കേരളാ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ് എന്നായിരുന്നു കെ.എം.മാണിയുടെ പരാതി. എന്തായാലും തങ്ങളെ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതോടെ ആ പരാതി കീറിക്കളയാം. എന്നിട്ട് പിളരുമ്പോൾ നെടുകെ പിളരാതിരിക്കാൻ വല്ല വഴിയും ബാക്കിയുണ്ടോ എന്ന് നോക്കാം.
പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന കെ.എം.മാണിയുടെ അവകാശവാദത്തിന് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ആയുസ്സ് പോലും ഇല്ലായിരുന്നു. റബർ വിലയിടിവിന് എതിരേ ധർണ നടത്താൻ മാണി വിഭാഗം നേതാക്കളെല്ലാം ഡൽഹിക്കു പറന്ന തക്കത്തിന് പി.ജെ.ജോസഫ് തന്റെ നിവൃത്തിയില്ലായ്മ മുഖ്യമന്ത്രിക്കു മുമ്പാകെ കെട്ടഴിച്ചുവച്ചു. പ്രശ്നം ഇത്രമാത്രം. മാണി വിഭാഗം നേതാക്കൾക്ക് കൊടുക്കാനുള്ളത് കൊടുത്തോളൂ. പക്ഷേ തങ്ങളുടെ കൂട്ടർക്കും മൽസരിക്കാൻ സീറ്റ് വേണം. അത് കെ.എം.മാണി തരില്ല. മുഖ്യമന്ത്രി തരണം.
സത്യം പറഞ്ഞാൽ യു.ഡി.എഫ് വിട്ടുപോകാൻ മടിയുള്ള പി.ജെയെക്കൊണ്ട് ഈ പണിചെയ്യിച്ചത് പാർട്ടിയിലെ സ്ഥാനാർഥി മോഹികളുടെ സമ്മർദമാണെന്ന് പറയാതെ വയ്യ. സീറ്റ് കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടാൻ കാത്തിരിക്കുന്നവരെ തള്ളാൻ കഴിയാത്ത അവസ്ഥയിലാണ് പി.ജെ.ജോസഫ്. കാരണം, മാണിയുടെയും കൂട്ടരുടെയും തങ്ങളോടുള്ള പെരുമാറ്റത്തിൽ കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ട്.
കേരളാ കോൺഗ്രസ് റബർ വിലയിടിവിന് എതിരേ ഇന്ന് ഡൽഹിയിൽ നടത്തിയ ധർണയിൽ ജോസഫ് വിഭാഗത്തിലെ നേതാക്കളിൽ ആരുടെയും തല കണ്ടില്ല. സ്റ്റിയറിങ് കമ്മിറ്റിയിലെ മുഴുവൻ നേതാക്കളും നിർബന്ധമായും പങ്കെടുക്കണമെന്ന് പാർട്ടി നിഷ്കർഷിച്ച ഒരു നിർണായക സമര പരിപാടിയായിരുന്നു ഇത്. എന്നിട്ടും സ്റ്റിയറിങ് കമ്മിറ്റിയിലെ ഒരു ജോസഫ് വിഭാഗം നേതാവും എത്തിയില്ല. അതായത് പി.ജെ.ജോസഫ്, ഫ്രാൻസിസ് ജോർജ്, ആൻറണി രാജു, ടി.യു.കുരുവിള, മോൻസ് ജോസഫ്, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിങ്ങനെ ഒരാളും.
നിയമസഭ നടക്കുന്നതുകൊണ്ട് വരാൻ കഴിയാത്ത കേരളാ കോൺഗ്രസ് നേതാക്കൾ ആരെല്ലാമാണ്? പി.ജെ.ജോസഫ്, ടി.യു.കുരുവിള, മോൻസ് ജോസഫ്. കെ.എം.മാണിക്കില്ലാത്ത നിയമസഭാ തിരക്ക് എങ്ങനെ ഇവർക്ക് ഉണ്ടാകുന്നു എന്നത് അവിടെ നിൽക്കട്ടെ. ബാക്കിയുള്ളവർ പങ്കെടുക്കാത്തത് എന്താ എന്നതിന് മറുപടി എവിടെ?
ഇതോടെ തന്നെ പാർട്ടിയിലെ ഭിന്നത പച്ചയ്ക്ക് പുറത്ത് വന്നു. ഇതിനു പിന്നാലെയാണ് പ്രത്യേകം ഘടകകക്ഷിയായി പരിഗണിക്കാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രിയോടും അതുവഴി യു.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടുന്നത്. എന്നുവച്ചാൽ കൊട്ടിഘോഷിച്ച ലയനം സമയമായപ്പോൾ അന്തരീക്ഷത്തിൽ വിലയിച്ചു.
