കയ്യടിക്കേണ്ട ഒരു കലാപ്രകടനവും കണ്ടു പോയവാരം. തിരയിലോ തട്ടിലോ അല്ല തെരുവിലായിരുന്നു അത്. കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് അലന്‍സിയര്‍ നടത്തിയ ഏകാംഗനാടകം. വിയോജിച്ചാല്‍ ഉടന്‍തന്നെ പാക്കിസ്ഥാനിലേക്ക് വഴിവെട്ടുന്നവരുടെ വിടുവായത്തങ്ങള്‍ക്ക് ഒരു ചുട്ടമറുപടി. കമലിനെതിരെ കൊടുവാളും കോടാലിയുമെടുത്തവരുടെ കരണത്ത് അലന്‍സിയര്‍ കലകൊണ്ട് ആഞ്ഞടിച്ചു. ഒപ്പം കൂട്ടത്തിലൊരുത്തനെ വളഞ്ഞിട്ട് വെട്ടുമ്പോഴും വായടച്ചിരിക്കുന്ന സഹപ്രവര്‍ത്തകരോടും ചിലത് പറയാതെ പറഞ്ഞു
ഒരിടവേളയില്‍ കാരവാനിലൊളിക്കാതെ അയാള്‍ കല കൊണ്ടു കണക്കുവീട്ടാന്‍ ഇറങ്ങി. എന്റെ നാടിനേക്കുറിച്ച് എനിക്ക് അഭിമാനമെന്നും അയല്‍ നാടിനെക്കുറിച്ച് അതിലേറെ അഭിമാനമെന്നും പറഞ്ഞുതുടങ്ങി ഇത് എന്റെ പ്രതിഷേധമല്ല പ്രതിരോധമാണെന്ന് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് പ്രഖ്യാപിച്ചു. എന്നെ എന്റെ പേരിന്റെ പേരില്‍ പാക്കിസ്ഥാനിലേക്കോ മറ്റു രാജ്യത്തെക്കോ കടത്തിക്കളയുമോ എന്നു തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണോ എന്റെ രാജ്യത്തിന്റെ പോക്കെന്ന ചോദ്യമെറിഞ്ഞു
അലന്‍സിയര്‍ ലോപസ് ഈ തിരയിലൊരിടമുറപ്പിച്ച് വരുന്നതേയുള്ളൂ. ആര്‍ട്ടിസ്റ്റ് ബേബിക്ക് വയസൊന്നുപോലും തികഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തിരക്കൂട്ടിലെ രസച്ചേരുവയിലൊന്ന് അലന്‍സിയാറാകാം എന്ന് സിനിമാക്കാര്‍ ആലോചിക്കുന്ന കാലമാണ്. എന്നിട്ടും അയാള്‍ നടപ്പുശീലങ്ങളോട് നട്ടെല്ലുയര്‍ത്തി നിന്ന് മുഖം തിരിച്ചു. അവസരങ്ങളെയോര്‍ത്തില്ല. അനിഷ്ടങ്ങളെപ്പറ്റി ഒട്ടും, ഒട്ടുമേയാലോചിച്ചില്ല. താരഭാരംകൊണ്ടു തോളൊട്ടുംചെരിഞ്ഞില്ല, തലക്കനംകൊണ്ടു മണ്ണും മറന്നില്ല. നാണിക്കുന്ന നിലപാട് വിളമ്പുന്നവര്‍ക്കും അതുകേട്ട് നട്ടെല്ലുവളച്ചവര്‍ക്കും മുന്നില്‍ ആക്ഷനും കട്ടിനുമിടയിലൊടുങ്ങാത്ത വേഷപകര്‍ച്ചയുടെ വീര്യംകാട്ടി മടങ്ങി
ആര്‍ട്ടിസ്റ്റ് ബേബിയുടെ ഈ ഐഡിയ മോശമാണെന്ന് ആരും പറഞ്ഞില്ല. അലന്‍സിയര്‍ ഊതികത്തിച്ച പ്രതീക്ഷയുടെ വെട്ടത്തിലേക്ക് കൂടുതല്‍ താരങ്ങള്‍ ചേര്‍ന്നു നിന്നു. അഭിനന്ദനാര്‍ഹം തന്നെ. എന്നാല്‍ ഈ വിഷവിത്തുകളെല്ലാം വിതച്ചവര്‍ വരമ്പത്തുകയറാനേ ഉദ്ദേശിക്കുന്നില്ല. കമലിന് ഐക്യദാർഡ്യമറിയിച്ച് ജനകീയ കൂട്ടായ്മ നടന്ന കൊടുങ്ങല്ലൂരിൽ ചാണകം തളിച്ചശേഷം അവര്‍ കാസര്‍കോടേക്കും കണ്ണിട്ടു.
