ്പിക്കാന് മടിക്കാത്ത രാജ്യമാകുന്നത് ഇന്ത്യയുടെ മുന്നോട്ടു പോക്കിനെ സഹായിക്കില്ല. ബൌദ്ധികശക്തിയില് അതിവേഗം വളരുന്ന പുതുതലമുറയെ, യുവതലമുറയെ ആശയക്കുഴപ്പത്തിലാക്കിയല്ല രാഷ്ട്രീയപ്രചാരണം നടക്കേണ്ടത്. അധികാരത്തിനായി നടത്തുന്ന പ്രചാരണങ്ങളില് നിന്ന് തലമുറകളെ കരുതിയെങ്കിലും അശാസ്ത്രീയമായ അസംബന്ധങ്ങള് ഒഴിവാക്കാന് ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാനുള്ള ബാധ്യതയാണ് ഈ പുതിയ സര്ക്കുലര് ഓര്മിപ്പിക്കേണ്ടത്.
അതുകൊണ്ട് വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റത്തേക്കാള്‍ നമ്മള്‍ പേടിക്കേണ്ടത് അശാസ്ത്രീയത ആധികാരികമായി അവതരിപ്പിക്കുന്ന ഭരണകൂട രാഷ്ട്രീയത്തെയാണ്. അത് പ്രചരിപ്പിക്കുമ്പോള്‍ ആശയക്കുഴപ്പം നേരിടുന്ന ജനതയെയാണ് മുന്നില്‍ കാണേണ്ടത്. രാജ്യത്ത് എല്ലാവര്‍ക്കും പോഷകാഹാരം കിട്ടുന്നുവെന്നുറപ്പുവരുത്താനുള്ള ബാധ്യതയെക്കുറിച്ചാണ് ഭരണകൂടത്തെ ഓര്‍മിപ്പിക്കേണ്ടത്. അസംബന്ധങ്ങള്‍ ചോദ്യം ചെയ്യേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്.