കെ.എം.മാണി ബാര്‍ കോഴക്കേസില്‍ വീണ്ടും കുരുങ്ങുന്ന കാഴ്ച രാഷ്ട്രീയകേരളത്തെ അതിശിയപ്പിക്കുന്നുവെന്നു പറയാതെ തരമില്ല. സഹകരണമോഹവുമായി ഭരണമുന്നണിയുടെ കനിവു തേടി കാത്തുനിന്ന കെ.എം.മാണിയുടെ ഭാവി വീണ്ടും തുലാസിലാക്കിയിരിക്കുന്നത് വിജിലന്‍സാണെന്നത് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കെ.എം.മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേരളരാഷ്ട്രീയത്തില്‍ ഇനി എന്തു ചെയ്യണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കും. നേരെ പറയാം കെ.എം.മാണി രക്ഷപ്പെട്ടാലും കുടുങ്ങിയാലും അത് പിണറായി സര്‍ക്കാരിന്റെ തീരുമാനമായിരിക്കും.
ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന്, അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. ആര്‍.സുകേശന്‍ തന്നെ ഗുരുതര ആരോപണമുയർത്തിയ സാഹചര്യത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ കൃത്രിമംകാട്ടാൻ നിർബന്ധിച്ചുവെന്നാണ് എസ് പി ആർ സുകേശൻ ഹർജിയിൽ ആരോപിച്ചത്. തുടരന്വേഷണം മുന്നണിയില്‍ നിന്നിറങ്ങിപ്പോന്ന് ഒറ്റയ്ക്കു നില്‍ക്കുന്ന കെ.എം.മാണിയെ കുരുക്കിയ കുരുക്ക് കടുത്തതായിപ്പോയെന്നു പറയാതെ തരമില്ല. ഒന്നും പ്രശ്നമില്ലെന്ന പ്രതികരണത്തില്‍ പോലും കണ്ടത് ഉലഞ്ഞുപോയ കെ.എം.മാണിയെ തന്നെയാണ്.
തുടരന്വേഷണത്തിനുള്ള ഉത്തരവ് ശരിയായ നിലപാടെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ ശക്തമായ നിലപാടായൊന്നും അവകാശപ്പെട്ടില്ല. പക്ഷേ ശക്തനായ ആഭ്യന്തരമന്ത്രി അറിയാതെ എസ്.പി.ആര്‍.സുകേശന്‍ ഈ ധൈര്യം കാണിക്കില്ലെന്നുറപ്പാണ്. കെ.എം.മാണിക്കായി ഭരണമുന്നണി വാതില്‍ തുറന്നിട്ട സാഹചര്യത്തില്‍ ഇങ്ങനെയൊരു നീക്കം അപ്രതീക്ഷിതമെന്നൊക്കെ തോന്നാമെങ്കിലും കരുനീക്കങ്ങള്‍ ഏതു ദിശയിലേക്കെന്ന് കാത്തിരുന്നു തന്നെ കാണണം.
പക്ഷേ കേരളാകോണ്‍ഗ്രസിനെ വളയ്ക്കാനാണോ ഒടിക്കാനാണോ വിജിലന്‍സ് നീക്കമെന്നു ഡയറക്ടര്‍ മാത്രം തീരുമാനിച്ചാല്‍ മതിയാകുമോയെന്നും അറിയാന്‍ കാത്തിരുന്നേ മതിയാകൂ.