കമലിന്റെ സിനിമയില്‍ സ്ഥിരം സാന്നിധ്യമാകാനാണ് അലന്‍സിയറുടെ അഭ്യാസമെന്നും, ഉദ്ദേശമൊന്നുമാത്രം അത് പ്രശസ്തിയാണെന്നും, ഇടതുപക്ഷം ഇറക്കിവിട്ടതാണെന്നുമെല്ലാം പറഞ്ഞ് അലന്‍സിയറേയും ഉന്നംവച്ചു. ബാബ്രി മസ്ജിദ് തകര്‍ത്ത നാളും ഇതേ അലന്‍സിയര്‍ പ്രതിഷേധതിരികത്തിച്ചിട്ടുണ്ടെന്ന സത്യമറിഞ്ഞിട്ടും ഇയാള്‍ ഇത്രയുംകാലം എവിടെയായിരുന്നുവെന്ന ചോദ്യമെറിഞ്ഞു. നാളെ അലന്‍സിയറുടെ ജാതിയും മതവും തിരഞ്ഞുപോകുമെന്നതിലും സംശയമേതുമില്ല
കമലിന് മുന്‍പേ പിടിവീണ കമല്‍ സിചവറ എഴുത്തിനിര്‍ത്തുന്നുവെന്ന ഫെയ്സ്ബുക്ക് പോസ്റ്റും ഇതോടൊപ്പം കൂട്ടിവായിക്കണം. തിരയില്‍, താളില്‍, വാക്കില്‍, വരിയില്‍ എല്ലാം വിധേയത്വം ആഗ്രഹിക്കുകയും വിയോജിപ്പറിയിച്ചാല്‍ വേട്ടയാടുകയും ചെയ്യുന്നവരുടെ താവളമായി ഇവിടവും മാറുന്നുവെന്നത് ഗൗരവത്തോടെ കാണണം.
നമ്മള്‍ ഹുങ്ക് പറയുന്ന സാമൂഹികസാഹചര്യങ്ങളുടെ ഒരറ്റത്ത് അവര്‍ തീകൊളുത്തിയിട്ടുട്ടെന്നത് ഗൗരവമായിതന്നെ കാണണം. അടുത്ത ഊഴം നിങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞുള്ള ശക്തമായ ഇടപെടലുകള്‍ തന്നയാണാവശ്യം. അല്ലാത്തപക്ഷം പെരുമാള്‍ മുരുകന്‍മാരുടെ തുടര്‍ച്ച ഇവിടെയുമാവര്‍ത്തിക്കും. അലന്‍സിയറിനേക്കാള്‍ നന്നായി അവര്‍ വിദ്യാബാലനെ അഭിനയിപ്പിക്കും. എം.ടിയോടും പാക്കിസ്ഥാന്‍ വിസവേണോയെന്ന് ചോദിക്കാനും മടിക്കില്ല
മോദിഹിതം ദഹിക്കാത്തവര്‍ക്കെല്ലാം പാക്കിസ്ഥാന്‍ വിസ വച്ചുനീട്ടുന്ന പതിവ് ബിജെപിയും ശിവസേനയും ഹനുമാന്‍സേനയും മറ്റു ഉപസേനകളുമെല്ലാം ആചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായതാണ്. എന്നാല്‍ മോദിഭക്തി കാട്ടേണ്ട കാവല്‍ഭടന്‍മാരെങ്കിലും ഈ മണ്ണില്‍ കുമ്മനവും കൂട്ടരും ഇത്രപെട്ടെന്ന് അതിനുമുതിരില്ലെന്ന് തന്നെ പ്രതീക്ഷിച്ചവരാണ് പലരും. എന്നാല്‍ ഒടുവിലെത്തിയ എ.എന്‍.രാധാകൃഷ്ണന്റെ പേവിളയാട്ടവും ഒപ്പമെത്തിയവരുടെ കൂഴലൂത്തും കാട്ടുന്നത് എല്ലാം എല്ലാം ഒരേതൂവല്‍പക്ഷികളെന്നു തന്നെയാണ്
നോട്ടുനിരോധനത്തിന്റെയും തിയറ്റര്‍ ദേശീയതയുടെയെല്ലാം ക്ഷീണമാറ്റാനാണ് മണ്ണുമറന്നുള്ള കേരളാഘടകത്തിന്റേയും ആവേശം. എന്നാല്‍ ഈ യുദ്ധം എത്ര വിഷംപുരട്ടിയ അമ്പുകളുമായി ഇറങ്ങിയാലും ജയിക്കാന്‍ പ്രയാസമാകും. ആപ്പുകളുടെ ഇന്ത്യ അന്വേഷിക്കുമ്പോള്‍ അറിയുന്നില്ലേ സാമൂഹമാധ്യമങ്ങളിലെ രോഷചത്വരങ്ങള്‍. ജനതയില്‍ കേവലം മുപ്പത്തിമൂന്ന് ശതമാനം മാത്രമാണ് നിങ്ങളെ അധികാരത്തിലെത്തിച്ചത്. മിസ് കോളടിച്ച് കൂടെക്കൂട്ടിയതെല്ലാം ചേര്‍ത്തെണ്ണിയാലും ബഹുഭൂരിപക്ഷം തിരിഞ്ഞുനില്‍പ്പുണ്ട്.