കേരളാ കോൺഗ്രസിൽ ഒരു വിഭാഗം മുന്നണി മാറാൻ പോലും ആലോചിക്കുന്നുവെന്നത് ഇപ്പോൾ നാട്ടിൽ പാട്ടാണ്. രാഷ്്ട്രീയ നിലപാടുകൾ കൊണ്ടല്ല ഈ അഭിപ്രായ വ്യത്യാസം. ഓരോരുത്തർക്കും നിയമസഭയിലേക്ക് സീറ്റ് ഉറപ്പിക്കൽ മാത്രമാണ് ലക്ഷ്യം. കെ.എം.മാണിയും ജോസ് കെ.മാണിയും തങ്ങളോട് അനീതി കാണിക്കുകയാണെന്ന പരാതി ഏറെക്കാലമായി അവർക്കുണ്ട്. കെ.എം.മാണി രാജിവച്ചപ്പോൾ കൂടെ രാജിവയ്ക്കണമെന്ന ആവശ്യം പി.ജെ. അനുസരിക്കാതിരുന്നതു തൊട്ട് അത് കൂടുതൽ പുകഞ്ഞു. കോട്ടയത്ത് ജോസ് കെ.മാണി നിരാഹാര സത്യാഗ്രഹം നടത്തിയപ്പോഴും ജോസഫ് വിഭാഗത്തിലെ പ്രമുഖരുടെ ആരുടെയും സാന്നിധ്യം അവിടെ കണ്ടില്ല. പാർട്ടിയിൽ ആലോചിക്കാതെ ജോസ് കെ.മാണിയെ ഉയർത്തിക്കൊണ്ടുവരാൻ നടത്തിയ ഏർപ്പാടായി കണ്ടവരാണ് അവിടെയും എത്താതിരുന്നത്. ജോസഫ് വിഭാഗത്തിൽ പെട്ടവർക്ക് കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം അതിന്റെ തുടർച്ചയായി പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇത്തവണ കൂടുതൽ സീറ്റ് വേണമെന്ന് സി.എഫ്.തോമസ് മുൻകൂറായി ആവശ്യപ്പെട്ടത് യു.ഡി.എഫ് നേതൃത്വം കേൾക്കാൻ എന്നതിനേക്കാൾ സ്വന്തം പാർട്ടിക്കാർ കേൾക്കാനാണോ എന്ന് സംശയിക്കാം.
ഫ്രാൻസിസ് ജോർജിന് സീറ്റ് വേണം. സിറ്റിങ് എം.എൽ.എമാരിൽ ആരും ഇല്ല ഒഴിഞ്ഞുകൊടുക്കാൻ. അതിനാൽ ഫ്രാൻസിസ് ജോർജിന്റെ ആഗ്രഹം മൂവാറ്റുപുഴയോ പൂഞ്ഞാറോ ആണ്. മൂവാറ്റുപുഴ കോൺഗ്രസിന്റെ സീറ്റാണ്. ജോസഫ് വാഴ്യക്കൻ എന്ന ശക്തനായ എം.എൽ.എ അവിടെ ഉണ്ടാകുമ്പോൾ എന്തിന് അത് വിട്ടുകൊടുക്കണം? പൂഞ്ഞാറിൽ കെ.എം.മാണിക്ക് ചില കരുതലുകൾ ഉണ്ടുതാനും. പിന്നെ ഫ്രാൻസിസ് ജോർജ് എങ്ങനെ ധർണ വിജയിപ്പിക്കാൻ ഡൽഹിക്ക് പറക്കും? ആന്റണി രാജുവിന് തിരുവനന്തപുരത്ത് ഒരു സീറ്റ് വേണം. എവിടെ കൊടുക്കാനാണ്?· അപ്പോൾ ആന്റണി രാജുവും എന്തിന് ഡൽഹിക്ക് വണ്ടികയറണം? പക്ഷേ യു.ഡി.എഫ് വിട്ട് വീണ്ടുമൊരു മുന്നണി മാറ്റത്തിനുള്ള ഊർജം തനിക്കില്ലെന്ന് പി.ജെ.ജോസഫിന് അറിയാം. പക്ഷേ കൂടെനിൽക്കുന്നവർക്ക് അതിനുള്ള ആരോഗ്യവും വാശിയുമുണ്ട്. മറുവശത്ത് ആരെയൊക്കെ പിണക്കിയും വെല്ലുവിളിച്ചുമാണ് ജോസഫ് വിഭാഗത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ ലയിപ്പിച്ചതെന്ന് കെ.എം.മാണിക്കും ഓർക്കാം. അവരുടെയെല്ലാം മുഖത്ത് ഇനി എങ്ങനെ നോക്കും··?
എന്നാൽ ഇതെല്ലാം ഞങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. ഇങ്ങനെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരുടെ കാതിന് ഇമ്പം പകരാൻ ഈ വാക്കുകൾ കേട്ടുകൊള്ളുക.
പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന കാര്യം മാത്രമേ പി.ജെ നിഷേധിച്ചിട്ടുള്ളൂ. പ്രശ്നങ്ങൾ ഉണ്ട് എന്നത് വാസ്തവം തന്നെ. എന്തായാലും ലയനത്തിനു മുന്നേ നൽകിയ മുന്നറിയിപ്പുകൾ അഞ്ചുവർഷമെടുത്തിട്ടായാലും ശരിയായി വന്നതിൽ കോൺഗ്രസ് നേതാക്കളിൽ ചിലർക്ക് സന്തോഷിക്കാം. പക്ഷേ യു.ഡി.എഫ് എന്ന, ഘടകക്ഷികളെക്കൊണ്ട് തള്ളുള്ള വീട്ടിൽ, വലിഞ്ഞുകയറി വന്നവർ ഘടകക്ഷി സ്ഥാനം ആവശ്യപ്പെട്ടാൽ അംഗീകരിച്ചുകൊടുക്കാൻ കോൺഗ്രസ് ഇനി തയാറാകുമോ എന്നതാണ് ചോദ്യം.
ഒരു ലയനസമ്മേളനത്തിലും തങ്ങൾ ഇനി പിളരില്ലെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കാൻ മിനക്കെട്ടിട്ടില്ല. അത്രത്തോളം സത്യസന്ധമാണ് ഓരോ ലയനത്തിലും അവർക്കുള്ള വിശ്വാസം. ഓരോ അഞ്ചുവർഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് വരും എന്നതുപോലെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും കേരളാ കോൺഗ്രസ് ഒന്നുകിൽ ലയിക്കും, അല്ലെങ്കിൽ പിളരും. അതൊരു പ്രകൃതി നിയമമാണ്.