രാഷ്ട്രീയം കളിച്ചത് വിജിലന്‍സാണെങ്കില്‍ പോലും തല്‍ക്കാലം വിജിലന്‍സിനെ തൊടാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനുമാവില്ല. അതല്ല വിജിലന്‍സിനെക്കൊണ്ട് മാണിയെ നിസഹായനാക്കിയത് സര്‍ക്കാര്‍ തന്നെയാണെങ്കില്‍ കേരളരാഷ്ട്രീയം വലിയ കളികള്‍ കാണാനിരിക്കുന്നേയുള്ളൂവെന്നു നിസംശയം പറയാം. ബാര്‍കോഴക്കേസ് കേരളരാഷ്ട്രീയചരിത്രത്തില്‍ സുപ്രധാന ഏടായി മാറുന്നുവെന്നത് ഉറപ്പ്
ജേക്കബ് തേോമസിന് തന്നോടു വൈരാഗ്യമുണ്ടെന്ന് കെ.എം.മാണി പറഞ്ഞുവച്ചത് ചൂണ്ട തന്നെയാണ്. വേണമെങ്കില്‍ ഇടതുസര്‍ക്കാരിന് മനംമാറ്റമുണ്ടായാല്‍ കൊത്താന്‍ ഒരു ഇരയായാണ് ജേക്കബ് തോമസിനെ മാണി കോര്‍ത്തിട്ടിരിക്കുന്നത്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനും ബാര്‍കോഴക്കേസിലെ സത്യം പുറത്തു കൊണ്ടുവരാനും ജേക്കബ് തോമസിന് കഴിഞ്ഞാല്‍ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയം കൂടി മാറിമറിയുമെന്നുറപ്പ്.
അടുത്ത പ്രധാന ചോദ്യം, സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രകമ്പനങ്ങള്‍ പാലായില്‍ ഒതുങ്ങുമോയെന്നാണ്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നുവച്ചാല്‍ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീര്‍ച്ചയായും മറുപടി പറയണം. രക്ഷിക്കാന്‍ ശ്രമിച്ച കേരളാകോണ്‍ഗ്രസും ഇറങ്ങിപ്പോയി, ഇനി പ്രതിക്കൂട്ടില്‍ കയറി ജനങ്ങളോടും സമാധാനം പറയേണ്ടി വരുന്ന അവസ്ഥ താങ്ങാന്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ഇപ്പോള്‍ ശേഷിയുണ്ടോ എന്ന് സംശയമാണ്
കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. മാണിയും പോയി, ബാര്‍കോഴക്കേസിന്റെ പേരില്‍ നാണക്കേടും ബാക്കിയെന്നതാണ് അവസ്ഥ. തല്‍ക്കാലം സുകേശനെ ചോദ്യം ചെയ്യുകയേ നിവൃത്തിയുള്ളൂ
കെ.എം.മാണിയോട് പഴയ സ്നേഹത്തിന്‍റെ ആവശ്യമില്ലെന്നതുമാത്രമാണ് നിലപാടു മാറ്റം
പക്ഷേ അങ്ങനെ പറഞ്ഞൊഴിയാനാകില്ലല്ലോ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍ ആഭ്യന്തരമന്ത്രിക്കും.എ.ഡി.ജി.പി. കേസ് അട്ടിമറിച്ചത് ആരു പറഞ്ഞിട്ടാണെന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് മറ്റാരാണ്. ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനിന്നു എന്നു തെളിഞ്ഞാല്‍ ഏത് രാഷ്ട്രീയധാര്‍മികത പറഞ്ഞാണ് ഇനി കേരളത്തെ കോണ്‍ഗ്രസ് നേരിടുക? പ്രതിക്കൂടൊരുങ്ങുന്നത് കെ.എം.മാണിക്കു മാത്രമില്ലെന്ന തിരിച്ചറിവിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാകും?
ബാര്‍കോഴക്കേസിന്റെ തുടരന്വേഷണത്തില്‍ എത്രമാത്രം ക്രെഡിറ്റ് അവകാശപ്പെടാന്‍ ഇടതുമുന്നണി സര്‍ക്കാരിന്് കഴിയും എന്നത് നിസാരമായ ഒരു ചോദ്യമല്ല. പ്രശ്ധാധിഷ്ഠിത സഹകരണത്തിനായി കൈനീട്ടും മുന്‍പ് കോടതിയിലെ കേസിന്റെ അവസ്ഥയെന്തായെന്ന് മുന്‍ആഭ്യന്തരമന്ത്രിയായ പാര്‍ട്ടി സെക്രട്ടറിക്കു പോലും അന്വേഷിക്കാന്‍ തോന്നിയില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ബാര്‍കോഴക്കേസ് രാഷ്ട്രീയമായാണ് തീരുമാനിക്കപ്പെടുന്നത് എന്ന നല്ല തിരിച്ചറിവോടെയേ കഥയറിയാതെ ആട്ടം കാണുന്ന നമ്മള്‍ ആവേശം കൊള്ളേണ്ടതുള്ളൂ.