രാഹുല് ഗാന്ധിയുടെ സെല്ഫ് ഗോളുകളില് നിന്ന് ഈ രാജ്യത്തെ ആര്ക്കു രക്ഷിക്കാനാകും. നിര്ണായക രാഷ്ട്രീയസാഹചര്യങ്ങളില് പോലും അതിനാടകീയതയുമായെത്തി ദുരന്തമായി മടങ്ങുന്ന കോണ്ഗ്രസ് ഉപാധ്യക്ഷനില് ഇപ്പോഴും രാഷ്ട്രീയപ്രത്യാശയ്ക്ക് സാധ്യതയുണ്ടോ..
കേട്ടിട്ടാരും ഞെട്ടിയിട്ടൊന്നുമില്ല. ഞെട്ടാതിരിക്കാന് മാത്രം അനുഭവങ്ങള് ഈ നേതാവില് നിന്ന് രാജ്യത്തിന് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. പക്ഷേ നേരവും കാലവും നോക്കാതെ എടുത്തു ചാടിയാടുന്ന വേഷങ്ങള് അവഗണിക്കാവുന്ന അവസ്ഥയിലല്ല രാജ്യം എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
ഉറപ്പില്ലാത്ത ആരോപണങ്ങളേക്കാള് പ്രധാനപ്പെട്ട എത്ര ചോദ്യങ്ങള് ചോദിക്കാനുണ്ട് മോദി സര്ക്കാരിനോട്. ഈ നോട്ട് റദ്ദാക്കല് നടപടിയുടെ യഥാര്ഥ ലക്ഷ്യമെന്താണെന്ന് ഈ സര്ക്കാരിനെക്കൊണ്ട് പറയിക്കാനായോ പ്രതിപക്ഷത്തിന്. ഈ ദുരിതം എന്നവസാനിക്കുമെന്ന്, ഏതു തയാറെടുപ്പിലാണ് ഇതടച്ചേല്പിച്ചതെന്ന്, എത്ര നോട്ടുകള് പകരം പ്രിന്റു ചെയ്യുന്നുണ്ടെന്ന്, കറന്സി രഹിത രാജ്യമാകാന് ഈ ഞാണിന്മേല്ക്കളി തന്നെ വേണമായിരുന്നുവോയെന്ന് .. അങ്ങനെ, രാജ്യം മറുപടി അര്ഹിക്കുന്ന ഒരു ചോദ്യമെങ്കിലും മുള്മുനയാക്കാന് പ്രതിപക്ഷത്തിനോ രാഹുല്ഗാന്ധിക്കോ കഴിഞ്ഞിട്ടില്ല. സഭ നടക്കാതിരിക്കുകയെന്നത് ഭരണപക്ഷത്തിന്റെ ആവശ്യമാണെന്ന് വ്യക്തമായിട്ടും ആ ദൌത്യം നിര്വഹിച്ചു കൊടുത്ത പ്രതിപക്ഷത്തിന്റെ പരാജയം കൂടിയാണ് ശീതകാലസമ്മേളനത്തില് തെളിഞ്ഞത്. പ്രധാനമന്ത്രിയുടെ അഴിമതി തെളിയിച്ച് ഭൂകമ്പമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോണ്ഗ്രസ് ഉപാധ്യക്ഷന് അതിനായി ചട്ടം അനുശാസിക്കുന്ന നോട്ടീസ് പോലും നല്കിയിരുന്നില്ല എന്നറിയുമ്പോള് പരിഹാസ്യമെന്നല്ലാതെ എന്തു പറയാന്
ചരിത്രപരമായ നടപടിയാണ്. ചരിത്രത്തിലില്ലാത്ത ദുരിതമാണ് ജനത നേരിട്ടതും. പക്ഷേ അതേ ദുരിതകാലത്ത് ചേര്ന്ന ഒരു പാര് ലമെന്റ് സമ്മേളനം ഈ പ്രതിസന്ധിയെക്കുറിച്ച് ഒരു വാചകം പോലും പറഞ്ഞു വയ്ക്കാതെ പിരിഞ്ഞുപോകുന്നത് അവിശ്വസനീയമാണ്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയില് അമ്പരന്നു പോയ ജനതയെ പരിഹസിക്കുക കൂടിയാണ് രാഹുല് ഗാന്ധി ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കും എന്നു മുന്നറിയിപ്പു നൽകിയ അഴിമതി ആരോപണത്തിനായി ഇനിയും കാത്തിരിക്കാം. പക്ഷേ ഒരു ജനത സംയമനത്തിന്റെ അങ്ങേയറ്റത്തു നിന്നും അതിജീവനത്തിനായി പോരാടുമ്പോള് ഇത്തരത്തിലുള്ള നാടകങ്ങള് ഒഴിവാക്കാനുള്ള പക്വതയെങ്കിലും ഈ രാഷ്ട്ര്ീയനേതാവിന് ആരെങ്കിലും പറഞ്ഞുകൊടുക്കണം. 2019ലാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്. ധ്രുവീകരണവും പരീക്ഷണങ്ങളുമായി കിതച്ചും വലിഞ്ഞും രാജ്യം അങ്ങെത്തുമ്പോള് നയിക്കാന് കച്ച കെട്ടി നില്ക്കുന്ന മുഖങ്ങളിലൊന്നിന് അല്പം കൂടി ഗൌരവം പ്രതീക്ഷിക്കാനുള്ള പ്രത്യാശ ബാക്കിവയ്ക്കണം.
നോട്ടു പ്രതിസന്ധിയുടെ കാലത്ത് നിങ്ങളെവിടെയായിരുന്നുവെന്ന് ചരിത്രം ചോദിക്കുമ്പോള് പ്രതിപക്ഷത്തിന്റെ ഉത്തരം ഒന്നിച്ചു നിന്നുവെന്നതു മാത്രമാകുന്നതും മറ്റൊരു ദുരന്തമാണ്. ആകെയുള്ള ഒന്നിച്ചുനില്ക്കലിനെക്കൂടി ഭിന്നതയിലാക്കുന്ന ട്രപ്പീസുകളിക്കാരനാകാതിരിക്കാന് രാഹുല്ഗാന്ധിക്ക് അദ്ദേഹത്തിന്റെ പാര്ട്ടിയിലാരെങ്കിലും നല്ല ബുദ്ധി ഉപദേശിച്ചുകൊടുക്കട്ടെ.